വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ദല്‍ഹിയിലും വൂവുസേല

ലോകകപ്പ്‌ ഫുട്‌ബോളിനിടെ വന്‍ ശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ വാദ്യോപകരണം വൂവുസേല കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഹിറോയാവുന്നു. വൂവുസേല യൂറോപ്പിലെ പല മേളകളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഗെയിംസില്‍ അത്‌ അനുവദിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചിരുന്നു. 12000 ത്തിലേറെ വൂവുസേലകള്‍ തങ്ങള്‍ മാത്രം വിറ്റതായി പ്രധാന ബ്രാന്റിന്റെ ചെയര്‍മാന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. 250 രൂപയാണ്‌ വില. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലുമെല്ലാം വൂവുസേല ലഭ്യമാണ്‌. ദക്ഷിണാഫ്രിക്കയിലെ ഗാലറികള്‍ക്ക്‌ വൂവുസേല വന്‍ ഹരമായെങ്കിലും കളിക്കാര്‍ക്കും കമന്ററി കേള്‍ക്കുന്നവര്‍ക്കും അത്‌ വലിയ ശല്യമായിരുന്നു.

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

പന്ത്രണ്ടുകാരിയും മെഡലിനായ്‌

എട്ടാം ക്ലാസിലെ പാഠങ്ങള്‍ നഷ്‌ടപ്പെടുന്നതിന്റെയും അമ്മയെ വിട്ടുവന്നതിന്റെയും ആശങ്കയിലും പ്രയാസത്തിലുമാണ്‌ ഖാലിഖ നിംജി. കെനിയയില്‍നിന്നുള്ള ഈ പന്ത്രണ്ടുകാരിക്ക്‌ പക്ഷെ ചിക്കന്‍ ടിക്കയും നാനും ശ്ശി പിടിച്ചു. ഇനിയൊരു മോഹമേയുള്ളൂ, ദല്‍ഹി വിടുമ്പോള്‍ സ്‌ക്വാഷില്‍ ഒരു കോമണ്‍വെല്‍ത്ത്‌ മെഡല്‍. ഖാലിഖക്ക്‌ ഇന്ത്യയെക്കുറിച്ച്‌ അധികമൊന്നുമറിയില്ല. പക്ഷെ ദല്‍ഹിയില്‍ വന്നശേഷം ചിക്കന്‍ ടിക്കയുമായി വല്ലാത്ത പ്രണയത്തിലാണ്‌. എത്രത്തോളമെന്നാല്‍, ആഫ്രിക്കന്‍ ഭക്ഷണം പിന്നീട്‌ കൈകൊണ്ട്‌ തൊട്ടിട്ടില്ല. കെനിയയിലെ രണ്ടാം നമ്പര്‍ സ്‌ക്വാഷ്‌ താരമായ ഖാലിഖ ഒന്നാം നമ്പറുകാരിയായ സഫീന മദനിയെ പലതവണ തോല്‍പിച്ചിട്ടുണ്ട്‌. ഖാലിഖയുടെ പിതാവ്‌ സദ്‌രി നിംജി തൊണ്ണൂറുകളില്‍ കെനിയക്കു കളിച്ചിട്ടുണ്ട്‌. ഖാലിഖ ടെന്നിസും കളിക്കും. ഗെയിംസ്‌ ഗ്രാമത്തിലെ പോലീസ്‌ കൂട്ടത്തെ കണ്ട്‌ ഖാലിഖ ആദ്യം ഭയന്നതാണ്‌. പിതാവിനെ എപ്പോഴും കാണാനാവില്ലെന്നതും പേടിപ്പിക്കുന്നു. എന്നാല്‍ ഗെയിംസ്‌ ഗ്രാമത്തില്‍ എല്ലാവരും സൗഹൃദത്തിലാണെന്നത്‌ ഖാലിഖക്ക്‌ ആശ്വാസം പകരുന്നു.

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഗെയിംസില്‍ മാറ്റുരയ്‌ക്കാന്‍ പാമ്പും

അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ താരങ്ങള്‍ താമസിക്കേണ്ട സ്ഥലത്ത്‌ പാമ്പിനെ കണ്ടെത്തിയത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ പുതിയ നാണക്കേടായി. ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റുകള്‍ക്ക്‌ താമസിക്കേണ്ട സ്ഥലത്ത്‌ അവരുടെ ഹൈക്കമ്മീഷണറാണ്‌ പാമ്പിനെ കണ്ടത്‌. അവരുടെ അത്‌ലറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഗെയിംസിനെപ്പറ്റി തങ്ങള്‍ പരാതി പറയില്ലെന്നും വേണ്ടിവന്നാല്‍ കക്കൂസ്‌ സ്വയം കഴുകാന്‍ തയാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ഒളിംപിക്‌ കമ്മിറ്റി മേധാവി ഗിഡിയോണ്‍ സാം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക്‌ നല്‍കിയ കട്ടിലുകളിലൊന്ന്‌ തകര്‍ന്നുവീണതിനു പിന്നാലെ ഇന്നലെ ഇന്ത്യന്‍ ഷൂട്ടര്‍മാരെയും സംഘാടകര്‍ വട്ടംകറക്കി. 18 ടീമുകള്‍ ഇതുവരെ ദല്‍ഹിയിലെത്തി. മൊത്തം 71 രാജ്യങ്ങളാണ്‌ ഗെയിംസില്‍ പങ്കെടുക്കുക. നാലു താരങ്ങള്‍ കൂടി ഇന്നലെ പിന്‍മാറി.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

14,400 വര്‍ഷം തടവു ശിക്ഷ

കൗമാരക്കാരിയായ മകളെ ഒരു വര്‍ഷത്തോളം നിരന്തരം ബലാത്സംഗത്തിന്‌ വിധേയനാക്കിയ പിതാവിനെ ഫിലിപ്പൈന്‍സ്‌ കോടതി 14,400 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. വിചാരണ കോടതി ഇയാളെ നേരത്തെ വധശിക്ഷക്ക്‌ വിധിച്ചിരുന്നു. റിക്ഷാ ഡ്രൈവറായ പ്രതി ഭാര്യ ജോലിക്കായി ഹോങ്കോംഗിലായിരുന്ന ഒരു വര്‍ഷം ദിവസേന മകളെ പീഡിപ്പിച്ചതായാണ്‌ കേസ്‌. 360 തവണ ബലാത്സംഗം ചെയ്‌തതായി കുറ്റം ചുമത്തി വിചാരണ കോടതി 2006 മാര്‍ച്ചില്‍ ഇയാളെ വധശിക്ഷക്ക്‌ വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഓരോ ബലാത്സംഗത്തിനും 40 വര്‍ഷം എന്ന തോതില്‍ 14,400 വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ പ്രതിക്ക്‌ അപ്പീല്‍ നല്‍കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. -nerkaycha.blogspot.com

കോമണ്‍വെല്‍ത്ത്‌: സരസ സന്ദേശങ്ങളും

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പിടിപ്പുകേട്‌ സരസഹൃദയക്കും പൂക്കാലം. പരിഹാസ എസ്‌.എം.എസ്‌ കൂരമ്പുകള്‍ രാജ്യമെങ്ങും പറന്നുനടക്കുകയാണ്‌. പ്രസിദ്ധീകരണയോഗ്യമായ ചില സന്ദേശങ്ങള്‍:`ഗെയിംസിന്‌ എത്തണമെന്ന്‌ ബ്രിട്ടീഷ്‌ രാജ്ഞിയെ ചാള്‍സ്‌ രാജകുമാരന്‍ നിര്‍ബന്ധിക്കുകയാണ്‌. രാജാവാകാന്‍ അദ്ദേഹത്തിന്‌ കിട്ടുന്ന ഏക അവസരമാണ്‌ ഇത്‌'.`ദല്‍ഹിയിലെ മഴയുടെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തിരിക്കുന്നു. ആത്മഹത്യാ മേഘങ്ങളെ അവര്‍ ദല്‍ഹിക്കു മുകളില്‍ വിന്യസിക്കുകയാണ്‌'.`കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ പിന്‍മാറട്ടെ, മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമതാവും'.`ഗെയിംസ്‌ ഗ്രാമത്തില്‍നിന്ന്‌ പട്ടി കാഷ്‌ഠവുമായി മൂന്ന്‌ തീവ്രവാദികളെ പിടിച്ചു'.`ജഴ്‌സിയും ഗ്വേണ്‍സിയും പിന്‍മാറല്‍ ഭീഷണി മുഴക്കിയത്‌ നന്നായി. ഇങ്ങനെയും രാജ്യങ്ങളുണ്ടെന്ന്‌ അറിഞ്ഞല്ലോ?.nerkaycha.blogspot.com

അഴീക്കോടന്‍ കണ്ടെത്തലുകള്‍

കേരളത്തിലെ പലര്‍ക്കും ദേശീയ ഗാനമായ ജനഗണമന എന്തെന്ന്‌ അറിയില്ലത്രെ. പറയുന്നത്‌ ഡോ.സുകുമാര്‍ അഴീക്കോട്‌. ജനഗണമനയെന്നാല്‍ തെക്കേ മലബാറിലെ ഏതോ നമ്പൂതിരി ഇല്ലമോ മനയോ ആണെന്നാണ്‌ പലരുടേയും ധാരണ- അഴീക്കോട്‌ തൃശൂരില്‍ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാഗോര്‍ ഒരോര്‍മ-വാക്കും കാഴ്‌ചയും എന്ന പരിപാടിയുടെ ഭാഗമായി സ്‌മരണാഞ്‌ജലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്‌. സ്വാതന്ത്രലബ്‌ധിക്ക്‌ മുമ്പ്‌ പഠിപ്പിച്ചതാണ്‌ ജനഗണമനയെന്നും അഴീക്കോട്‌ ഓര്‍മിപ്പിച്ചു. മതമേലധ്യക്ഷന്‍മാര്‍ എന്നത്‌ ഇപ്പോള്‍ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണെന്നും എന്നാല്‍ മതത്തിന്‌ എവിടെയാണ്‌ അധ്യക്ഷനെന്നും അഴീക്കോട്‌ ചോദിച്ചു. സഭാ അധ്യക്ഷന്‍മാര്‍ മതവിശ്വാസത്തേയും ഇല്ലായ്‌മയേയും വേര്‍തിരിച്ച്‌ ദിവസേന പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ കേരളത്തിലേക്ക്‌ കടന്നുവന്നത്‌ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും ടാഗോറിന്റെ ഹൃദയത്തെ കേരളത്തില്‍ അവതരിപ്പിച്ചത്‌ മഹാകവി കുമാരനാശാനാണെന്നും അഴീക്കോട്‌ കൂട്ടിച്ചേര്‍ത്തു.

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ആനദുരന്തം

പശ്ചിമ ബംഗാളില്‍ റെയില്‍പാളം മുറിച്ച്‌ കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ട്രെയിനിടിച്ച്‌ ഏഴ്‌ ആനകള്‍ ചരിഞ്ഞു. ട്രാക്കില്‍ കുടുങ്ങിപ്പോയ രണ്ട്‌ കുട്ടിയാനകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ്‌ മറ്റ്‌ ആനകളും ദാരുണ ദുരന്തത്തില്‍ പെട്ടത്‌.ജല്‍പായിഗുരി ജില്ലയിലെ വനമേഖലയില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു ദുരന്തം. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനകള്‍ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇവയ്‌ക്ക്‌ സംരക്ഷണമായി വലിയ ആനകള്‍ ചുറ്റും കൂടി നില്‍ക്കുമ്പോഴായിരുന്നു അതിവേഗത്തില്‍ ട്രെയിനിന്റെ വരവ്‌. ഇടിയേറ്റ്‌ അഞ്ച്‌ ആനകള്‍ തല്‍ക്ഷണം ചരിഞ്ഞു. പരിക്കേറ്റ രണ്ടെണ്ണം ഇന്നലെ രാവിലെയും. ചരിഞ്ഞവയില്‍ രണ്ട്‌ കുട്ടിയാനകളുമുണ്ടെന്ന്‌ സംസ്ഥാന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ അതനു രാഹ പറഞ്ഞു.ദുരന്തത്തെത്തുടര്‍ന്ന്‌ ഇതുവഴിയുള്ള റെയില്‍ഗതാഗതം നിര്‍ത്തിവെച്ചു. രക്ഷപ്പെട്ട ആനകള്‍ ഇന്നലെ രാവിലെയും ദുരന്തസ്ഥലത്തിന്‌ സമീപം ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപഥമായ ഈ പ്രദേശത്ത്‌ ട്രെയിനുകള്‍ പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേ പോകാവൂവെന്ന്‌ നിര്‍ദേശമുണ്ട്‌. എന്നാല്‍ അപകടത്തില്‍പെട്ട ട്രെയിനിന്റെ വേഗം 70 കിലോമീറ്ററായിരുന്നുവെന്ന്‌ അതനു രാഹ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന്‌ റെയില്‍വേ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത്‌ 20 ആനകളാണ്‌ ട്രെയിനിടിച്ച്‌ ചെരിഞ്ഞത്‌.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമണ്‍വെല്‍ത്ത്‌: പിന്‍മാറിയ പ്രധാനികള്‍

ഉസൈന്‍ ബോള്‍ട്ട്‌ (ജമൈക്ക)-100 മീ. ലോക റെക്കോര്‍ഡ്‌അസാഫ പവല്‍ (ജമൈക്ക)-കോമണ്‍വെല്‍ത്ത്‌ 100 മീ. ചാമ്പ്യന്‍ക്രിസ്റ്റീന്‍ ഒഹുരൂഗു (ഇംഗ്ലണ്ട്‌)-ലോക ട്രിപ്പിള്‍ജമ്പ്‌ ചാമ്പ്യന്‍ഡാനി സാമുവേല്‍സ്‌ (ഇംഗ്ലണ്ട്‌)-ലോക ഡിസ്‌കസ്‌ ചാമ്പ്യന്‍ഡേവിഡ്‌ രുദിഷ (കെനിയ)-800 മീ. ലോക റെക്കോര്‍ഡ്‌ആസ്‌ബെല്‍ കിപ്രോപ്‌ (കെനിയ)-ഒളിംപിക്‌ 1500 മീ. ചാമ്പ്യന്‍ലിനറ്റ്‌ മസായി (കെനിയ)- ലോക 10,000 മീ. ചാമ്പ്യന്‍ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ (ജമൈക്ക)-ഒളിംപിക്‌ 100 മീ. ചാമ്പ്യന്‍ക്രിസ്‌ ഹോയ്‌ (സ്‌കോട്‌ലന്റ്‌)-ലോക, ഒളിംപിക്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍വിക്‌ടോറിയ പെന്‍ഡെല്‍ടണ്‍ (ഇംഗ്ലണ്ട്‌)-ലോക, ഒളിംപിക്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍സ്റ്റെഫാനി റൈസ്‌ (ഓസ്‌ട്രേലിയ)- ട്രിപ്പിള്‍ ഒളിംപിക്‌ നീന്തല്‍ ചാമ്പ്യന്‍ആന്‍ജി മറെ (സ്‌കോട്‌ലന്റ്‌)-ലോക നാലാം നമ്പര്‍ ടെന്നിസ്‌ താരംലെയ്‌റ്റന്‍ ഹ്യൂവിറ്റ്‌ (ഓസ്‌ട്രേലിയ)- മുന്‍ ഒന്നാം നമ്പര്‍ ടെന്നിസ്‌ താരംസാമന്ത സ്‌ട്രോസുര്‍ (ഓസ്‌ട്രേലിയ)-ഫ്രഞ്ച്‌ ഓപണ്‍ ടെന്നിസ്‌ റണ്ണര്‍അപ്‌ ബെത്‌ ട്വെഡ്‌ല്‍ (ഇംഗ്ലണ്ട്‌) - ജിംനാസ്റ്റിക്‌സ്‌ ലോക ചാമ്പ്യന്‍

കോമണ്‍വെല്‍ത്ത്‌: നമുക്ക്‌ തലതാഴ്‌ത്താം

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങാന്‍ 10 ദിവസം മാത്രം. 35,000 കോടി രൂപ ചെലവിട്ട്‌ ഇന്ത്യ ഒരുക്കിയ കായിക മാമാങ്കത്തില്‍നിന്ന്‌ താരങ്ങളും ടീമുകളും കൂട്ടത്തോടെ പിന്‍മാറിയേക്കുമെന്ന്‌ സൂചന. അഴിമതി, കെടുകാര്യസ്ഥത, പിന്നാലെ നിര്‍മാണത്തിലെ പിശകുകളും ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി. ആശങ്ക പുറത്തുകാണിക്കാതിരിക്കാനായി നടത്തുന്ന പ്രസ്‌താവനകള്‍പോലും പരിഹാസ്യമാവുകയാണ്‌. മേല്‍പാത പൊളിഞ്ഞുവീണതില്‍ അത്‌ലറ്റുകള്‍ ഭയക്കേണ്ടതില്ലെന്നും അത്‌ സാധാരണക്കാര്‍ക്ക്‌ പോകാനുള്ളതാണെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌. വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌ വേദിയിലെ മേല്‍ക്കൂര വീണശേഷം നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്‌ഢി പ്രസ്‌താവിച്ചത്‌ നിസ്സാര കാര്യങ്ങളെച്ചൊല്ലി ആശങ്ക വേണ്ടെന്നാണ്‌. ഗെയിംസില്‍ ആധിപത്യം പുലര്‍ത്താറുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കാനഡയും കനത്ത ആശങ്കയാണ്‌ ഉയര്‍ത്തിയത്‌. ഇംഗ്ലണ്ട്‌ സംഘത്തലവന്‍ ക്രയ്‌ഗ്‌ ഹണ്ടറും, ഇംഗ്ലണ്ട്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി ആന്‍ഡ്രൂ ഫോസ്റ്ററും ഭീഷണി മുഴക്കിക്കഴിഞ്ഞു. സമയം അതിക്രമിക്കുകയാണെന്നും പങ്കെടുക്കണമോയെന്ന്‌ അത്‌ലറ്റുകള്‍ക്ക്‌ വ്യക്തിപരമായി തീരുമാനിക്കാമെന്നും ബ്രിട്ടീഷ്‌ ഉപപ്രധാനമന്ത്രി നിക്‌ ക്ലെഗ്‌ പ്രസ്‌താവിച്ചു. ഗെയിംസ്‌ ഗ്രാമം മതിയായ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ ഗെയിംസ്‌ റദ്ദാക്കേണ്ടി വരുമെന്ന്‌ ന്യൂസിലാന്റ്‌ സംഘത്തലവന്‍ ഡേവ്‌ കറി ഓര്‍മിപ്പിച്ചു. അത്‌ലറ്റുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറണമോയെന്ന്‌ ന്യൂസിലാന്റ്‌ ഒളിംപിക്‌ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കോട്‌ലന്റും ഇംഗ്ലണ്ടും വെയ്‌ല്‍സും സംഘാടക സമിതിക്ക്‌ അന്ത്യശാസനം നല്‍കി. ദല്‍ഹിയിലേക്കുള്ള യാത്ര സ്‌കോട്‌ലന്റ്‌ ടീം നീട്ടിവെച്ചു. രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറുമെന്ന്‌ കൊച്ചു രാജ്യങ്ങളായ ഗ്വേണ്‍സിയും ജഴ്‌സിയും മുന്നറിയിപ്പ്‌ നല്‍കി. ഗ്വേണ്‍സി 43 പേരെയാണ്‌ അയക്കേണ്ടത്‌. അത്‌ലറ്റുകളുടെ ഗ്രാമം സന്ദര്‍ശിച്ച സ്‌കോട്‌ലന്റ്‌ പ്രതിനിധി ഒരു കട്ടിലില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌. അത്‌ലറ്റുകളുടെ ഗ്രാമം താരങ്ങള്‍ക്ക്‌ ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി മൈക്‌ ഫെന്നല്‍ ഇന്ന്‌ ന്യൂദല്‍ഹിയിലെത്തും. താമസയോഗ്യമല്ലാത്ത ഗ്രാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം അദ്ദേഹം ഗെയിംസിന്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിക്ക്‌ എഴുതിയ കത്ത്‌ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടിരുന്നു. പരിശോധനക്കെത്തിയ ന്യൂസിലാന്റ്‌, കാനഡ, സ്‌കോട്‌ലന്റ്‌, അയര്‍ലന്റ്‌ പ്രതിനിധികളെ ഞെട്ടിച്ച ഗെയിംസ്‌ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്നു വരെയാണ്‌ ഫെന്നല്‍ സംഘാടക സമിതിക്ക്‌ സമയം നല്‍കിയിട്ടുള്ളത്‌. ഗെയിംസിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന്‌ അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ അഭ്യര്‍ഥിച്ചേക്കും. ഇന്നലെ അഞ്ച്‌ പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍നിന്ന്‌ പി�ാറി. പൂര്‍ണ കരുത്തുള്ള ടീമിനെ അയക്കാനാവില്ലെന്ന്‌ ആഫ്രിക്കയിലെ 19 കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസില്‍നിന്ന്‌ പിന്‍മാറിയേക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി മാര്‍ക്ക്‌ അര്‍ബീബ്‌ പ്രഖ്യാപിച്ചു. വൃത്തിഹീനമായ അത്‌ലറ്റുകളുടെ ഗ്രാമത്തെക്കുറിച്ച്‌ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 71 രാജ്യങ്ങളിലെ ഏഴായിരത്തോളം അത്‌ലറ്റുകളാണ്‌ ഗെയിംസില്‍ പങ്കെടുക്കേണ്ടത്‌.

അവ്വ കാടിറങ്ങുകയാണ്‌

കാളിന്ദിയുടെ കരയില്‍ നാലു പതിറ്റാണ്ടായി തുടരുന്ന വനവാസം ലക്ഷ്‌മി അവ്വ അവസാനിപ്പിക്കുന്നു. വനം വകുപ്പ്‌ കാട്ടിക്കുളത്തിനടുത്ത്‌ പനവല്ലിയില്‍ നിര്‍മിച്ച വീട്ടിലേക്ക്‌ ലക്ഷ്‌മി അവ്വ നാളെ താമസം മാറ്റും. ആനത്താര പദ്ധതിയില്‍ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ വനംവകുപ്പ്‌ ഇവരെ പുനരധിവസിപ്പിക്കുന്നത്‌. 40 വര്‍ഷം മുന്‍പ്‌ തുടങ്ങിയതാണ്‌ അവ്വയുടെ കാട്ടു ജീവിതം. വയനാട്‌ തോല്‍പ്പെട്ടി-അപ്പപ്പാറ റോഡില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ മാറി കാടിനുനടുവില്‍ ഭര്‍ത്താവ്‌ ദാസന്‍ ചെട്ടിയോടൊപ്പം. കാട്ടില്‍ വിത്തെറിഞ്ഞും വിളവെടുത്തും ജീവിച്ചു. ദാസന്‍ ചെട്ടി മരിച്ചപ്പോള്‍ സന്താനഭാഗ്യം ഇല്ലാതിരുന്ന അവ്വ ഒറ്റയ്‌ക്കുമായി. ഇതിനുശേഷം `നാട്ടിലേക്ക്‌' താമസം മാറ്റാന്‍ പലരും ഉപദേശിച്ചെങ്കിലും അവ്വ വഴങ്ങിയില്ല. ഭര്‍ത്താവ്‌ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ജീവിക്കാനായിരുന്നു അവരുടെ തീരുമാനം. അവ്വക്ക്‌ വന്യജീവികള്‍ കൂട്ടുകാര്‍. ആരും അവരെ ഭയപ്പെടുത്തുകപോലും ചെയ്‌തിട്ടില്ല. തൊടിയിലും വീട്ടുമുറ്റത്തുമെത്തുന്ന ആനയും മാനും ഉള്‍പ്പെടെ വന്യജീവികള്‍ ശല്യക്കാരായിരുന്നില്ല. കാട്ടാനകളെല്ലാം അവ്വയ്‌ക്ക്‌ `ഗണേശ�ാ' രായിരുന്നു. ആനകള്‍ തന്നെ ഉപദ്രവിക്കില്ലെന്നു മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യുമെന്ന്‌ അവ്വ വിശ്വസിച്ചിരുന്നു. ഇതിനു ഇന്നോളം പോറല്‍ ഏറ്റിട്ടുമില്ല. കാട്ടില്‍ പുലിയും കടുവയുമൊക്കെ ഉണ്ടെങ്കിലും അവയും അവ്വയെ വിരട്ടിയ കഥകള്‍ ഇല്ല. തൊടിയിലെ സ്ഥിരം സന്ദര്‍ശകരായ എല്ലാ വന്യജീവികളെയും അവ്വ സ്വന്തം കുട്ടികളെപ്പോലെയാണ്‌ കണക്കാക്കിയിരുന്നത്‌. പ്രായത്തിന്റെ അരിഷ്‌ടതകള്‍ പിടികൂടിയ അവ്വയ്‌ക്ക്‌ പലപ്പോഴും വനംവകുപ്പു ജീവനക്കാരായിരുന്നു തുണ. അവ്വയുടെ റേഷനും അത്യാവശ്യം പലവ്യഞ്‌ജനങ്ങളും വാങ്ങി വീട്ടിലെത്തിക്കുന്നതും വനം വകുപ്പ്‌ ജീവനക്കാരാണ്‌. വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും `ജപ്യൂട്ടി ശാറു'മാരാണ്‌ അവ്വക്ക്‌. അവ്വ കാടൊഴിയാന്‍ തയാറായില്ലെങ്കിലും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറെ പണിപ്പെട്ടാണ്‌ അവ്വയെക്കൊണ്ട്‌ സമ്മതം മൂളിച്ചത്‌. പനവല്ലിയില്‍ 25 സെന്റ്‌ സ്ഥലവും നാലുമുറി വീടുമാണ്‌ അവ്വയ്‌ക്കായി വനം വകുപ്പ്‌ ഒരുക്കിയത്‌.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

സൗദിയില്‍ പൊതുമാപ്പ്‌

സെപ്‌റ്റംബര്‍ 23-ലെ ദേശീയ ദിനാഘോഷത്തിന്‌ സൗദി സമ്മാനം. സൗദി അറേബ്യ ആറ്‌ മാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. വിസ, ഇഖാമ നിയമങ്ങള്‍ ലംഘിച്ച്‌ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക്‌ തടവും പിഴയുമില്ലാതെ ഈ കാലാവധിയില്‍ നാട്ടിലേക്ക്‌ മടങ്ങാം. ഹജ്‌, ഉംറ, സന്ദര്‍ശക വിസകളില്‍ എത്തി മടങ്ങാത്തവര്‍ക്കും തൊഴില്‍ വിസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവര്‍ക്കും രാജ്യം വിടുന്നതിന്‌ ആറ്‌ മാസത്തെ സമയപരിധിയാണ്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ മാസം 25 മുതല്‍ 2011 മാര്‍ച്ച്‌ 18 വരെയാണ്‌ കാലാവധി. ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള വിദേശികള്‍ക്കായുള്ള വകുപ്പിന്റെ (ഇദാറത്തുല്‍ വാഫിദീന്‍) ഏറ്റവുമടുത്ത ഓഫീസില്‍ ബന്ധപ്പെട്ട്‌ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഏറ്റവുമൊടുവില്‍ 1997 ലാണ്‌ സൗദി അറേബ്യയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. നിരവധി സന്ദര്‍ശക വിസയിലും ബിസിനസ്‌ വിസയിലും എത്തി നിശ്ചിത സമയപരിധിക്കകം നാട്ടിലേക്ക്‌ മടങ്ങിപ്പോകാത്തവര്‍ക്ക്‌ പതിനായിരം റിയാലാണ്‌ പിഴ ചുമത്തുന്നത്‌. സന്ദര്‍ശക വിസയില്‍ ഇവരെ കൊണ്ടുവന്നവര്‍ക്കും പതിനായിരം റിയാല്‍ പിഴ ചുമത്തിയശേഷം കയറ്റിവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്‌. ഭാരിച്ച തുക നല്‍കാനാവാതെ മലയാളികളുള്‍പ്പെടെ നിരവധി കുടുംബിനികളും മക്കളും സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ട്‌. വിസ കാലാവധി കഴിഞ്ഞ്‌ പല പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക്‌ മടങ്ങാനാവാതെ ദുരിതം നേരിടുന്നവരും കുറവല്ല.

സൗദിയില്‍ മൊബൈല്‍ ഫോണ്‍ തിന്നുന്നത്‌ 1380 കോടി റിയാല്‍

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്‌ വിപണികളിലൊന്നായി സൗദി അറേബ്യ മാറിയതായി റിപ്പോര്‍ട്ട്‌. മൊബൈല്‍ ഫോണിന്‌ മാത്രമായി വര്‍ഷത്തില്‍ സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ചെലവിടുന്നത്‌ 1380 കോടി റിയാല്‍ വരുമെന്ന്‌ ടെലികമ്യൂണിക്കേഷന്‍സ്‌, ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌. 2010 ലെ ആദ്യപാദത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 12 ലക്ഷം വര്‍ധനയുണ്‍ണ്ടായി. ഇതോടെ, മൊത്തം ഉപയോക്താക്കളുടെ എണ്ണം 4.6 കോടിയായി. ഓരോരുത്തര്‍ക്കും ശരാശരി രണ്‍ട്‌ണ്‍്‌ ഫോണ്‍ എന്ന നിരക്കില്‍. വിദേശികളടക്കം മൊത്തം 2.9 കോടി ജനങ്ങളാണ്‌ സൗദിയിലുള്ളത്‌.

പൊണ്ണത്തടിയന്‍മാരുടെ നാട്‌

സൗദി അറേബ്യ അടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ പൊണ്ണത്തടിയന്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഗള്‍ഫ്‌ പൗരന്‍മാരില്‍ 60 ശതമാനവും പൊണ്ണത്തടി മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെന്ന്‌ പഠനത്തില്‍ കണ്ടെണ്‍ത്തി. വിവാഹിതകളില്‍ 50 ശതമാനത്തിനും 70 ശതമാനത്തിനുമിടയിലാണ്‌ പൊണ്ണത്തടിക്കാര്‍. വിവാഹിതരായ പുരുഷന്‍മാരില്‍ ഇത്‌ 30-50 ശതമാനമാണെന്ന്‌ ബഹ്‌റൈനിലെ പരിസ്ഥിതി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലോകത്ത്‌ ജനങ്ങളില്‍ 150 കോടിയും പൊണ്ണത്തടിയന്‍മാരാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വാര്‍ത്ത വായിക്കുന്നത്‌ കാളി

നിമക്ക്‌ എല്ലാവര്‌ക്ക്‌ എത്ത്‌ കുസുടു.. മുഖ്യമാന സെതിക പഠിക്കത്‌ കാളി...�. കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിക്കുമ്പോള്‍ അര മണിക്കൂര്‍ അട്ടപ്പാടിയിലെ 187 ആദിവാസി ഊരുകളും നിശ്ശബ്‌ദമാകും. തങ്ങളുടെ പ്രശ്‌നങ്ങളാണ്‌ അവര്‍ കേള്‍ക്കുന്നത്‌, അതും സ്വന്തം ഭാഷയില്‍ വാര്‍ത്ത വായിക്കുന്നത്‌ തങ്ങളില്‍ നിന്നൊരാളും. കഴിഞ്ഞ ഏപ്രില്‍ 13 നാണ്‌ അട്ടപ്പാടിയിലെ ചാനല്‍ പ്ലസ്‌ എന്ന പ്രാദേശിക ചാനലില്‍ ആദിവാസിയായ, ഇരുള സമുദായത്തില്‍പെട്ട കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിച്ചത്‌. അട്ടപ്പാടിയിലെ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ഇരുളരാണ്‌. കാളിയുടേത്‌ വാസ്‌തവത്തില്‍ വാര്‍ത്താ വായനയല്ല, നിലനില്‍പിനുള്ള പോരാട്ടമാണ്‌. കാളിക്ക്‌ വാര്‍ത്തകള്‍ നോക്കി വായിക്കാനാവില്ല. അക്ഷരാര്‍ത്ഥത്തില്‍ അവ അവതരിപ്പിക്കുകതന്നെ വേണം. കാരണം എന്തെന്നല്ലേ? ഇരുളഭാഷയ്‌ക്ക്‌ ലിപിയില്ല. അതിനാല്‍ എഴുതിവെക്കാനോ കംപ്യൂട്ടറില്‍ ടൈപ്പു ചെയ്യാനോ സാധിക്കില്ല. കൃത്യമായി മനസ്സിലാക്കി അവതരിപ്പിക്കണം. എന്നാല്‍ കാളിക്കത്‌ പ്രശ്‌നമേയല്ല. സ്വന്തം ജനതയുടെ പ്രശ്‌നങ്ങളായതിനാല്‍ അനായാസം വായിച്ചുപോകാന്‍ കഴിയുന്നു. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ തമിഴിലോ മലയാളത്തിലോ എഴുതി കൈയില്‍ പിടിക്കും. ആഴ്‌ചയില്‍ രണ്ടുദിവസമാണ്‌ ചാനല്‍ പ്ലസ്‌ ആദിവാസിഭാഷയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്‌. തീര്‍ന്നില്ല, വാര്‍ത്തകള്‍ വായിക്കുന്നതുമാത്രമല്ല, ശേഖരിക്കുന്നതും കാളിയും കൂട്ടരും തന്നെ. ഊരുകളില്‍നിന്ന്‌ ഊരുകളിലേക്ക്‌ യാത്രചെയ്‌ത്‌ ഇവര്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നു. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നു. അവ വിശദമായി വാര്‍ത്തകളാക്കുന്നു. ദൃശ്യങ്ങളെടുക്കാന്‍ ചാനലിലെ ക്യാമറാമാന്‍ കൂടെയുണ്ടാകും. അഹാഡ്‌സിലെ ജീവനക്കാരിയാണ്‌ കാളി. ജനനം നായ്‌ക്കര്‍പാടി ഊരില്‍. വാര്‍ത്തകള്‍ വായിക്കാന്‍ ആരംഭത്തില്‍ കൂടെയുണ്ടായിരുന്ന രംഗമ്മ അടുത്തയിടെ മരിച്ചു. ഇപ്പോള്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനി കൂടിയായ ലക്ഷ്‌മിയുമുണ്ട്‌ കൂട്ടിന്‌.

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

കടം വീട്ടാതെ കല്യാണം കഴിക്കരുതേ...

കിട്ടാക്കുറ്റി പണം തിരിച്ചു വാങ്ങാന്‍ പറ്റിയ സമയം കല്ല്യാണ മുഹൂര്‍ത്തം തന്നെ. ഇതാ സൗദി അറേബ്യയിലെ മദീനയില്‍നിന്നൊരു രസകരമായ സംഭവം. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്‌ കാര്‍ വാങ്ങാന്‍ യുവാവ്‌ ജാമ്യം നിന്നതാണ്‌ പൊല്ലാപ്പായത്‌. കാറിന്റെ തുകയില്‍ 15,000 റിയാല്‍ സുഹൃത്ത്‌ അടച്ചില്ല. ഇതേത്തുടര്‍ന്ന്‌ കാര്‍ കമ്പനി ജാമ്യക്കാരനില്‍നിന്ന്‌ തുക ഈടാക്കി. തുക തിരിച്ചു കിട്ടാന്‍ സുഹൃത്തിന്റെ പിറകെ നടന്നെങ്കിലും ഫലമുണ്ടായില്ല. ആയിടക്കാണ്‌ സുഹൃത്തിന്റെ വിവാഹം നിശ്ചയിച്ചത്‌. സഹപ്രവര്‍ത്തകനെ കല്യാണത്തിന്‌ ക്ഷണിക്കുകയും ചെയ്‌തു. കല്യാണ മണ്ഡപത്തിലെത്തിയ യുവാവ്‌ നവവരനെ സമീപിച്ച്‌ സ്വകാര്യം പറഞ്ഞു. 15,000 റിയാല്‍ ഇപ്പോള്‍ കിട്ടണം. ഇല്ലെങ്കില്‍ പത്ത്‌ മിനിറ്റിനകം പോലീസെത്തി താങ്കളെ കൈയാമം വെച്ച്‌ കൊണ്ടുപോവും. പരിഭ്രാന്തനായ യുവാവ്‌ കല്യാണ പന്തലില്‍ പരക്കം പാഞ്ഞ്‌ നിമിഷങ്ങള്‍ക്കകം പണം തരപ്പെടുത്തിക്കൊടുത്തു. കല്യാണ ചടങ്ങ്‌ മംഗളമായി പര്യവസാനിക്കുകയും ചെയ്‌തു.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ബന്ദിയെ തേടി, അനാഥയെ കിട്ടി

പോലീസ്‌ ചെന്നത്‌ യുവതിയെ ബന്ദിയാക്കിയെന്ന സന്ദേശത്തെ തുടര്‍ന്ന്‌. കിട്ടിയത്‌ മാതാപിതാക്കള്‍ ഉപേക്ഷിച്ച ബാലികയെ. ഫിലിപ്പൈന്‍സിലെ തലസ്ഥാന നഗരിയില്‍ പെടുന്ന പാസിഗ്‌ ജില്ലയിലാണ്‌ സംഭവം. തന്റെ കക്ഷിയെ അവരുടെ കാമുകന്‍ ഫ്‌ളാറ്റില്‍ ബന്ദിയാക്കിയിരിക്കുന്നതായി ഒരു അഭിഭാഷകന്റെ പേരിലാണ്‌ പോലീസ്‌ ആസ്ഥാനത്തേക്ക്‌ ടെലിഫോണ്‍ വന്നത്‌. സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട പോലീസുകാരന്‍ ബസ്‌ റാഞ്ചി വിനോദ സഞ്ചാരികളെ ബന്ദിയാക്കിയതിനെ തുടര്‍ന്ന്‌ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാത്ത പോലീസ്‌ ഞൊടിയിടയില്‍ ഉണര്‍ന്നു. സര്‍വ സന്നാഹങ്ങളുമായി ഫ്‌ളാറ്റ്‌ വളഞ്ഞ പോലീസിന്‌ മൂന്നു വയസ്സുകാരിയായ ബാലികയെയാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ദമ്പതികള്‍ സ്ഥിരമായി വഴക്കടിക്കുന്നവരായിരുന്നുവെന്ന്‌ മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാലികയുടെ മാതാപിതാക്കളെ കുറിച്ച്‌ ഇതുവരെ വിവരമൊന്നുമില്ലെന്ന്‌ പോലീസ്‌ മേധാവി ജെസ്‌ കാര്‍ഡോനോ പറഞ്ഞു.

