വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഡിസംബർ 19, ഞായറാഴ്‌ച

കുട്ടികള്‍ മാറിപ്പോയതിന്‌ 17 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം

35 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ നഴ്‌സിന്‌ പറ്റിയ അമളിക്ക്‌ ആരോഗ്യ മന്ത്രാലയം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌ 17 ലക്ഷം റിയാല്‍. ഒഹൂദിന്റെ പരാതിയിലാണ്‌ ജിദ്ദ പബ്ലിക്‌ കോടതിയുടെ വിധി. യുവതിക്ക്‌ കൗണ്‍സലിംഗ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിന്‌ മന്ത്രാലയത്തിന്‌ 30 ദിവസം അനുവദിച്ചിട്ടുണ്ട്‌. മക്ക ജര്‍വലിലെ പ്രസവാശുപത്രിയില്‍ 1975 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജനിച്ച ഒഹൂദിനെയും സയ്‌നിനെയുമാണ്‌ പരസ്‌പരം മാറി നല്‍കിയത്‌. ഇരുവരും പിറന്നുവീണയുടന്‍ നഴ്‌സ്‌ കുഞ്ഞുങ്ങളുടെ കണങ്കൈയില്‍ ബാന്‍ഡ്‌ ബന്ധിച്ചത്‌ പരസ്‌പരം മാറിയതാണ്‌ പൊല്ലാപ്പായത്‌. തങ്ങള്‍ താമസിക്കുന്നത്‌ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതികള്‍ മന്ത്രാലയത്തിനെതിരെ നിയമയുദ്ധത്തിന്‌ ഇറങ്ങുകയായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ അബദ്ധം സംഭവിച്ചെന്ന്‌ സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇത്‌്‌ തനിക്ക്‌ പല രീതിയിലുള്ള കഷ്‌ടനഷ്‌ടങ്ങളുമുണ്ടാക്കിയതായി ഒഹൂദ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മരിച്ചുപോയ തന്റെ പിതാവ്‌ മുഹമ്മദ്‌ അല്‍ഹര്‍ബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സൗദി യുവതി പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞശേഷം സ്വന്തം കുടുംബാംഗങ്ങളോടൊത്ത്‌ ജീവിതം നയിക്കാന്‍ തുടങ്ങിയത്‌ തനിക്ക്‌ പ്രയാസകരമായിത്തീര്‍ന്നതായും ഒഹൂദ്‌ ചൂണ്ടിക്കാട്ടി. സമാന പ്രശ്‌നം തന്നെ സയ്‌നും നേരിട്ടു. മസ്‌ലഹ്‌ അല്‍ജാബിരി എന്ന സ്വദേശിയുടെ കുടുംബവുമായി സയ്‌ന്‍ പരിചയപ്പെടുന്നത്‌ തീര്‍ത്തും ആകസ്‌മികമായിരുന്നു. നിറത്തിലും ശരീരപ്രകൃതിയിലും മസ്‌ലഹിന്റെ കുടുംബവുമായി സയ്‌ന്‌ ഏറെ സാദൃശ്യം കാണപ്പെട്ടു. അതേസമയം, തങ്ങളുമായി രൂപസാദൃശ്യമില്ലാത്ത ഒരാള്‍ തങ്ങളുടെ കുടുംബത്തിലുമുണ്ടെന്ന്‌ മസ്‌ലഹിന്റെ കുടുംബവും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ സയ്‌ന്‍ മക്ക കോടതിയെ സമീപിച്ചു. കോടതി മസ്‌ലഹിനെ വിളിപ്പിച്ച്‌ വിസ്‌തരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ 75 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജര്‍വല്‍ ആശുപത്രിയില്‍ പ്രസവിച്ച സഈദ എന്ന സ്‌ത്രീയെ കോടതി വിസ്‌തരിച്ചു. താന്‍ പ്രസവിച്ച സമയം മറ്റൊരു സ്‌ത്രീ കൂടി പെണ്‍കുട്ടിക്ക്‌ ജ�ം നല്‍കിയിരുന്നുവെന്ന്‌ അവര്‍ കോടതിയെ അറിയിച്ചു. ഒരേ കട്ടിലില്‍തന്നെ ഒന്നിലധികം കുട്ടികളെ കിടത്തിയിരുന്നു. ആശുപത്രി വിടുമ്പോള്‍ നഴ്‌സ്‌ ഇതാണ്‌ എന്റെ കുട്ടിയെന്ന്‌ പറഞ്ഞ്‌ കുഞ്ഞിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സഈദ പറഞ്ഞു. വീട്ടിലേക്ക്‌ കൊണ്ടുപോയി കുഞ്ഞ്‌ വളരാന്‍ തുടങ്ങിയപ്പോള്‍തന്നെ നിറത്തിലും ശരീരപ്രകൃതിയിലും മറ്റ്‌ മക്കളില്‍നിന്നും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സഈദ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ സയ്‌നിന്റെ പിതാവ്‌ മസ്‌ലഹും മാതാവ്‌ ഫാത്തിമയുമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ്‌ അല്‍ഹര്‍ബി എന്നൊരാളും സഈദയുമാണ്‌ ഒഹൂദിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നും സ്ഥിരീകരിക്കപ്പെട്ടു. സയ്‌ന്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ മക്ക കോടതിയാണ്‌ ഡി.എന്‍.എ ടെസ്റ്റിന്‌ ഉത്തരവിട്ടത്‌.

1 അഭിപ്രായം: