വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ദളിത്‌ സഹോദരിമാരെ ചുട്ടുകൊന്നു

ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ രണ്ട്‌ ദളിത്‌ സഹോദരിമാരെ ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു. കൊതിവാള്‍ നഗറിലാണ്‌ സംഭവം. ഒളിവില്‍ കഴിയുന്ന ഇയാളെ അന്വേഷിച്ചുചെന്നവര്‍ വീടിന്‌ തീക്കൊളുത്തുകയായിരുന്നു. മാതാവ്‌ രജോ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ മക്കളായ ഗീതയും മോനുവും വെന്ത്‌ മരിച്ചു. സ്വീപ്പറായി ജോലി ചെയ്യുന്ന യുവതികളുടെ സഹോദരന്‍ രാകേഷ്‌, കവര്‍ച്ചക്കിടെ സ്‌ത്രീയെയും പത്ത്‌ വയസ്സുള്ള മകളെയും കൊല ചെയ്‌ത കേസിലെ പ്രതിയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ ജനക്കൂട്ടം എത്തി വീടിന്‌ തീവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണം തേടിയെങ്കിലും ലഭിച്ചില്ലെന്ന്‌ രജോ പറഞ്ഞു.

2010, ഡിസംബർ 19, ഞായറാഴ്‌ച

കുട്ടികള്‍ മാറിപ്പോയതിന്‌ 17 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം

35 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ നഴ്‌സിന്‌ പറ്റിയ അമളിക്ക്‌ ആരോഗ്യ മന്ത്രാലയം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌ 17 ലക്ഷം റിയാല്‍. ഒഹൂദിന്റെ പരാതിയിലാണ്‌ ജിദ്ദ പബ്ലിക്‌ കോടതിയുടെ വിധി. യുവതിക്ക്‌ കൗണ്‍സലിംഗ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിന്‌ മന്ത്രാലയത്തിന്‌ 30 ദിവസം അനുവദിച്ചിട്ടുണ്ട്‌. മക്ക ജര്‍വലിലെ പ്രസവാശുപത്രിയില്‍ 1975 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജനിച്ച ഒഹൂദിനെയും സയ്‌നിനെയുമാണ്‌ പരസ്‌പരം മാറി നല്‍കിയത്‌. ഇരുവരും പിറന്നുവീണയുടന്‍ നഴ്‌സ്‌ കുഞ്ഞുങ്ങളുടെ കണങ്കൈയില്‍ ബാന്‍ഡ്‌ ബന്ധിച്ചത്‌ പരസ്‌പരം മാറിയതാണ്‌ പൊല്ലാപ്പായത്‌. തങ്ങള്‍ താമസിക്കുന്നത്‌ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതികള്‍ മന്ത്രാലയത്തിനെതിരെ നിയമയുദ്ധത്തിന്‌ ഇറങ്ങുകയായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ അബദ്ധം സംഭവിച്ചെന്ന്‌ സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇത്‌്‌ തനിക്ക്‌ പല രീതിയിലുള്ള കഷ്‌ടനഷ്‌ടങ്ങളുമുണ്ടാക്കിയതായി ഒഹൂദ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മരിച്ചുപോയ തന്റെ പിതാവ്‌ മുഹമ്മദ്‌ അല്‍ഹര്‍ബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സൗദി യുവതി പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞശേഷം സ്വന്തം കുടുംബാംഗങ്ങളോടൊത്ത്‌ ജീവിതം നയിക്കാന്‍ തുടങ്ങിയത്‌ തനിക്ക്‌ പ്രയാസകരമായിത്തീര്‍ന്നതായും ഒഹൂദ്‌ ചൂണ്ടിക്കാട്ടി. സമാന പ്രശ്‌നം തന്നെ സയ്‌നും നേരിട്ടു. മസ്‌ലഹ്‌ അല്‍ജാബിരി എന്ന സ്വദേശിയുടെ കുടുംബവുമായി സയ്‌ന്‍ പരിചയപ്പെടുന്നത്‌ തീര്‍ത്തും ആകസ്‌മികമായിരുന്നു. നിറത്തിലും ശരീരപ്രകൃതിയിലും മസ്‌ലഹിന്റെ കുടുംബവുമായി സയ്‌ന്‌ ഏറെ സാദൃശ്യം കാണപ്പെട്ടു. അതേസമയം, തങ്ങളുമായി രൂപസാദൃശ്യമില്ലാത്ത ഒരാള്‍ തങ്ങളുടെ കുടുംബത്തിലുമുണ്ടെന്ന്‌ മസ്‌ലഹിന്റെ കുടുംബവും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ സയ്‌ന്‍ മക്ക കോടതിയെ സമീപിച്ചു. കോടതി മസ്‌ലഹിനെ വിളിപ്പിച്ച്‌ വിസ്‌തരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ 75 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജര്‍വല്‍ ആശുപത്രിയില്‍ പ്രസവിച്ച സഈദ എന്ന സ്‌ത്രീയെ കോടതി വിസ്‌തരിച്ചു. താന്‍ പ്രസവിച്ച സമയം മറ്റൊരു സ്‌ത്രീ കൂടി പെണ്‍കുട്ടിക്ക്‌ ജ�ം നല്‍കിയിരുന്നുവെന്ന്‌ അവര്‍ കോടതിയെ അറിയിച്ചു. ഒരേ കട്ടിലില്‍തന്നെ ഒന്നിലധികം കുട്ടികളെ കിടത്തിയിരുന്നു. ആശുപത്രി വിടുമ്പോള്‍ നഴ്‌സ്‌ ഇതാണ്‌ എന്റെ കുട്ടിയെന്ന്‌ പറഞ്ഞ്‌ കുഞ്ഞിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സഈദ പറഞ്ഞു. വീട്ടിലേക്ക്‌ കൊണ്ടുപോയി കുഞ്ഞ്‌ വളരാന്‍ തുടങ്ങിയപ്പോള്‍തന്നെ നിറത്തിലും ശരീരപ്രകൃതിയിലും മറ്റ്‌ മക്കളില്‍നിന്നും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സഈദ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ സയ്‌നിന്റെ പിതാവ്‌ മസ്‌ലഹും മാതാവ്‌ ഫാത്തിമയുമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ്‌ അല്‍ഹര്‍ബി എന്നൊരാളും സഈദയുമാണ്‌ ഒഹൂദിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നും സ്ഥിരീകരിക്കപ്പെട്ടു. സയ്‌ന്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ മക്ക കോടതിയാണ്‌ ഡി.എന്‍.എ ടെസ്റ്റിന്‌ ഉത്തരവിട്ടത്‌.

2010, ഡിസംബർ 18, ശനിയാഴ്‌ച

ധീര

ബൈക്കിലെത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചവരെ വിദ്യാര്‍ഥിനി അടിച്ചോടിച്ചു. തൃശൂര്‍ അന്തിക്കാട്‌ മാങ്ങാട്ടുകര റോഡിലാണ്‌ അസാമാന്യ ധൈര്യത്തോടെ ചുള്ളിപ്പറമ്പില്‍ രമാനന്ദന്റെ മകള്‍ അപര്‍ണ മോഷ്‌ടാക്കളെ എതിരിട്ടത്‌. മാല മോഷ്‌ടിക്കാന്‍ ബൈക്കിലെത്തിയവരെ തന്റെ കുട കൊണ്ടാണ്‌ അടിച്ചൊതുക്കിയത്‌. മോഷണശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോഷ്‌ടാക്കളിലൊരാള്‍ അപര്‍ണയുടെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞു. നാട്ടിക എസ്‌.എന്‍.കോളേജിലെ ഫൈനല്‍ ഇയര്‍ ബി.എ വിദ്യാര്‍ഥിനിയാണ്‌ അപര്‍ണ. പരിക്കേറ്റ അപര്‍ണയെ അന്തിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ്‌ അന്തിക്കാട്‌ റിട്ടയേര്‍ഡ്‌ അധ്യാപികയുടെ മാല മോഷ്‌ടിക്കാനുളള ശ്രമം ടീച്ചര്‍ പ്രതിരോധിച്ചതിനാല്‍ പരാജയപ്പെട്ടിരുന്നു.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഭര്‍ത്താവ്‌ സ്‌ത്രീയെന്നറിഞ്ഞത്‌ ആറു മാസത്തിനു ശേഷം

ഭര്‍ത്താവ്‌ പുരുഷനല്ല, സ്‌ത്രീയാണെന്ന്‌ തിരിച്ചറിയാന്‍ ഭാര്യ എടുത്തത്‌ ആറ്‌ മാസം. അപ്പോഴേക്കും ഒപ്പിക്കാവുന്നത്ര സമ്പാദ്യവുമായി `ഭര്‍ത്താവ്‌' മുങ്ങി. ഒറീസയിലെ റൂര്‍ക്കലയിലാണ്‌ സംഭവം.27 കാരിയായ മിനാതി ഖട്ടുവയാണ്‌ ചതിക്കപ്പെട്ടത്‌. തന്റെ സഹോദരിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശകനായെത്തിയ സീതാകാന്ത്‌ റൗട്രേയുമായി പരിചയത്തിലായ മിനാതി ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച്‌ മാലയിട്ട ദമ്പതികള്‍ നോട്ടറി മുമ്പാകെ വിവാഹം രജിസ്റ്ററും ചെയ്‌തു.ഇരുവരും ഒന്നിച്ചാണ്‌ താമസമെങ്കിലും, ആറു മാസത്തേക്ക്‌ താന്‍ പ്രത്യേക വ്രതം അനുഷ്‌ഠിക്കുകയാണെന്നു പറഞ്ഞ്‌ ശാരീരിക ബന്ധത്തില്‍നിന്ന്‌ ഭര്‍ത്താവ്‌ വിദഗ്‌ധമായി ഒഴിഞ്ഞുമാറി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയോടെ മാത്രമേ വ്രതത്തില്‍നിന്ന്‌ ഒഴിവാകൂ എന്നും ഇയാള്‍ ഭാര്യയെ അറിയിച്ചു.ഈയിടെ കട്ടക്കിലെ ബന്ധുവീട്ടിലെത്തിയ `ഭര്‍ത്താവി'ന്റെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്‌ സംശയം തോന്നിയതോടെയാണ്‌ കള്ളി പുറത്തായത്‌. മിനാതിയുടെ പേരില്‍ ബാങ്കില്‍നിന്നെടുത്ത വായ്‌പ ഉപയോഗിച്ച്‌ വാങ്ങിയ കാറും ജീപ്പുമായാണ്‌ ഭര്‍ത്താവ്‌ കടന്നത്‌.

2010, നവംബർ 20, ശനിയാഴ്‌ച

വേലക്കാരിയെ കൊന്ന ദമ്പതികള്‍ അറസ്റ്റില്‍

ഇന്തോനേഷ്യന്‍ വേലക്കാരിയെ കൊലപ്പെടുത്തിയ സ്‌പോണ്‍സറേയും ഭാര്യയേയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്‌ ചെയ്‌തു. 2009 ജൂണ്‍ മുതല്‍ അബഹയില്‍ ജോലി ചെയ്‌തുവന്ന കികിം കൊമലാസരി(36)യാണ്‌ കൊല്ലപ്പെട്ടത്‌. യുവതിയെ സ്‌പോണ്‍സര്‍ ഇരുമ്പുദണ്ഡുകൊണ്ട്‌ അടിച്ചുകൊല്ലുകയായിരുന്നെന്നാണ്‌ വിവരം. യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡ്‌ സൈഡിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന്‌ റിയാദിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്‌ദുല്ല മന്‍സൂര്‍ പറഞ്ഞു. നവംബര്‍ 11 നാണ്‌ മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.

2010, നവംബർ 19, വെള്ളിയാഴ്‌ച

കള്ളന്‌ പറ്റിയ അക്കിടി

സൗദി പൗരന്റെ വീട്ടില്‍നിന്ന്‌ പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ പാക്‌ യുവാവ്‌ പോലീസ്‌ പിടിയില്‍. എയര്‍ കണ്ടീഷനര്‍ മെയിന്റനന്‍സ്‌ കടയിലെ ജീവനക്കാരനാണ്‌ പിടിയിലായത്‌. സൗദി അറേബ്യയിലെ ജിദ്ദയിലാണ്‌ സംഭവം. കേടുവന്ന എയര്‍ കണ്ടീഷനര്‍ നന്നാക്കുന്നതിന്‌ സൗദി പൗരന്‍ പാക്കിസ്ഥാനിയെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എയര്‍ കണ്ടീഷനര്‍ അഴിച്ച്‌ കടയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ മേശപ്പുറത്ത്‌ അശ്രദ്ധമായി വെച്ച പണവും ആഭരണങ്ങളും പ്രതി കൈക്കലാക്കി. ഇയാള്‍ സ്ഥലം വിട്ടശേഷമാണ്‌ പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടത്‌ വീട്ടുടമ അറിഞ്ഞത്‌. ഉടന്‍തന്നെ ഇവര്‍ അല്‍സലാമ പോലീസില്‍ പരാതിപ്പെട്ടു.പാക്കിസ്ഥാനിയെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചില്ല. എയര്‍ കണ്ടീഷനര്‍ നന്നാക്കിയതിന്റെ കൂലി നല്‍കാതിരിക്കുന്നതിന്‌ സൗദി പൗരന്‍ തനിക്കെതിരെ കള്ള പരാതി ഉന്നയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ്‌ വളരെ വിലപിടിച്ച ആഭരണങ്ങളാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ സൗദി പൗരന്‍ അന്വേഷണോദ്യോഗസ്ഥനോട്‌ പറഞ്ഞതു കേട്ടപ്പോള്‍ അതത്ര വിലപിടിച്ച ആഭരണമൊന്നുമല്ലെന്ന്‌ പാക്കിസ്ഥാനി അറിയാതെ പറഞ്ഞുപോയതാണ്‌ കുറ്റം തെളിയാന്‍ സഹായകമായത്‌. കുറ്റം സമ്മതിക്കേണ്ടി വന്ന പ്രതി പിന്നീട്‌ മോഷണ മുതലുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ കാണിച്ചുകൊടുത്തു.

വേലക്കാരിയെ പീഡിപ്പിച്ച വീട്ടമ്മ കസ്റ്റഡിയില്‍











ഇന്തോനേഷ്യന്‍ വേലക്കാരി സുമൈത്തി മുസ്‌തഫ(23)യെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മയായ സൗദി വനിതയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മാരകമായി പരിക്കേറ്റ യുവതി മദീന കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കേസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്‌ പബ്ലിക്‌ പ്രോസിക്യൂഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മദീനയിലായിരുന്നു സംഭവം.ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയത്തിലെ ഒരു പ്രതിനിധിക്കും യുവതിയുടെ ബന്ധുക്കളിലൊരാള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. സുമൈത്തി മുസ്‌തഫ പീഡനത്തിനിരയായ വാര്‍ത്ത ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സൗദി അറേബ്യ സന്ദര്‍ശിച്ച്‌ ബന്ധപ്പെട്ടവരുമായി ഇന്തോനേഷ്യന്‍ വേലക്കാരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വനിതാ ക്ഷേമകാര്യ മന്ത്രിയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി എംബസിക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സ്‌പോണ്‍സറുടെ ഭാര്യയും മകനും ചേര്‍ന്നാണ്‌ വേലക്കാരിയെ പീഡിപ്പിച്ചത്‌. വേലക്കാരിയെ പീഡിപ്പിച്ചതില്‍ സൗദി കുടുംബത്തിലെ മൂന്നു പേര്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‌ മദീന പോലീസ്‌ മേധാവി മേജര്‍ ജനറല്‍ അവദ്‌ അല്‍സര്‍ഹാനി പറഞ്ഞു. പരാതി ലഭിച്ചയുടന്‍ തന്നെ മുഖ്യ പ്രതിയായ 54 കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരുടെ മകനേയും ചോദ്യം ചെയ്യുന്നുണ്ട്‌. സംഭവത്തെ കുറിച്ച്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയധികൃതരാണ്‌ പോലീസില്‍ അറിയിച്ചത്‌- അല്‍സര്‍ഹാനി പറഞ്ഞു. വേലക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ്‌ ജക്കാര്‍ത്തയിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മദീനയിലെ സൗദി കുടുംബം മൂന്നുമാസം മുമ്പാണ്‌ 800 റിയാല്‍ ശമ്പളത്തിന്‌ സുമൈത്തി മുസ്‌തഫ(23)യെ റിക്രൂട്ട്‌ ചെയ്‌തത്‌. യുവതിയുടെ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റേയും പരിക്കേറ്റതിന്റേയും പാടുകളുണ്ടണ്‍്‌. ഈ മാസം എട്ടിനാണ്‌ സുമൈത്തിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വേലക്കാരിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചൂടാക്കിയ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും കത്രിക ഉപയോഗിച്ച്‌ മുറിവേല്‍പിക്കുകയുമായിരുന്നു. സുമൈത്തി മുസ്‌തഫയുടെ സൗന്ദര്യത്തില്‍ അസൂയ മൂത്താണ്‌ വീട്ടമ്മ യുവതിയെ പീഡിപ്പിച്ചതെന്നാണ്‌ കരുതുന്നതെന്ന്‌ ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ ദീദി വഹ്‌യുദി പറഞ്ഞു. ക്രൂരമായ പീഡനത്തില്‍ അവശയായ വേലക്കാരിയെ വീട്ടുകാര്‍ മദീനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ മാരകമായതിനാല്‍ യുവതിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടണ്‍ുപോകാന്‍ സ്വകാര്യ ആശുപത്രിയധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

2010, നവംബർ 18, വ്യാഴാഴ്‌ച

പണത്തിനായി മകളെ `കൊന്ന' അമ്മ

മകളുടെ വ്യാജ സംസ്‌കാര ചടങ്ങ്‌ സംഘടിപ്പിച്ച്‌ പണം തട്ടാന്‍ മുതിര്‍ന്ന്‌ ഒരമ്മ മാതൃത്വത്തിന്‌ അപമാനമായി മാറി. ഇന്ത്യാനയില്‍ റിച്ച്‌മണ്ട്‌ സ്വദേശിനിയായ അഞ്ചല ബോയ്‌ഡ്‌ എന്ന 38കാരിയാണ്‌ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ പുതിയ തന്ത്രം മെനഞ്ഞത്‌. 15 വയസ്സുകാരിയായ തന്റെ മകളെ സ്വന്തം പിതാവ്‌ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതായാണ്‌ അഞ്ചല കഥ മെനഞ്ഞത്‌. റിച്ച്‌മണ്ടിലെ ഒരു ചര്‍ച്ചില്‍ പാതിരിയെ തെറ്റിദ്ധരിപ്പിച്ച്‌ സംസ്‌കാര ചടങ്ങും ഇവര്‍ ഒരുക്കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയ യുവതി മകളെ കുറിച്ച്‌ വികാരാധീനയായി ഒരു പ്രഭാഷണവും കാച്ചി. മകള്‍ മറ്റൊരിടത്ത്‌ ജീവനോടെയിരിക്കുന്നതറിയാതെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ അഞ്ചലയുടെ ദുഃഖത്തില്‍ പങ്കാളിയായി. ചടങ്ങിനെത്തിയവരില്‍നിന്നും പണം പിരിക്കുന്നതിനായി ഒരു സംഘടനയുടെ പേരില്‍ പള്ളിയില്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന യുവതിയുടെ സഹോദരനാണ്‌ കപടനാടകം പൊളിച്ചത്‌. സഹോദരീ പുത്രി ജീവനോടെയിരിക്കുന്ന കാര്യം ഇയാള്‍ ചടങ്ങിനെത്തിയവരോട്‌ വിളിച്ചു പറഞ്ഞതോടെ പണപ്പെട്ടി പോലും എടുക്കാതെ യുവതി ഓടി രക്ഷപ്പെട്ടു. റിച്ച്‌മണ്ട്‌ പോലീസ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

മനുഷ്യന്റെ വില

പഴയ കാറിന്‌ പകരമായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 14 പേരെ ലണ്ടന്‍ പോലീസ്‌ പിടികൂടി. യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു പുറമെ `ലൈംഗിക അടിമ'യായും മറ്റുള്ളവര്‍ക്ക്‌ `വാടക'ക്ക്‌ നല്‍കിയിരുന്നതായും പോലീസ്‌ കണ്ടെത്തി. ഫ്രഞ്ച്‌ ദമ്പതികളാണ്‌ പഴയ കാറിന്‌ പകരമായി ഏഴു വര്‍ഷം മുമ്പ്‌ മകള്‍ സബ്രീനയെ പാരീസിന്‌ സമീപം താമസിച്ചിരുന്ന ദമ്പതികള്‍ക്ക്‌ കൈമാറിയത്‌. പെണ്‍കുട്ടിയെ വാങ്ങിയ ഫ്രാങ്ക്‌ ഫനോക്‌സ്‌ (58), പങ്കാളി ഫ്‌ളോറന്‍സ്‌ എന്നിവര്‍ 600 പൗണ്ടാണ്‌ അന്ന്‌ 16 വയസ്സുണ്ടായിരുന്ന സബ്രീനക്ക്‌ വിലയിട്ടത്‌. തുടര്‍ന്ന്‌ വിവരണാതീതമായ പീഡനങ്ങള്‍ക്ക്‌ സബ്രീന ഇരയായതായി ഡെയ്‌ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക്‌ പണത്തിന്‌ പകരമായി ഫ്രാങ്ക്‌ കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നത്രെ. വൃത്തികെട്ട ഒരു ഷെഡില്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ചങ്ങലക്കിട്ടാണ്‌ സെബ്രീനയെ പാര്‍പ്പിച്ചിരുന്നത്‌. നാമമാത്രമായ ഭക്ഷണമേ നല്‍കിയിരുന്നുള്ളൂ. അതുതന്നെ നിലത്തേക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്‌. ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചും സിഗററ്റ്‌ കൊണ്ട്‌ പൊള്ളലേല്‍പിച്ചും പീഡിപ്പിച്ചിരുന്നു. ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ അടിക്കലും പതിവായിരുന്നു. ദമ്പതികളുടെ ഏഴ്‌ മക്കളെയും പരിപാലിക്കാനുള്ള ചുമതലയും സബ്രീനക്കായിരുന്നു. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശയും രോഗബാധിതയുമായ പെണ്‍കുട്ടിയെ ഉടമസ്ഥര്‍ പാരീസിലെ ഒരു ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ചു കടന്നതോടെയാണ്‌ കൊടിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്‌. അധികൃതര്‍ കണ്ടെത്തുമ്പോള്‍ യുവതിയുടെ വായില്‍ ഒരു പല്ലുപോലും അവശേഷിച്ചിരുന്നില്ല. 40 കിലോ മാത്രമായിരുന്നു തൂക്കം. പീഡനങ്ങളിലാണ്‌ പല്ലുകള്‍ നഷ്‌ടമായത്‌. ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പീഡനങ്ങളേല്‍പിച്ച മാനസികാഘാതത്തില്‍നിന്ന്‌ ജീവിതത്തിലൊരിക്കലും മുക്തയാവാന്‍ സബ്രീനക്ക്‌ സാധിച്ചേക്കില്ലെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. സബ്രീനയുടെ മാതാപിതാക്കളും വിലയ്‌ക്കു വാങ്ങിയ ദമ്പതികളുമടക്കം ആറു സ്‌ത്രീകളെയും എട്ടു പുരുഷന്‍മാരെയുമാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. ലൈംഗികാവശ്യത്തിന്‌ സെബ്രീനയെ വാടക്കെടുത്തവരാണ്‌ പിടിയിലായ മറ്റുള്ളവര്‍. ഇവരെ മിലന്‍ കോടതിയില്‍ ഹാജരാക്കി. മനുഷ്യ കച്ചവടം, ബലാല്‍സംഗം, മൃഗീയമായ ക്രൂരത, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവര്‍ക്കെതിരെ കേസെടുത്തു.

2010, നവംബർ 17, ബുധനാഴ്‌ച

സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ തയാറാക്കി ഒരാള്‍

മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത എ.എസ്‌.ഐ പനയാല്‍ സ്വദേശി തമ്പാന്‍ (48) വിഷം കഴിക്കുന്നതിന്‌ മുമ്പ്‌ സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ എഴുതി തയാറാക്കി. ഏഴ്‌ പേജ്‌ വരുന്ന ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥന്റെ പീഡനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ തമ്പാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാധാരണ ഗതിയില്‍ മരിച്ചവരുടെ ജഡം പരിശോധിച്ച്‌ എസ്‌.ഐമാര്‍ ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്നത്‌ പോലെയാണ്‌ സ്വന്തം മൃതദേഹത്തിന്റെ വിവരണവും എ.എസ്‌.ഐ തമ്പാന്‍ നടത്തിയിട്ടുള്ളത്‌. ആത്മഹത്യ ചെയ്‌ത മുറിയുടെ നീളവും വീതിയും മുറിയില്‍ കാണപ്പെടുന്ന ഫാന്‍, മേശ, കസേര, കുടിവെള്ളം സൂക്ഷിച്ച കൂജ, ജഡം കിടന്ന കട്ടിലിലെ തുണിവിരി, ജഡത്തിന്റെ കാല്‍ കിഴക്കോട്ടും തല പടിഞ്ഞാറ്‌ ഭാഗത്തും തുടങ്ങി പോലീസ്‌ രീതിയിലുള്ള ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ വള്ളി പുള്ളി വിടാതെ എഴുതിവെച്ച ശേഷമാണ്‌ തമ്പാന്‍ വിഷം കഴിച്ചത്‌. പോലീസില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക്‌ ഒരു വിലയും ഇല്ലെന്നും മേലുദ്യോഗസ്ഥരെ പല കാര്യങ്ങളിലും പ്രീതിപ്പെടുത്തുന്നവര്‍ക്ക്‌ അവാര്‍ഡും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയും അടക്കം കിട്ടുമെന്നും തമ്പാന്‍ കുറിപ്പില്‍ പറയുന്നു. കാസര്‍കോട്‌ ഡിവൈ.എസ്‌.പി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‌ മുഖ്യമന്ത്രിയുടെ അവാര്‍ഡ്‌ കിട്ടിയ കാര്യവും ഇത്തരക്കാര്‍ക്ക്‌ മെഡല്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി പുനരാലോചന നടത്തണമെന്നും തമ്പാന്റെ കുറിപ്പിലുണ്ട്‌. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. മൂത്ത മകന്‌ സ്വത്തില്‍ നല്ലൊരു ഭാഗം നല്‍കണമെന്നും കുറിപ്പിലുണ്ട്‌. കുറിപ്പ്‌ ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌.

2010, നവംബർ 15, തിങ്കളാഴ്‌ച

പൂര്‍ണ ഗര്‍ഭിണിക്ക്‌ ഇരട്ട സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ എട്ടു മാസം ഗര്‍ഭിണിയായ ഗിം യുന്‍ മി തെക്കന്‍ കൊറിയക്ക്‌ നേടിക്കൊടുത്തത്‌ ഇരട്ട സ്വര്‍ണം. 10 മീ. എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഗിം ഒന്നാമതെത്തി. യോഗ്യതാ റൗണ്ടില്‍ രണ്ടു പോയന്റിന്‌ പിന്നിലായിട്ടും ഒരു പിരിമുറുക്കവുമില്ലാതെ ഇരുപത്തെട്ടുകാരി ഷൂട്ട്‌ ചെയ്‌ത്‌ മുന്നേറി. ഗര്‍ഭസ്ഥ ശിശുവാണ്‌ തനിക്ക്‌ ഭാഗ്യം കൊണ്ടുവന്നതെന്ന്‌ ഗിം പറഞ്ഞു. ഇന്നലെ ഷൂട്ടിംഗിലെ നാലു സ്വര്‍ണവും കൊറിയയാണ്‌ പിടിച്ചെടുത്തത്‌. ഷൂട്ടിംഗില്‍ പത്തിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ചൈനക്കും കൊറിയക്കും അഞ്ചു വീതം സ്വര്‍ണമായി. കൊറിയയുടെ ഇരുപത്തിരണ്ടുകാരി ലീ ദേം യംഗിന്‌ മൂന്നു സ്വര്‍ണം ലഭിച്ചു. ഷൂട്ടിംഗില്‍ 34 സ്വര്‍ണം കൂടി നിശ്ചയിക്കാനുണ്ട്‌. കഴിഞ്ഞ തവണ ചൈന ഷൂട്ടിംഗില്‍ 27 സ്വര്‍ണം നേടിയിരുന്നു. ഇന്ത്യക്ക്‌ മൂന്നു സ്വര്‍ണമാണ്‌ ലഭിച്ചത്‌.

2010, നവംബർ 14, ഞായറാഴ്‌ച

കുഞ്ഞ്‌ വേണ്ട, കാര്‍ മതി

കാറിനായി കുഞ്ഞിനെ വില്‍ക്കാനും തയാര്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്‌ മാതൃത്വത്തിന്റെ പുതിയ മുഖം. സ്‌ത്രീയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഫ്‌േളാറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനി സ്‌റ്റെഫാനി ബിഗ്‌ബി ഫെ്‌ളമിങ്‌ (22) ആണ്‌ പ്രതി. എട്ടാഴ്‌ചയായിരുന്നു ആണ്‍കുഞ്ഞിന്റെ പ്രായം. വില്‌പനയിലെ ഇടനിലക്കാരി സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്‌ബി (45) തന്നെ. പാറ്റിയുടെ കാമുകന്‍ ലോറന്‍സ്‌ വര്‍ക്‌സ്‌ (42) സഹായിയായി. ഇവരെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ്‌ നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ്‌ സ്‌റ്റെഫാനിയും സംഘവും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്‌. 75,000 ഡോളറാണ്‌ കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക്‌ ബാങ്ക്‌ വായ്‌പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.കുഞ്ഞിനെ നല്‍കാമെന്ന്‌ ബന്ധുവായ മറ്റൊരു സ്‌ത്രീക്ക്‌ ബിഗ്‌ബി വാക്കുനല്‍കിയിരുന്നതായി അറസ്റ്റ്‌ രേഖയില്‍ പറയുന്നു. ഈ സ്‌ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ്‌ പോലീസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. ഏജന്‍റില്‍നിന്ന്‌ 30,000 ഡോളറിന്റെ ചെക്ക്‌ വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്‌. കുഞ്ഞ്‌ പോലീസിന്റെ സംരക്ഷണത്തിലാണ്‌.

2010, നവംബർ 11, വ്യാഴാഴ്‌ച

അര്‍ധ സൈന്യത്തിലെ ആത്മഹത്യ

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ വിഭാഗങ്ങളില്‍ പെട്ട്‌ ഇരുനൂറിലേറെ ജവാന്‍മാര്‍ ആത്മഹത്യ ചെയ്‌തുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിഷമതകള്‍ എന്നീ കാരണങ്ങളാണ്‌ ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്‌തത്‌. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട്‌ അര്‍ധ സൈനിക വിഭാഗങ്ങളാണ്‌ സി.ആര്‍.പി.എഫും ബി.എസ്‌.എഫും. ആത്മഹത്യ നിരക്കില്‍ മുമ്പില്‍ സി.ആര്‍.പി.എഫാണ്‌. ഇവരില്‍ 143 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ ബി.എസ്‌.എഫിലേത്‌ 75 ആണ്‌. മാവോവാദി വേട്ട, അതിര്‍ത്തി സംരക്ഷണം, ക്രമസമാധാന പാലനം എന്നിവയിലും മറ്റു ജോലികളിലുമാണ്‌ ഇരു സേനയേയും ഉപയോഗിക്കുന്നത്‌. ചില ജവാന്‍മാര്‍ സ്വന്തം ആയുധമുപയോഗിച്ചാണ്‌ ജീവനൊടുക്കിയത്‌. വ്യക്തിപരമായ പ്രശ്‌നങ്ങളാണ്‌ മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി അജയ്‌ മാക്കന്‍ വ്യക്തമാക്കി. ആവശ്യത്തിന്‌ അവധി അനുവദിക്കുക, ജവാന്‍മാരുടെ കുടുംബത്തിന്‌ ബറ്റാലിയനടുത്ത്‌ താമസ സൗകര്യമൊരുക്കല്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കല്‍, അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക്‌ കുടുംബവുമായി ആശയവിനിമയത്തിന്‌ സൗകര്യമുണ്ടാക്കല്‍ എന്നിവയാണ്‌ ആത്മഹത്യാ നിരക്ക്‌ കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിന്‌ പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥാരുമായി അനൗപചാരിക കൂടിക്കാഴ്‌ചക്ക്‌ സംവിധാനമുണ്ടാക്കും. സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ക്ക്‌ എയര്‍ കുറിയര്‍ സര്‍വീസുമേര്‍പ്പെടുത്തും. സി.ആര്‍.പി.എഫില്‍ മൂന്ന്‌ ലക്ഷത്തിലേറെ ജവാന്‍മാരാണുള്ളത്‌. ബി.എസ്‌.എഫില്‍ 2.3 ലക്ഷം പേരും.

2010, നവംബർ 10, ബുധനാഴ്‌ച

`ലാളിത്യമില്ലാത്ത കൂട്ടം'

വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ക്ക്‌ ലാളിത്യവും വിനയവുമില്ലെന്ന്‌ ദക്ഷിണാഫ്രിക്കയുടെ മുന്‍ കോച്ച്‌ മിക്കി ആര്‍തര്‍. ടേക്കിംഗ്‌ ദ മിക്കി എന്ന തന്റെ പുസ്‌തകത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറയുന്നത്‌.2008ലെ പരമ്പര സമനിലയിലാക്കി കാണ്‍പൂരില്‍ ഇന്ത്യ വിജയിച്ചപ്പോഴുള്ള യുവ കളിക്കാരുടെ ആഹ്ലാദ പ്രകടനമാണ്‌ മിക്കി പരാമര്‍ശിക്കുന്നത്‌. അവരുടെ വിജയാഹ്ലാദം തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. നിലവിളിക്കുകയും അട്ടഹസിക്കുകയും ചെയ്‌തുകൊണ്ട്‌ ഓടുകയായിരുന്നു അവര്‍. അവരുടെ ആഹ്ലാദ പ്രകടനം കണ്ടാല്‍ തോന്നുക ലോകകപ്പ്‌ ജയിച്ചെന്നാണ്‌ ?-ആര്‍തര്‍ എഴുതുന്നു.

2010, നവംബർ 8, തിങ്കളാഴ്‌ച

കുടിവെള്ളത്തില്‍ വീണ ആനക്കുട്ടി


കുടിവെള്ള ടാങ്കില്‍ വീണ ആനക്കുട്ടിയെ ്‌ രക്ഷപ്പെടുത്തി. റാക്ക്‌വുഡ്‌ എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട്‌ ചേര്‍ന്ന സിമന്റ്‌ ടാങ്കിലാണ്‌ ആനക്കുട്ടി വീണത്‌. പുലര്‍ച്ചെയാണ്‌ സംഭവം. എസ്റ്റേറ്റ്‌ തൊഴിലാളികളുടെ കുടിവെള്ളാവശ്യത്തിനായി നിര്‍മിച്ച പത്ത്‌ അടിയോളം താഴ്‌ചയുള്ള ടാങ്കിലാണ്‌ ആനക്കുട്ടി വീണത്‌. ഇതില്‍ മൂന്ന്‌ അടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ്‌ ബിദര്‍ക്കാട്‌ റേഞ്ച്‌ ഫോറസ്റ്റര്‍മാരായ ശെല്‍വരാജ്‌, പത്മനാഭന്‍, ഗാര്‍ഡുമാരായ പരമേശ്വരന്‍, ശശി എന്നിവര്‍ സ്ഥലത്തെത്തി രണ്ട്‌ മണിക്കൂറോളം ശ്രമിച്ച്‌ കയറിട്ട്‌ കുട്ടിയാനയെ കരകയറ്റി. രക്ഷപ്പെടുത്തിയ ആനക്കുട്ടി കുറച്ചകലെ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിലേക്ക്‌ ഓടിപ്പോയി.

2010, നവംബർ 7, ഞായറാഴ്‌ച

കൊമ്പനാനക്കു സൗന്ദര്യ ചികിത്സ


ഇന്ത്യയിലാദ്യമായി, കൊമ്പനാനക്കു സൗന്ദര്യ ദന്തചികിത്സ നടത്തി ഡോ. പ്രദീപ്‌ ശ്രദ്ധേയനായി. തൃശൂര്‍ ജില്ലയിലെ 27 വയസ്സുള്ള ആനക്കാണ്‌ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. കൊമ്പനാനയുടെ ഒരു കൊമ്പ്‌ അഞ്ചു വര്‍ഷമായി വിണ്ടുകീറിയ നിലയിലായിരുന്നു. ഈ വിള്ളലില്‍ ചെളിയും വെള്ളവും കയറി കൊമ്പിന്റെ സൗന്ദര്യം നഷ്‌ടപ്പെടുകയും രോഗബാധയുണ്ടാകാനുള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്‌തു. മനുഷ്യ ദന്ത ചികിത്സയില്‍ രണ്ടു പതിറ്റാണ്ടു കാലത്തെ വൈദഗ്‌ധ്യമുള്ള ഡോക്‌ടര്‍ പ്രദീപ്‌ ഈ ദൗത്യം ഏറ്റെടുത്തു. മനുഷ്യരുടെയും ആനയുടെയും പല്ലുകളിലെ രാസ-ജൈവ വ്യത്യാസത്തെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കി. ലോകത്തൊരിടത്തും ഇത്തരത്തിലൊരു ചികിത്സ ആരും നടത്തിയിട്ടില്ലെന്നു കൂടി അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഡോക്‌ടര്‍ക്ക്‌ ആവേശമായി. ആനയുടെ കൊമ്പില്‍ മനുഷ്യന്റെ പല്ലിനേക്കാള്‍ പള്‍പ്പിന്റെ ശതമാനവും രക്തയോട്ടവും കൂടുതലാണെന്നും കണ്ടെത്തി. കൊമ്പിലെ മുറിവിനു 50 സെമി നീളവും നാലു സെ.മി ആഴവുമുണ്ടായിരുന്നു. നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള `മൈക്രോ ആന്റ്‌ മാക്രോ ബോണ്ടിംഗ്‌' രീതിയാണ്‌ ചികിത്സയില്‍ അവലംബിച്ചത്‌. `ലൈറ്റ്‌ ക്യൂര്‍ കോംപോസിറ്റ്‌ റസിന്‍ ' എന്ന പദാര്‍ഥം ഉപയോഗിച്ചാണ്‌ വിള്ളല്‍ അടച്ചത്‌. രണ്ടര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ. മയക്കാതെയുള്ള ചികിത്സക്കിടയില്‍ ഒരു തവണ ആന എഴുന്നേറ്റെങ്കിലും, പിന്നീട്‌ അനുസരണയോടെ ചികിത്സയുമായി സഹകരിച്ചു.ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഡോ. പ്രദീപ്‌ തന്നെയാണ്‌ രൂപകല്‌പന ചെയ്‌തത്‌. മനുഷ്യരുടെ പല്ലിന്റെ വിള്ളല്‍ ചികിത്സിക്കാനുപയോഗിക്കുന്ന അതേ രാസപദാര്‍ഥം തന്നെയാണ്‌ ആനക്കും ഉപയോഗിച്ചത്‌. ആന കൊമ്പിന്റെ വിള്ളലിന്റെ കാരണം വ്യക്തമല്ല. കാത്സ്യ കുറവോ, മറ്റു വൈകല്യം മൂലമോ സംഭവിച്ചതാകാമെന്നാണ്‌ കരുതുന്നത്‌. ഈ കൊമ്പനു രണ്ടു ചെറിയ സൂപ്പര്‍ ന്യൂമറി ഉളിപ്പല്ലുകള്‍ കൂടിയുണ്ട്‌. ആനകളില്‍ ഇതും അപൂര്‍വമാണ്‌. സാധാരണ നിലയില്‍ ഉളിപ്പല്ലുകളാണ്‌ കൊമ്പുകളായി രൂപാന്തരം പ്രാപിക്കുന്നത്‌. ആനയുടെ ദന്ത ചികിത്സക്കുള്ള രാസപദാര്‍ഥങ്ങള്‍ക്കു മാത്രം 50000 ലധികം രൂപയായി. ഡോ. ജയപ്രസാദ്‌ കോടോത്ത്‌ (കാഞ്ഞങ്ങാട്‌), ഡോ. ജോര്‍ജ്‌ ജേക്കബ്‌ (എറണാകുളം) എന്നിവരും ചികിത്സയില്‍ പ്രദീപിനെ സഹായിക്കാനുണ്ടായിരുന്നു.

2010, നവംബർ 6, ശനിയാഴ്‌ച

ലോക മുത്തശ്ശിക്ക്‌ വിട

ഗിന്നസ്‌ ബുക്കില്‍ ഇടംപിടിച്ച ഫ്രഞ്ച്‌ കന്യാസ്‌ത്രീ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിലാണ്‌ ഇവര്‍ പ്രസിദ്ധയായത്‌. 114ാം വയസ്സിലായിരുന്നു യൂജീന്‍ ബ്ലാന്‍കാര്‍ഡിന്റെ അന്ത്യം. കരീബിയന്‍ ദ്വീപായ സെയിന്‍റ്‌ ബാര്‍തെലെമിയില്‍ 1896 ഫെബ്രുവരി 16നാണ്‌ യൂജീന്റെ ജനനം. അടുത്തുള്ള ആന്‍റിലസ്‌ ദ്വീപായിരുന്നു അവരുടെ വാസ കേന്ദ്രം. സെയിന്‍റ്‌ ബാര്‍തെലെമി ആശുപത്രിയിലായിരുന്നു കഴിഞ്ഞ മുപ്പതു വര്‍ഷം, ഇവര്‍. ജപ്പാനിലെ കാമാ ചിനന്റെ മരണത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം മെയ്‌ രണ്ടിനാണ്‌ യൂജീന്‍ ഗിന്നസ്‌ ബുക്കില്‍ കയറിയത്‌. 114 വയസ്സായ ശേഷമാണ്‌ കാമായും മരിച്ചത്‌. അമേരിക്കയിലെ യൂനിസ്‌ സാന്‍ബോണാണ്‌ ഇനി ലോക മുത്തശ്ശി. 1896 ജൂലൈ 20ന്‌ ആയിരുന്നു അവരുടെ ജനനം.

2010, നവംബർ 5, വെള്ളിയാഴ്‌ച

ഒബാമയുടെ സുരക്ഷ

34 യു.എസ്‌ പടക്കപ്പലുകളാണ്‌ ഒബാമയുടെ സുരക്ഷക്കായി എത്തിയിരിക്കുന്നത്‌. ഇതില്‍ ഒരു വിമാനവാഹിനിയുമുണ്ട്‌. പ്രസിഡന്റ്‌ മുംബൈയില്‍ കഴിയുന്ന രണ്ട്‌ ദിവസം തീരക്കടലില്‍ യു.എസ്‌ പടക്കപ്പലുകള്‍ പട്രോളിംഗ്‌ നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്ര കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ഒബാമയുടെ വിമാനത്തിന്‌ സുരക്ഷയൊരുക്കുന്ന രണ്ട്‌ യു.എസ്‌ ബോംബര്‍ ജംബോ വിമാനങ്ങളും നാല്‌ ഹെലിക്കോപ്‌റ്ററും നേരത്തെതന്നെ മുംബൈയിലെത്തിക്കഴിഞ്ഞു. ബോംബിംഗ്‌ നടത്താന്‍ വേണ്ട സജ്ജീകരണങ്ങളോടെയാണ്‌ ഇവ എത്തിയിരിക്കുന്നത്‌വിമാനത്താവളത്തില്‍നിന്ന്‌ മറീന്‍ വണ്‍ ഹെലിക്കോപ്‌റ്ററില്‍ കയറുന്ന ഒബാമ നേരെ ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ്‌ ശിക്രയിലേക്കാവും പോവുക. അവിടെനിന്ന്‌ പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ലിങ്കണ്‍ കോണ്ടിനെന്റല്‍ ലെമൂസിനില്‍ താജ്‌ ഹോട്ടലിലേക്ക്‌. കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമെ 40 കാറുകളും ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍നിന്ന്‌ എത്തിയിട്ടുണ്ട്‌. ഒബാമയുടെ വാഹനവ്യൂഹം മുഴുവന്‍ അമേരിക്കന്‍ കാറുകളാവും. ഒബാമയുടെ വിമാനം ഇറങ്ങുന്നതിന്‌ ആറ്‌ മിനിറ്റ്‌ മുമ്പു മുതല്‍ ആറ്‌ മിനിറ്റ്‌ ശേഷം വരെ വിമാനത്താവളത്തില്‍ മറ്റ്‌ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാനോ പറന്നുയരാനോ അനുവാദമുണ്ടാവില്ല. പ്രസിഡന്റിന്റെ വിമാനത്തിനുള്ളില്‍നിന്ന്‌ എല്ലാവരും പുറത്തുപോകുംവരെ മറ്റ്‌ വിമാനങ്ങളുടെ ടാക്‌സിയിംഗ്‌ പോലും നിര്‍ത്തിവെക്കും.ഒബാമക്കും പരിവാരത്തിനുമായി 800 ഹോട്ടല്‍ മുറികളാണ്‌ മുംബൈയില്‍ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. താജിനുപുറമെ, ഹോട്ടല്‍ ഹയാത്തിലും മുറികള്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഒബാമ മുംബൈയില്‍ താമസിക്കുന്ന താജ്‌ ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്‌. ഹോട്ടലിനകത്തും പുറത്തും യു.എസ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. പുറമെ നൂറുകണക്കിന്‌ ഇന്ത്യന്‍ പോലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്‌.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന്‌ പെന്റഗണ്‍ വക്താവ്‌ ജിയോഫ്‌ മോറല്‍ പറഞ്ഞു. യുഎസ്‌ നേവിയുടെ പത്ത്‌ ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ്‌ പെന്റഗണ്‍ ചെയ്‌തത്‌.

2010, നവംബർ 4, വ്യാഴാഴ്‌ച

ഒബാമയും തേങ്ങാക്കുലയും

ഒബാമയുടെ തലയില്‍ തേങ്ങാ വീണാലോ. കാര്യം അബദ്ധമായതു തന്നെ. അതല്ല, കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്നും അത്‌ കേരളീയ കാര്‍ഷികോല്‍പന്നങ്ങളിലേക്കും പടരുമെന്ന ഭയമോ?. ഏതായാലും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സന്ദര്‍ശനത്തിന്‌ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്ന അധികൃതര്‍ മുംബൈ മണിഭവനിലെ തെങ്ങുകളില്‍നിന്ന്‌ തേങ്ങകള്‍ പറിച്ചുമാറ്റി. തെങ്ങോലകളും മുറിച്ചുമാറ്റിയിട്ടുണ്ട്‌. ഉണങ്ങിയതും വിളഞ്ഞതുമായ തേങ്ങകള്‍ എല്ലാം ഇവിടെനിന്നു മാറ്റിയിട്ടുണ്ട്‌. തേങ്ങകളും ഓലകളും വെട്ടിമാറ്റണമെന്ന്‌ ബി.എം.സിയുടെ വാര്‍ഡ്‌ ഓഫീസില്‍ മണിഭവന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഒരു തട്ടിക്കൊണ്ടുപോകലിന്റെ അന്ത്യം

സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 98.73 ലക്ഷം രൂപ മോചനദ്രവ്യം ഈടാക്കിയ ശേഷം വിട്ടയച്ച സംഘത്തിലെ രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെന്നൈ അണ്ണാ നഗറിലെ 13 വയസ്സുകാരനായ ആര്‍. കീര്‍ത്തി വാസനെയാണ്‌ സ്‌കൂളില്‍നിന്ന്‌ വരുമ്പോള്‍ തിങ്കളാഴ്‌ച തട്ടിക്കൊണ്ടുപോയത്‌. പണം തട്ടുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന്‌ പോലീസ്‌ പറയുന്നു. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത്‌ തുക നല്‍കി മോചിപ്പിക്കുന്നതിന്‌ പോലീസ്‌ അനുവദിക്കുകയായിരുന്നുവത്രേ. അവരെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്‌ രക്ഷപ്പെടാന്‍ അനുവദിച്ചതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ ടി. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.എ ബിരുദമെടുത്ത എന്‍ജിനീയറിംഗ്‌ ബിരുദധാരിയായ ആര്‍. വിജയ്‌ കുമാര്‍ (26), മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുള്ള കെ.പ്രഭു (29) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ നിരീക്ഷിക്കുന്നതിനു നിയോഗിക്കപ്പെട്ട പോലീസ്‌ സംഘം അണ്ണാ നഗറിലെ വീട്ടില്‍ വെച്ചാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. പ്രഭു ഏതാനും മാസം സിംഗപ്പൂരില്‍ ജോലി ചെയ്‌തയാളുമാണ്‌. അപഹര്‍ത്താക്കള്‍ ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നല്‍കാനായിരുന്നു പോലീസ്‌ ആദ്യം കുട്ടിയുടെ കുടുംബത്തോട്‌ പറഞ്ഞതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ വെളിപ്പെടുത്തി. 20 ലക്ഷം കൊടുത്താല്‍ മതിയെന്ന്‌ പറഞ്ഞെങ്കിലും കുടുംബം ഒരു കോടിയോളം കൊടുത്തു. പണം നല്‍കി കുട്ടിയെ സ്വീകരിക്കുമ്പോള്‍ തന്നെ പ്രതികളെ അറസ്റ്റ്‌ ചെയ്യാമായിരുന്നുവെങ്കിലും പോലീസ്‌ ഒഴിവാക്കുകയായിരുന്നു. പണം നല്‍കിയത്‌ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പ്രദേശം മുഴുവന്‍ പോലീസ്‌ വളഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും പ്രതികള്‍ പണം സ്വീകരിക്കാനെത്തിയ മോട്ടോര്‍ സൈക്കിളിന്റെ നമ്പറാണ്‌ പ്രധാനമായും സഹായകമായത്‌. കുട്ടിയുടെ പിതാവ്‌ കീര്‍ത്തിവാസന്‍ പങ്കാളിയായ ബിസിനസിലെ മാനേജരുടെ ബന്ധുക്കളാണ്‌ അറസ്റ്റിലായ പ്രതികള്‍. ഏതാനും മാസം മുമ്പ്‌ വ്യാജ സിം കാര്‍ഡില്‍നിന്ന്‌ കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കീര്‍ത്തിവാസനെ റാഞ്ചാന്‍ മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ പ്രഭുവും വിജയ്‌ കുമാറും പദ്ധതിയിട്ടിരുന്നുവത്രേ. ഇതിനായി ഒരു കാര്‍ മോഷ്‌ടിച്ചു. എന്നാല്‍ നമ്പര്‍ പ്ലേറ്റ്‌ മാറ്റിയിരുന്നില്ല. തട്ടിക്കൊണ്ടുപോയ കുട്ടിയെ കാറിന്റെ സീറ്റിനു താഴെ കിടത്തി. കുട്ടിയുടെ വീട്ടില്‍നിന്ന്‌ അല്‍പം അകലെ നിര്‍ത്തിയിട്ട കാറില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ സ്‌പീക്കറുകള്‍ ഊരി മാറ്റി. പണം നല്‍കാമെന്ന്‌ കുടുംബാംഗങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ ഈ കാറിനു സമീപം എത്താനായിരുന്നു ആവശ്യപ്പെട്ടത്‌. ഹെല്‍മറ്റ്‌ ധരിച്ച്‌ മോട്ടോര്‍ ബൈക്കിലെത്തിയ പ്രതികള്‍ പണമടങ്ങിയ ബാഗ്‌ വാങ്ങിയശേഷം കാറിന്റെ താക്കോല്‍ നല്‍കി രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിള്‍ ഉടമയായ വിജയിനെ ഉടന്‍ തന്നെ അണ്ണാ നഗറിലെ വീട്ടില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച്‌ പിടിയിലായ പ്രഭു കുറ്റം സമ്മതിക്കുകയും പോലീസ്‌ പണം കണ്ടെത്തുകയും ചെയ്‌തു.

2010, നവംബർ 3, ബുധനാഴ്‌ച

സത്യമല്ല എഴുതുന്നതെങ്കില്‍

എഴുതുന്നതിനു മുമ്പ്‌ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ മാനഹാനിയും ധനനഷ്‌ടവും ആയിരിക്കും അനന്തര ഫലം. ഇതാ കാസര്‍കോട്‌ ജില്ലയില്‍നിന്നൊരു വാര്‍ത്ത. കാഞ്ഞങ്ങാട്ടെ സായാഹ്നപത്രമായ 'ജന്‍മദേശ'ത്തിന്റെ ഓഫീസില്‍ കയറിച്ചെന്ന്‌ യുവതി പത്രാധിപരെ അടിച്ചും കടിച്ചും പരിക്കേല്‍പിക്കുകയും കസേരയെടുത്ത്‌ ഓഫീസിലെ കമ്പ്യൂട്ടറുകളും കാബിന്റെ ഗ്ലാസും അടിച്ച്‌ തകര്‍ക്കുകയും ചെയ്‌തുവത്രേ.'ജന്‍മദേശ'ത്തിന്റെ പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനത്തിനാണ്‌ (54) മര്‍ദനമേറ്റത്‌. സാരമായ പരിക്കുകളോടെ മാനുവലിനെ കാഞ്ഞങ്ങാട്‌ നഴ്‌സിങ്‌ ഹോമില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്‌ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ പുതുക്കൈയിലെ സി.പി.എമ്മുകാരി ഇ. പ്രീതയാണ്‌ തന്നെ മര്‍ദ്ദിച്ചതെന്ന്‌ മാനുവല്‍ പോലീസിന്‌ മൊഴി നല്‍കി. ചൊവ്വാഴ്‌ച പന്ത്രണ്ടരയോടെയാണ്‌ സംഭവം. ഓഫീസില്‍ കയറിവന്ന പ്രീത ഇനി 'അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുമോ' എന്ന്‌ ചോദിച്ചായിരുന്നു മര്‍ദനം. കൈകൊണ്ട്‌ തടുത്തപ്പോള്‍ കടിച്ചു. പേപ്പര്‍ വെയ്‌റ്റ്‌ കൊണ്ട്‌ തലക്കടിച്ചു. ബഹളം കേട്ട്‌ ആളുകള്‍ കൂടിയെങ്കിലും മര്‍ദിക്കുന്നത്‌ വനിതയായതിനാല്‍ ആരും തടഞ്ഞില്ല. കസേരയെടുത്ത്‌ ക്യാബിന്റെ ഗ്ലാസുകളും അവര്‍ തകര്‍ത്തതായി പരാതിയില്‍ പറയുന്നു. അതേസമയം മാനുവല്‍ മര്‍ദിച്ചുവെന്ന്‌ പരാതിപ്പെട്ട്‌ പ്രീത ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മാനുവലിന്റെ പരാതിയില്‍ പ്രീതക്കെതിരെയും പ്രീതയുടെ പരാതിയില്‍ മാനുവല്‍ കുറിച്ചിത്താനത്തിനെതിരെയും ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു.

കൂടിയിരുന്നു സൊറ പറയാന്‍ 20 കോടി ?

ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ തന്റെ സേവനത്തിന്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ 20 കോടി രൂപ പ്രതിഫലം ചോദിച്ചെന്ന്‌ ബി.സി.സി.ഐ. പ്രതിഫലം സംബന്ധിച്ച്‌ ഗവാസ്‌കര്‍ ഇ-മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കരാര്‍ നിലവിലില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍. ധാരണ പ്രകാരം മൂന്ന്‌ വര്‍ഷത്തേക്ക്‌ ഒരു കോടി രൂപ മാത്രമേ ഗവാസ്‌കര്‍ക്ക്‌ കൊടുക്കാനുള്ളൂ. ഇതല്ലാതെ അധിക തുകയൊന്നും അദ്ദേഹത്തിന്‌ നല്‍കില്ല- ശ്രീനിവാസന്‍ വ്യക്തമാക്കി.തനിക്ക്‌ ഒരു പൈസപോലും ബി.സി.സി.ഐയില്‍നിന്ന്‌ ലഭിച്ചിട്ടില്ലെന്ന്‌ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. സെപ്‌റ്റംബറില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗത്തില്‍ ഗവാസ്‌കറെ ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സിലില്‍നിന്ന്‌ പുറത്താക്കി. നടപടിക്ക്‌ ബി.സി.സി.ഐ കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിഫല തര്‍ക്കം തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ട്‌.തനിക്ക്‌ മൂന്ന്‌ വര്‍ഷമായി പ്രതിഫലം കിട്ടിയിട്ടില്ലെന്ന്‌ മാന്യമായി ഓര്‍മപ്പെടുത്തുകയേ ചെയ്‌തിട്ടുള്ളൂവെന്ന്‌ ഗവാസ്‌കര്‍ പറയുന്നു. ഐ.സി.സി പ്രസിഡന്റ്‌ ശരത്‌ പവാര്‍ മുന്‍കയ്യെടുത്ത്‌ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹറും താനുമായി ചര്‍ച്ച നടത്താമെന്നാണ്‌ എന്നെ അറിയിച്ചിരുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം അത്‌ മതിയായിരുന്നു -ഗവാസ്‌കര്‍ വ്യക്തമാക്കി.എന്നാല്‍ തന്റെ പ്രതിഫല തുക എന്താണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല. പെണ്ണിനോട്‌ പ്രായവും ആണിനോട്‌ വരുമാനവും ഒരിക്കലും ചോദിക്കരുതത്രേ.