പുതിയ ഗിന്നസ്‌ വിശേഷങ്ങള്‍

ആടിന്റെ വലിപ്പം പോലുമില്ലാത്ത പശുവും ശരീരത്തോളം നീണ്ട നാവുള്ള നായയും ഉള്‍പ്പെടെ 3000 പുതിയ ലോക റെക്കോഡുകളെക്കുറിച്ചുള്ള വിവരവുമായി ഗിന്നസ്‌ബുക്കിന്റെ പുതിയ പതിപ്പു പുറത്തിറങ്ങി. ഏറ്റവും നീണ്ട ഇടിമിന്നലും ഭീമന്‍ പ്രഭാത ഭക്ഷണവുമെല്ലാം ലോക റെക്കോഡുകളുടെ പുസ്‌തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.വ്യാഴാഴ്‌ച പുറത്തിറങ്ങിയ ഗിന്നസ്‌ബുക്കിന്റെ 2011ലെ പതിപ്പനുസരിച്ച്‌ ബ്രിട്ടനിലെ ചെഷയറിലാണ്‌ ഏറ്റവും ഉയരം കുറഞ്ഞ പശുവുള്ളത്‌. സ്വാലോ എന്നു പേരിട്ട ഈ പശുവിന്‌ വയസ്സ്‌ പതിനൊന്നായി; മക്കള്‍ ഒമ്പത്‌. പക്ഷേ ഉയരം വെറും 80 സെ.മീറ്റര്‍. സാധാരണ ആടിന്‌ ഇതിനേക്കാള്‍ പൊക്കമുണ്ട്‌. ന്യൂബറിയില്‍ 1999ല്‍ ജനിച്ച സ്വാലോയുടെ പൊക്കക്കുറവിന്‌ പിന്നില്‍ എന്തോ ജനിതക വൈകല്യമാണെന്നാണ്‌ കരുതുന്നത്‌. പുതിയ ഗിന്നസ്‌ബുക്കില്‍ തനിക്കേറ്റവും പ്രിയപ്പെട്ട അതിഥിയാണ്‌ ഈ കുഞ്ഞിപ്പശുവെന്ന്‌ മുഖ്യ പത്രാധിപര്‍ ക്രെയ്‌ഗ്‌ ഗ്ലെന്‍ഡേ പറയുന്നു.അമേരിക്കയിലെ ടെക്‌സാസിലുള്ള പഗ്ഗിക്കാണ്‌ നായ്‌ക്കളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ നാവുള്ളത്‌. നാലര ഇഞ്ച്‌ നീളമുണ്ട്‌ പഗ്ഗിയുടെ നാവിന്‌. ശരീരത്തിനും ഏതാണ്ടതേ വലിപ്പമേയുള്ളൂ. ആരോ ഉപേക്ഷിച്ചുപോയ ഈ പെക്കിന്‍ഗീസ്‌ നായയെ എട്ടുവര്‍ഷം മുമ്പാണ്‌ ബെക്കി സ്റ്റാന്‍ഫഡ്‌ എന്ന യുവതി എടുത്തുവളര്‍ത്തിയത്‌.ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലുള്ള മരിയോസ്‌ കഫേയിലാണ്‌ ഏറ്റവും വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം കിട്ടുക. വിഭവങ്ങള്‍ക്കെല്ലാംകൂടി മൂന്നു കിലോയോളം ഭാരം വരും. വില 10.95 പൗണ്ട്‌ (ഏതാണ്ട്‌ 800 രൂപ). എന്നാല്‍ 20 മിനിറ്റുകൊണ്ട്‌ മുഴുവന്‍ തിന്നു തീര്‍ക്കാവുന്നവര്‍ക്ക്‌ ഭക്ഷണം സൗജന്യമാണ്‌.ഏറ്റവും ദൈര്‍ഘ്യമേറിയ ഇടിമിന്നല്‍ കണ്ടിട്ടുള്ളത്‌ ഭൂമിയിലല്ല; ശനിയിലാണ്‌. ഏട്ടുമാസമാണത്‌ നീണ്ടുനിന്നത്‌. ഏറ്റവും നീളമുള്ള മുയലുള്ളത്‌ ബ്രിട്ടനിലാണ്‌. ഡാരിയസ്‌ എന്നു പേരിട്ട ഈ ഭീമന്‌ നാലടിയും മൂന്നിഞ്ചുമാണ്‌ നീളം. വെസ്റ്റ്‌മിഡ്‌ലന്‍ഡിലെ സ്റ്റീഫന്‍ ബട്‌ലര്‍ ഗിന്നസ്‌ബുക്കിലിടം പിടിച്ചത്‌ വ്യായാമം ചെയ്‌താണ്‌. ഒരു മിനിറ്റിനുള്ളില്‍ 73 'പുഷ്‌അപ്പു'കളാണ്‌ ഈ 44കാരനെടുത്തത്‌. ഡോണ സിംസണ്‍ എന്ന അമേരിക്കക്കാരി റെക്കോഡിട്ടത്‌ പൊണ്ണത്തടിയുമായാണ്‌. കുഞ്ഞിനെ പ്രസവിച്ച ഏറ്റവും ഭാരമുള്ളയാളാണ്‌ 240 കിലോഗ്രാം തൂക്കമുള്ള ഡോണ.

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ജീവന്റെ (പത്രക്കാരുടെ) വില

വന്‍ ദുരന്തമുണ്ടായാല്‍ പോലും സമയത്തിന്‌ സ്ഥലത്തെത്താത്ത ഫയര്‍ഫോഴ്‌സ്‌ തക്കസമയത്ത്‌ പാഞ്ഞെത്തി കാക്കയെ രക്ഷിച്ചു. കൂറ്റന്‍ പരസ്യ ബോര്‍ഡിലെ കമ്പിയില്‍ ഒരു മണിക്കൂറിലേറെ കുരുങ്ങിയ കാക്കയെയാണ്‌ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷിച്ചത്‌. തലശ്ശേരി പഴയ ബസ്‌സ്റ്റാന്റിലെ പ്രസ്‌ ഫോറം ഓഫീസിന്‌ മുന്നിലെ കോണ്‍ക്രീറ്റ്‌ സ്ലാബിന്‌ മേലെ ഉയര്‍ത്തിയ കൂറ്റന്‍ പരസ്യ ബോര്‍ഡിലെ കമ്പിയില്‍പെട്ട തായിരുന്നു കാക്ക. ഇന്നലെ കാലത്താണ്‌ കാക്ക കമ്പിയില്‍ കുടുങ്ങിയത്‌. സംഭവം ശ്രദ്ധയില്‍പെട്ട മാധ്യമ പ്രവര്‍ത്തകര്‍ കാക്കയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ഒടുവില്‍ തലശ്ശേരി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഉടന്‍ കുതിച്ചെത്തിയ സംഘത്തിലെ ലീഡിങ്ങ്‌ ഫയര്‍മേന്‍ എന്‍.പി.ശ്രീധരനും ഫയര്‍മേന്‍ കെ.ബൈജുവും ബോര്‍ഡിന്‌ മുകളില്‍ കയറി കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ: സിക്കിം മുന്നില്‍

രാജ്യത്തെ ആത്മഹത്യാ നിരക്കില്‍ സിക്കിം മുന്നില്‍. മുന്‍വര്‍ഷം നേരത്തേ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി നാലാം സ്ഥാനത്താണ്‌. സിക്കിമില്‍ ഒരു ലക്ഷം പേരില്‍ 48.2 പേരാണ്‌ പുതിയ കണക്കുകള്‍ പ്രകാരം ആത്മഹത്യയില്‍ അഭയം തേടുന്നത്‌. ലക്ഷത്തില്‍ ഇരുപത്തി അഞ്ചാണ്‌ കേരളത്തിലെ നിരക്ക്‌. രണ്ടാം സ്ഥാനത്തുള്ള പോണ്ടിച്ചേരിയില്‍ 46.9, മൂന്നാം സ്ഥാനത്തുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ സമൂഹത്തില്‍ 34.5 എന്നിങ്ങനെയാണ്‌ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ നിരക്ക്‌. നഗരങ്ങളിലെ ആത്മഹത്യാ നിരക്കില്‍ ബാംഗ്ലൂരാണ്‌ മുന്നില്‍. 42.1, രാജ്‌കോട്ട്‌ (31.5), ജബല്‍പൂര്‍ (24.4), വിജയവാഡ (23.2) എന്നീ നഗരങ്ങളാണ്‌ തൊട്ടുപിന്നില്‍. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടയായ സ്‌നേഹയുടെ പഠനത്തിലാണ്‌ പുതിയ കണക്കുകള്‍.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

രണ്ട്‌ പെണ്ണുങ്ങള്‍

അതിഥി വയസ്സ്‌, 22- എട്ടു മിനിറ്റിനുള്ളില്‍ 10 വാഹനങ്ങള്‍ ഇടിച്ചു തകര്‍ക്കുകയും ഒമ്പത്‌ പേര്‍ക്ക്‌ പരിക്കേല്‍പിക്കുകയും ചെയ്‌ത 22 കാരി പുനെ നഗരത്തില്‍ ഭീതി വിതച്ചു. അതിഥി എന്ന വിദ്യാര്‍ഥിനി ഓടിച്ച മെഴ്‌സിഡസ്‌ സി ക്ലാസ്‌ കാറാണ്‌ നഗരത്തില്‍ ഇടഞ്ഞ ആനയുടെ പ്രതീതി സൃഷ്‌ടിച്ചത്‌. കൂട്ടുകാരിയുടെ വീട്ടിലേക്ക്‌ പോകാനാണ്‌ അതിഥി ഇഷ്‌ട വാഹനവുമായി ഇറങ്ങിയത്‌. കാല്‍നടക്കാരിയായ വൃദ്ധയെയാണ്‌ ആദ്യം മെര്‍സിഡസ്‌ ഇടിച്ചു തെറിപ്പിച്ചത്‌. തുടര്‍ന്ന്‌ തെറ്റായ ദിശയിലൂടെ പാഞ്ഞ കാര്‍ നാലു കാറുകളിലും മൂന്നു ഓട്ടോ റിക്ഷകളിലും ഇടിച്ച ശേഷം ബസിലിടിച്ചാണ്‌ നിന്നു. പരിക്കേറ്റവരില്‍ ഒരു വയസ്സുകാരനും ഉള്‍പ്പെടുന്നു. യുവതിയെ വൈദ്യപരിശോധനക്ക്‌ വിധേയമാക്കി. മദ്യപിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കാര്യം നിസ്സാരം
ജുഡിത്ത്‌ സ്ലേഡ്‌ വയസ്സ്‌, 81- വിക്‌ടോറിയക്കാരി ജൂഡിത്ത്‌ സ്ലേഡിന്‌ പ്രായം എണ്‍പത്തിയൊന്ന്‌. ജൂഡിത്ത്‌ പോലീസിന്റെ പിടിയിലായത്‌ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ വാഹനം പറത്തിയതിന്‌. ഒടുവില്‍ ബെന്‍ഡിഗൊ മജിസ്‌ട്രേറ്റ്‌ കോടതി ജൂഡിത്തിന്‌ പിഴയിട്ടു. 850 ഡോളര്‍. ഒരു വര്‍ഷത്തേയ്‌ക്ക്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്‌തു. മില്‍ദുരയില്‍ നിന്നു നാന്നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള ഹീത്ത്‌കോട്ടിലേക്ക്‌ മറെവാലിയിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ്‌ ജൂഡിത്ത്‌ വാഹനം പറത്തിയത്‌. നാല്‌ കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ്‌ ജൂഡിത്തിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

പെരുന്നാളിന്‌ ചെലവ്‌ 500 കോടി സൗദി റിയാല്‍

ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നതിന്‌ മാത്രം ഇത്തവണ സൗദി കുടുംബങ്ങള്‍ ചെലവിട്ടത്‌ 500 കോടിയോളം റിയാലെന്ന്‌ റിപ്പോര്‍ട്ട്‌. മുന്‍വര്‍ഷത്തെ ചെറിയ പെരുന്നാളിനെ അപേക്ഷിച്ച്‌ 30 ശതമാനം കൂടുതലാണിത്‌. റമദാന്‍-പെരുന്നാള്‍ വേളയില്‍ റീട്ടെയില്‍ മേഖലയില്‍ വന്‍തോതില്‍ വിപണനം നടക്കുകയുണ്ടായി. ജിദ്ദയിലും മക്കയിലും മാത്രം 1400 കോടി റിയാലിന്റെ കച്ചവടം നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന്‌ ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി ഉപാധ്യക്ഷന്‍ മാസിന്‍ ബതര്‍ജി പറഞ്ഞു.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ജനസേവനത്തിന്റെ കൂലി നമ്പര്‍ 4

പിരിവിന്റെ പഴി കമ്യൂണിസ്റ്റുകാര്‍ക്കാണ്‌. മുമ്പന്തിയില്‍ കോണ്‍ഗ്രസും. രാഷ്‌ട്രീയ കക്ഷികള്‍ ഫണ്ട്‌ സ്വരൂപിക്കാന്‍ ക്ലേശിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ ഇപ്രാവശ്യം സ്വീകരിച്ചത്‌ പുതിയ രൂപം. 2007-09 കാലഘട്ടത്തില്‍ കൂപ്പണ്‍ വിറ്റ്‌ കോണ്‍ഗ്രസ്‌ നേടിയത്‌ 598.4 കോടി രൂപ. സംഭാവനയായി സമാഹരിച്ച 72 കോടി വേറെയുമുണ്ട്‌. ഈ കാലയളവില്‍ പലിശയിനത്തില്‍ 38 കോടി രൂപയും കിട്ടി. കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലാണ്‌ ഈ വിവരം. ഇതേ കാലയളവില്‍ ബി.ജെ.പി സംഭാവനകളിലൂടെ 297.7 കോടി രൂപ സമാഹരിച്ചു. 21.29 കോടി രൂപ പലിശ ഇനത്തിലും ബി.ജെ.പിക്ക്‌ കിട്ടി. സംഭാവനകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം ബി.എസ്‌.പിക്കാണ്‌. 202.94 കോടി രൂപ. ജനാധിപത്യ പരിഷ്‌കരണ വേദി എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം സമാഹരിച്ചതാണീ കണക്കുകള്‍. സമ്പാദ്യത്തിന്റെ കാര്യത്തില്‍ സി.പി.എം തീരെ മോശമായില്ല. ലെവി ഇനത്തില്‍ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 46 കോടി രൂപയാണ്‌. എന്‍.സി.പി കൂപ്പണ്‍ വിറ്റ്‌ നേടിയത്‌ അമ്പത്‌ കോടി. 600 കോടി ലഭിച്ച കോണ്‍ഗ്രസ്‌ വന്‍ തുക തെരഞ്ഞെടുപ്പിനായി ചെലവാക്കി, 215 കോടി രൂപ. പ്രചാരണത്തിനായി 58 കോടി രൂപയും ചെലവ്‌ ചെയ്‌തു. `മറ്റിനങ്ങളില്‍' എന്നു കാണിച്ച്‌ കോണ്‍ഗ്രസ്‌ 56 കോടി രൂപ ചെലവാക്കി. ഇതെന്താണെന്ന്‌ വ്യക്തമാക്കുന്നില്ല. പ്രചാരണത്തിന്‌ 89.16 കോടി രൂപയാണ്‌ ബി.ജെ.പി ചെലവാക്കിയത്‌. ബി.എസ്‌.പി 85 കോടിയുടെ സ്വത്ത്‌ വാങ്ങിക്കൂട്ടി. വരുമാനത്തില്‍ സി.പി.ഐ പിറകോട്ട്‌ പോയി . 2007-08ല്‍ 1.24 കോടി വരുമാനമുണ്ടായിരുന്നത്‌ വരവ്‌ 2008-09ല്‍ 1.16 കോടിയായി ചുരുങ്ങി.

പകല്‍ സമരവും രാത്രി ജോലിയും

പുകയുന്ന കശ്‌മീരില്‍നിന്ന്‌ പുതിയൊരു സമരരീതിക്ക്‌ തുടക്കമാവുന്നു. പകല്‍ തെരുവില്‍ സമരം ചെയ്യാനിറങ്ങുന്ന ദിവസങ്ങളില്‍ രാത്രി ജോലി ചെയ്യാനാണ്‌ നിര്‍ദേശം. 11 ദിവസത്തെ പ്രക്ഷോഭത്തിനായി ഹുര്‍രിയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സയ്യിദ്‌ അലി ഷാ ഗീലാനിയുടെതാണ്‌ രൂപരേഖ.സമര സമയക്രമമനുസരിച്ച്‌ ഈ മാസം 19, 22 തീയതികള്‍ മാത്രമാണ്‌ പണിമുടക്കില്ലാത്തത്‌. ബാക്കിയെല്ലാ ദിവസങ്ങളിലും കശ്‌മീരികള്‍ പണിമുടക്കും. രാത്രി ജോലി ചെയ്യുകയും ചെയ്യും. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുവരെയായിരിക്കും ജോലി സമയം.ഫാക്‌ടറികളും കടകമ്പോളങ്ങളും രാത്രി ഏഴുമുതല്‍ രാവിലെ ഏഴു വരെ തുറന്നിരിക്കുമെന്ന്‌ ഗീലാനി പറയുന്നു. യാത്രക്കാര്‍ക്ക്‌ രാത്രിയില്‍ സഞ്ചാരത്തിനും തടസ്സമില്ല.

ബിന്‍ലാദ ബീജം ചുമന്നാല്‍

ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ച യുവതിക്ക്‌ അജ്ഞാതരുടെ ആക്രമണത്തില്‍ ഗര്‍ഭമലസി. ഉസാമയുടെ മകന്‍ ഉമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്‌ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ്‌ പൊള്ളാര്‍ഡ്‌ (24) ആണ്‌ സിറിയയില്‍വെച്ച്‌ ആക്രമിക്കപ്പെട്ടത്‌. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക്‌ 10 ആഴ്‌ച വളര്‍ച്ചയുണ്ടായിരുന്നു.രണ്ടാം തവണയാണ്‌ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ്‌ വാടകഗര്‍ഭം ധരിക്കുന്നത്‌. ഇത്തവണ ഉസാമയുടെ കൊച്ചുമക്കളെയാണ്‌ ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ച ഇംഗ്ലണ്ടുകാരി ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്‌ക്ക്‌ നല്‍കില്ലത്രെ. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ്‌ താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടത്‌ -പൊള്ളാര്‍ഡ്‌ പറയുന്നു. ഒരു കുട്ടിക്ക്‌ 10000 പൗണ്ട്‌ -ഏകദേശം 72 ലക്ഷ രൂപ- ആയിരുന്നു വാടക. 54 കാരിയായ ഭാര്യ സൈനയും ഉമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഉമറിന്റെ പ്രതികരണം

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പാക്കിസ്ഥാന്‌ കേരളത്തിന്റെ കൈത്താങ്ങ്‌

വമ്പിച്ച വെള്ളപ്പൊക്കവും പട്ടിണിയും മൂലം കഷ്‌ടപ്പെടുന്ന പാക്കിസ്ഥാന്‍ ജനതയെ സഹായിക്കാന്‍ കേരളം അഞ്ചു കോടി രൂപ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വഴിയായിരിക്കും സഹായം എത്തിക്കുകയെന്ന്‌ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.ഈ നടപടിയുടെ ഔചിത്യം ചോദ്യം ചെയ്‌ത പത്രലേഖകനോട്‌ അങ്ങനെ ചോദിച്ചതു തന്നെ തെറ്റായിപ്പോയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കഠിനമായ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ പാക്കിസ്ഥാനിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചു. ഞങ്ങളും സഹായം നല്‍കുന്നു -അദ്ദേഹം വ്യക്തമാക്കി.

കാമുകന്‍ മൂലം.......

കാമിനി മൂലമല്ല, കാമുകന്‍ മൂലം കലഹം. തര്‍ക്കം യുവതികള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചു. നെഞ്ചിനും വയറിനും കുത്തേറ്റ്‌ ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.തൃപ്രയാര്‍ കൊപ്രക്കളം സ്വദേശിനി സാജിതയ്‌ക്കാണ്‌ കുത്തേറ്റത്‌. സാജിതയെ കുത്തിയ കച്ചേരിപ്പടി സ്വദേശിനിയായ സുനിതയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.സാജിത തൃപ്രയാറിലെ അറേബ്യന്‍ ഗിഫ്‌റ്റ്‌ ഹൗസിലെ ജീവനക്കാരിയാണ്‌. കാലത്ത്‌ കടയിലെത്തിയ സുനിത വാക്കുതര്‍ക്കത്തിനുശേഷം സാജിതയെ കുത്തുകയായിരുന്നു. സുനിതയുടെ കാമുകനായ ജഗനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ അക്രമത്തിന്‌ കാരണം. ഏറെനാളായി സുനിതയ്‌ക്കൊപ്പം കഴിയുന്ന ജഗന്‍ ഈയിടെ സാജിതയോട്‌ അടുപ്പം പ്രകടിപ്പിക്കുന്നുണ്ടെന്ന്‌ സുനിതക്ക്‌ സംശയം. അതാണ്‌ കാരണമെന്ന്‌ പോലീസ്‌ പറയുന്നു.

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

എസ്‌.ഐക്ക്‌ ചെരിപ്പടി ചികിത്സ

പെണ്‍കുട്ടിയോട്‌ അപമര്യാദയായി പെരുമാറിയ സബ്‌ ഇന്‍സ്‌പെക്ടറെ സ്‌ത്രീകള്‍ കൂട്ടം ചേര്‍ന്ന്‌ ചെരിപ്പുകൊണ്ടടിച്ചു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ്‌ സംഭവം. രക്ഷപ്പെടാന്‍ സ്‌റ്റേഷനിലെ മുറിയില്‍ കയറി വാതിലടച്ച എസ്‌.ഐയെ സ്‌ത്രീകള്‍ പൂട്ടു തകര്‍ത്ത്‌ പുറത്തിറക്കി കൈകാര്യം ചെയ്‌തു. രണ്ടാഴ്‌ചമുമ്പ്‌ പോലീസ്‌ പിടികൂടിയ സഹോദരനെ കാണാന്‍ പെണ്‍കുട്ടി സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ സീനിയര്‍ സബ്‌ ഇന്‍സ്‌പെക്ടറായ ജഗദീഷ്‌ സിംഗ്‌ അപമര്യാദയായി പെരുമാറിയത്‌.തുടര്‍ന്ന്‌ റോഡ്‌ ഉപരോധിച്ച സ്‌ത്രീകള്‍ക്ക്‌ നടപടിയുണ്ടാകുമെന്ന്‌ ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയപ്പോഴാണ്‌ പിരിഞ്ഞുപോയത്‌.. പോലീസ്‌ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ അഡീഷണല്‍ എസ്‌.പി സുരേന്ദ്രവര്‍മ പറഞ്ഞു.

വിമാന ടോയ്‌ലറ്റില്‍ ചോരക്കുഞ്ഞ്‌

മനിലയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ഗള്‍ഫ്‌ എയര്‍ വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ ചോരക്കുഞ്ഞ്‌. ടോയ്‌ലറ്റിനുള്ളിലെ ചവറുകൊട്ടയില്‍നിന്നാണ്‌ ചോരക്കുഞ്ഞിനെ കണ്ടെടുത്തത്‌. ബഹ്‌റൈനില്‍നിന്നെത്തിയ വിമാനത്തില്‍ ടവലിനുള്ളില്‍ പുതപ്പിച്ച നിലയിലായിരുന്നു ചോരക്കുഞ്ഞ്‌. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ജോര്‍ജ്‌ ഫ്രാന്‍സിസ്‌ എന്നു പേരിട്ട കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്‌.

ആന അറസ്റ്റില്‍

പാര്‍ക്കില്‍ ശല്യക്കാരനായി മാറിയ കാഴ്‌ചക്കാരനെ എറിഞ്ഞുകൊന്നതിന്‌ ആന അറസ്റ്റില്‍. ഛത്തീസ്‌ഗഢിലെ ധംതാരിയിലാണ്‌ അലഹബാദുകാരനായ ആനയെ അറസ്റ്റ്‌ ചെയ്‌ത്‌ പോലീസ്‌ സ്റ്റേഷനില്‍ ചങ്ങലക്കിട്ടിരിക്കുന്നത്‌. സന്ദര്‍ശകര്‍ ആനയെ ശല്യപ്പെടുത്തുക മാത്രമല്ല, തുമ്പിക്കൈയില്‍ പിടിച്ച്‌ തൂങ്ങുകയും ചെയ്‌തു. ഉപദ്രവിക്കരുതെന്ന്‌ പറഞ്ഞിട്ടും കാഴ്‌ചക്കാര്‍ കണക്കിലെടുത്തില്ലെന്നാണ്‌ പാപ്പാന്‍ പ്രേംനാഥിന്റെ മൊഴി. നിലത്തടിച്ച്‌ വീണ്‌ സാരമായി പരിക്കേറ്റ ശങ്കര്‍ സത്‌നാമിയാണ്‌ കൊല്ലപ്പെട്ടത്‌. ആനക്കൊപ്പം പാപ്പാനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ട്‌ വീണ്ടും

വീണ്ടുമൊരു കൈവെട്ട്‌. അധ്യാപകനെയല്ല, ഭാര്യയെ. സംഭവം അയല്‍വാസിയുമായി അവിഹിത ബന്ധ സംശയം. ഇടതു കൈപ്പത്തി വെട്ടി മാറ്റിയ ഭര്‍ത്താവ്‌ പുനലൂര്‍ ഇടമണ്‍ ഷാഹിന മന്‍സിലില്‍ ഹാഷിം പിടിയിലായി. വെട്ടിയ കൈപ്പത്തി ഹാഷിം സമീപത്തു താമസിക്കുന്ന യുവതിയുടെ കാമുകന്റെ വീട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. ഭാര്യ ഹസിയ എന്ന ഡയാനയുടെ (27) കൈപ്പത്തിയാണ്‌ വെട്ടി മാറ്റിയത്‌. മത്സ്യ മാംസ കച്ചവടക്കാരനാണ്‌ ഹാഷിം.രാവിലെ പുറത്തു പോയ ഇയാള്‍ രാത്രിയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഡയാനയെ കാണാനില്ലായിരുന്നു. അന്വേഷണത്തില്‍ സമീപത്തുള്ള കാമുകന്റെ വീട്ടില്‍ ഡയാനയെ കണ്ടെത്തി. അവിടെനിന്നും ബലമായി പിടിച്ചു കൊണ്ടു വന്ന ഡയാനയെ നഗ്‌നയാക്കിയ ശേഷം ഹാഷിം വാളു കൊണ്ട്‌ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ കാലിനും വെട്ടേറ്റിട്ടുണ്ട്‌. ഓടിയെത്തിയ നാട്ടുകാര്‍ ഡയാനയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഡയാനയുടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും തുടരുന്നു. അയല്‍വാസിയായ യുവാവുമായി ഡയാന ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്ന്‌ ഹാഷിം മുമ്പും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ഭാര്യക്കും അയല്‍വാസിക്കും ഹാഷിം നിരവധി തവണ താക്കീതുകള്‍ നല്‍കിയിരുന്നു. ഇതേച്ചൊല്ലി ഹാഷിം ഭാര്യയെ പലപ്പോഴും മര്‍ദിച്ചിരുന്നു. ഹാഷിം-ഡയാന ദമ്പതികള്‍ക്ക്‌ രണ്ടു മക്കളുണ്ട്‌.

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

കാമുകിക്ക്‌ സംശയം വന്നാല്‍

തന്നെ വഞ്ചിക്കുന്നുവെന്ന സംശയം തോന്നിയ കാമുകന്റെ ലൈംഗികാവയവങ്ങള്‍ യുവതി മുറച്ചുമാറ്റി. കാമുകി ജ്യോതിയെ അലഹബാദിലെ കേണല്‍ഗഞ്‌ജ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ജയപ്രകാശ്‌ ആശുപത്രിയിലായി. വിധവയായ ജ്യോതിക്ക്‌ തെരുവില്‍ പഴങ്ങള്‍ വില്‍ക്കുന്ന ജോലിയാണ്‌. കുറെ കാലമായി ഇവര്‍ ജയപ്രകാശുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്ന സംശയം ബലപ്പെട്ടതോടെ ജ്യോതി പ്രതികാരത്തിന്‌ തീരുമാനിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. അനുനയത്തില്‍ ജയപ്രകാശിനെ ജ്യോതി ആളൊഴിഞ്ഞ സ്ഥലത്ത്‌ കൊണ്ടുപോയി മദ്യം നല്‍കി. യുവാവ്‌ കുടിച്ച്‌ ബോധമില്ലാതായപ്പോഴാണ്‌ ജ്യോതി കൃത്യം നിര്‍വഹിച്ചത്‌. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ യുവതി കരഞ്ഞ്‌ ആളെ കൂട്ടുകയായിരുന്നു. ഓടിക്കൂടിയവരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

ചൊട്ടയിലെ ശീലം.....

ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എം.പിയുടെ ഭാര്യ ലൈംഗിക തൊഴിലാളിയാണെന്ന്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിനൊപ്പം തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയിട്ടുള്ള മൈക്ക്‌ വെതര്‍ലിയുടെ ഭാര്യ കാര്‍ല (39) യെക്കുറിച്ച്‌ സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ട റിപ്പോര്‍ട്ട്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രീയത്തെ കുലുക്കുകയാണ്‌. പ്രധാനമന്ത്രി ഡേവിഡ്‌ കാമണൂറിനെയും സംഭവം അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.ഇടപാടുകാരനെന്ന നിലയില്‍ കാര്‍ലയെ സമീപിച്ച റിപ്പോര്‍ട്ടറാണ്‌ സംഭവം പുറത്തു വിട്ടത്‌. രണ്ട്‌ വേശ്യാലയങ്ങളില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നും 30 മുതല്‍ 70 പൗണ്ട്‌ വരെയാണ്‌ ഫീസെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.ബ്രസീലുകാരിയായ കാര്‍ലയെ ഏഴ്‌ വര്‍ഷം മുമ്പാണ്‌ മൈക്ക്‌ വിവാഹം ചെയ്യുന്നത്‌. സ്വദേശത്ത്‌ ഇവര്‍ ലൈംഗിക തൊഴിലാളിയായിരുന്നെന്നും അക്കാര്യം മൈക്കിന്‌ അറിയാമായിരുന്നതാണെന്നുംപറയുന്നു. 2003 ല്‍ കാര്‍ലയെ മൈക്ക്‌ ബ്രിട്ടനിലേക്ക്‌ കൊണ്ടുവന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. ആദ്യമൊക്കെ മാന്യ കുടുംബിനിയായി കഴഞ്ഞ കാര്‍ല, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൈക്ക്‌ പ്രചാരണ രംഗത്ത്‌ സജീവമായതോടെയാണ്‌ വീണ്ടും പഴയ തൊഴിലിലേക്ക്‌ പോയതത്രേ. ബ്രിട്ടനില്‍ ഈ തൊഴില്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഇവിടെ നല്ല ഇടപാടുകാരാണെന്നും ഇഷ്‌ടം പോലെ പണം കിട്ടുമെന്നും കാര്‍ലയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവം തന്നെ ഞെട്ടിച്ചുവെന്നാണ്‌ മൈക്ക്‌ വെതര്‍ലി പ്രതികരിച്ചത്‌.

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

അഞ്ചാം ക്ലാസുകാരി അമ്മ

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനി പ്രസവിച്ചു. വയനാട്‌ വെള്ളമുണ്ടയ്‌ക്ക്‌ സമീപം ആദിവാസി കോളനിയിലെ പതിനൊന്നുകാരിയാണ്‌ പ്രസവിച്ചത്‌. ആണ്‍കുഞ്ഞിനാണ്‌ ജന്‍മം നല്‍കിയത്‌. കഴിഞ്ഞയാഴ്‌ച വീട്ടിലായിരുന്നു പ്രസവം. സഹോദരീ ഭര്‍ത്താവില്‍നിന്നാണ്‌ ഗര്‍ഭം ധരിച്ചതെന്ന്‌ പെണ്‍കുട്ടി പട്ടികവര്‍ഗ വികസന വകുപ്പ്‌ അധികൃതര്‍ക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഗര്‍ഭിണിയായത്‌ മുതല്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നുവത്രേ. വീട്ടുകാര്‍ക്ക്‌ സംശയം തോന്നിയിരുന്നെങ്കിലും വിവരം പുറത്തുപറഞ്ഞിരുന്നില്ല.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വീണ്ടും കാസ്‌ട്രോ

ക്യൂബയുടെ മുത്ത്‌ വീണ്ടും പൊതുവേദിയില്‍. പ്രായാധിക്യവും രോഗാതുരതയുംമൂലം നാല്‌ വര്‍ഷമായി പൊതുവേദികളില്‍നിന്ന്‌ വിട്ടുനിന്ന ക്യൂബന്‍ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ആണവ ശേഷിയും ആണവ കരാറുകളുമായിരുന്നു പ്രസംഗത്തിലെ പ്രധാന വിഷയം. പച്ചനിറത്തിലുള്ള സ്ഥിരം പട്ടാള വേഷം ധരിച്ചെത്തിയ 84 കാരന്‍ ഹവാന സര്‍വകലാശാലയിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളെയാണ്‌ അഭിസംബോധന ചെയ്‌തത്‌. ആണവ ദുരന്തങ്ങളില്‍നിന്ന്‌ ജനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ആണവ യുദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള സമാധാന മൂല്യങ്ങള്‍ക്കുള്ള ക്യൂബന്‍ സര്‍ക്കാരിന്റെ പിന്തുണയും കാസ്‌ട്രോ വാഗ്‌ദാനം ചെയ്‌തു. 2006 ലാണ്‌ കാസ്‌ട്രോ ആരോഗ്യ കാരണങ്ങളാല്‍ ക്യൂബന്‍ പ്രസിഡന്റ്‌ പദം ഒഴിഞ്ഞത്‌. സഹോദരന്‍ റൗള്‍ കാസ്‌ട്രോയാണ്‌ പകരം സ്ഥാനമേറ്റെടുത്തത്‌.

ആയുസ്സിന്റെ രഹസ്യം

106-ാം വയസ്സിലും ശുദ്ധ കന്യകയായി തുടരുന്ന ഇസ ബ്ലിത്ത്‌ അമ്മൂമ്മ, താന്‍ ഒരിക്കല്‍ പോലും ചുംബിക്കപ്പെട്ടിട്ടില്ലെന്നു കൂടി പറയുമ്പോള്‍ വിശ്വസിക്കുക. അവരുടെ ആയുസ്സിന്റെ രഹസ്യം അതാണത്രേ. ഒറ്റയായിരുന്നതാണ്‌ എന്റെ കരുത്ത്‌. തനിക്ക്‌ സമാനമായി ആരെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ജീവിതത്തില്‍ പ്രണയത്തിന്റെ ആവശ്യമേ തനിക്ക്‌ തോന്നിയിട്ടില്ല. ഒരു പുരുഷന്‌ വേണ്ടി ഒരു നിമിഷം പോലും എനിക്ക്‌ ചെലവഴിക്കേണ്ടി വന്നിട്ടില്ല -അമ്മൂമ്മ പറയുന്നു.1904ല്‍ ലണ്ടനിലാണ്‌ ബ്ലിത്ത്‌ ജനിച്ചത്‌. ഗോള്‍ഫ്‌ കളിക്കലും പൂന്തോട്ടമൊരുക്കലുമായിരുന്നു ഹോബികള്‍. ഒരു വിസ്‌കി നിര്‍മാതാവിന്റെ സെക്രട്ടറിയായി 35 കൊല്ലം ജോലി ചെയ്‌തു. ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജീവിത ശൈലിക്കുടമയാണ്‌ അമ്മൂമ്മയെന്നും 106 വയസ്സായെന്ന്‌ ആരും പറയില്ലെന്നും അനന്തരവള്‍ ഷീന കാംപ്‌ബെല്‍ സാക്ഷ്യപ്പെടുത്തുന്നു.