2010, നവംബർ 2, ചൊവ്വാഴ്ച

സിംഹ ഭോജനം

മദ്യപിച്ചപ്പോള്‍ ബാര്‍ മാനേജര്‍ക്കൊരു പൂതി. സിംഹത്തോടൊപ്പം ഒന്നു കളിക്കണം. ഒപ്പം കളിക്കാന്‍ ചെന്ന ബാര്‍ മാനേജറെ സിംഹം അകത്താക്കുകയും ചെയ്‌തു. പുലരുവോളം നീണ്ട പാര്‍ട്ടിക്കു ശേഷമാണ്‌ പൂസായ ബാര്‍ മാനേജര്‍ സിംഹത്തിനൊപ്പം കളിക്കാനായി ചെന്നത്‌. സിംഹം മദ്യപിച്ചിട്ടില്ലെന്നും കളിക്കാനുള്ള മൂഢിലല്ലെന്നും അയാളറിഞ്ഞിട്ടുണ്ടാവില്ല. വെറിപൂണ്ട സിംഹം അയാളെ ശാപ്പിട്ടു.യുവാവായ ജാന്‍ഫ്രഡറിക്‌ ബ്രഡന്‍ഹാന്റ്‌ കമ്പിവേലി വഴിയാണ്‌ സിംഹ കൂട്ടിലേക്ക്‌ കയറാന്‍ ശ്രമിച്ചത്‌. സിംഹം കാലില്‍ പിടിച്ച്‌ കൂട്ടിലേക്ക്‌ ഒറ്റ വലി. ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജറെ സിംഹം തിന്നുന്ന കാഴ്‌ചയാണ്‌ കണേണ്ടിവന്നത്‌. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട്‌ എലിസബത്തിനു സമീപമാണ്‌ സംഭവം.

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

ഡീന്‍ ഡുപ്ലെസിക്ക്‌ കണ്ണെന്തിന്‌

പന്ത്‌ ബാറ്റില്‍നിന്ന്‌ പായുമ്പോള്‍ തന്നെ സിംബാബ്‌വെക്കാരനായ ഡീന്‍ ഡുപ്ലെസി പറയും അതിന്റെ പോക്ക്‌ എങ്ങോട്ടെന്ന്‌. ഡുപ്ലെസിയുടെ വിവരണം കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലോ ഈ റേഡിയൊ കമന്ററി പറയുന്നത്‌ അന്ധനാണെന്ന്‌. കണ്ണില്ലെങ്കിലെന്ത്‌, എല്ലാം പിടിച്ചെടുക്കുന്ന ചെവിയുണ്ട്‌. പിന്നെ കംപ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തിയും. ബാറ്റില്‍ പന്ത്‌ തട്ടുന്നതിന്റെ ശബ്‌ദം കേട്ടാല്‍ ഡുപ്ലെസിക്കറിയാം അതെങ്ങോട്ടേക്കാണ്‌ കുതിക്കുകയെന്ന്‌. പന്തിന്റെ സ്‌പീഡും സ്‌പിന്നും അയാളുടെ ചെവി പിടിച്ചെടുക്കും. ഒപ്പം കളിക്കാരുടെ ആഹ്ലാദത്തിന്റെയും നിരാശയുടെയും നിശ്വാസങ്ങളും. സ്‌കോര്‍ ബോര്‍ഡിനെ തോല്‍പിക്കും ഡുപ്ലെസിയുടെ കംപ്യൂട്ടര്‍ മനസ്സ്‌. ഹരാരെ കണ്‍ട്രി ക്ലബ്ബില്‍ മറ്റു ജേണലിസ്റ്റുകള്‍ പന്ത്‌ മാനത്തേക്കുയരുന്നതു വീക്ഷിക്കുമ്പോള്‍തന്നെ മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞുതുടങ്ങും, `ദാറ്റ്‌സ്‌ ബിഗ്‌ വണ്‍, ഇറ്റീസ്‌ ഗോണ്‍ ഫോര്‍ സിക്‌സ്‌'. ക്രിക്കറ്റിന്റെ അലസ താളം ഡുപ്ലെസിക്ക്‌ ഏറെ ഇണങ്ങും. ബാസ്‌കറ്റ്‌ബോളിലോ ഫുട്‌ബോളിലോ ഡുപ്ലെസി തിളങ്ങണമെന്നില്ല. ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും കമന്റേറ്ററായി പോയിട്ടുണ്ട്‌ ഡുപ്ലെസി. ഷെയ്‌ന്‍ വോണിന്റെ ശരീരചലനങ്ങളും വാചകമടികളും പോലും തനിക്ക്‌ മനസ്സിലാക്കാനാവുമെന്ന്‌ ഡുപ്ലെസി പറയുന്നു. കണ്ണില്‍ മുഴകളുമായി ജനിച്ച ഡുപ്ലെസി കുട്ടിക്കാലം കടക്കില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്‌. ആറാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്നപ്പോഴാണ്‌ സ്‌പോര്‍ട്‌സിനോട്‌ കമ്പം തുടങ്ങിയത്‌. സ്റ്റേഡിയത്തിലെ എല്ലാ ബഹളത്തിനും മുകളിലൂടെ ഡുപ്ലെസി ഇന്ത്യയുമായുള്ള പരമ്പര `ആസ്വദിച്ചു'. ഇപ്പോള്‍ സിംബാബ്‌വെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആസ്ഥാനത്ത്‌ മീഡിയ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

ലക്ഷ്‌മണക്ക്‌ ഇവിടെ സുഖം

നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്‌മണക്ക്‌ ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നു. ഒരുകാലത്ത്‌ പോലീസിനെയും ജനങ്ങളെയും വിറപ്പിച്ച ലക്ഷ്‌മണക്ക്‌ ഇപ്പോഴും സഹായങ്ങള്‍ ചെയ്യാന്‍ പോലീസ്‌ റെഡി. ജയിലിനുള്ളില്‍ പ്രത്യേകമുറി നല്‍കിയാണ്‌ ലക്ഷ്‌മണയെ സ്വീകരിച്ചത്‌. പക്ഷേ സൗകര്യങ്ങള്‍ കുറവായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പോലീസ്‌ സെല്ലിലേക്ക്‌ മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതത്രെ. എന്നാല്‍ ജയില്‍ ആശുപത്രിക്ക്‌ സമീപം അനുവദിച്ച പ്രത്യേക മുറിയില്‍ യൂറോപ്യന്‍ ക്ലോസറ്റ്‌ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ്‌ ആശുപത്രി മുറിയിലേക്ക്‌ താല്‍ക്കാലികമായി മാറ്റിയതെന്ന്‌ അരമന രഹസ്യം. കിടക്കാന്‍ കട്ടിലും മറ്റും നല്‍കിയിരുന്നു.വര്‍ഗീസ്‌ വധക്കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്‌മണ വ്യാഴാഴ്‌ച രാത്രിയാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്‌. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ്‌ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുവന്നത്‌.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

രാജുവിന്‌ രക്ഷകരായത്‌ പട്ടികള്‍

പീച്ചിയിലെ ഒളകര വനമേഖലയില്‍ മരുന്നു ശേഖരിക്കാന്‍ പോയ ആദിവാസിക്ക്‌ കരടിയുടെ ആക്രമണത്തില്‍ പരിേക്കറ്റു. ഒളകര ആദിവാസി കോളനിയിലെ വേലായുധന്റെ മകന്‍ രാജുവിനാണ്‌ (41) ശരീരത്തിലും മുഖത്തും മാരകമായി പരിക്കേറ്റത്‌. രാജുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പട്ടികള്‍ കുരച്ച്‌ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ കരടി ഇയാളെ ഉപേക്ഷിച്ചു കാട്ടിലേക്ക്‌ ഓടിമറഞ്ഞത്‌. രാജുവിനെ മുളംകുന്നത്തുകാവ്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ മരുന്നുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജുവിന്റെ നേരെ കരടി ചാടിവീഴുകയായിരുന്നു. മുഖം കരടി കടിച്ചു മുറിച്ചിട്ടുണ്ട്‌. ശരീരത്തില്‍ പലയിടത്തും മാന്തി മുറിവേല്‍പിച്ചിട്ടുമുണ്ട്‌. രാജുവിനെ കരടി ആക്രമിക്കുന്നത്‌ കണ്ട്‌ വളര്‍ത്തുപട്ടികള്‍ കരടിക്കുമേല്‍ ചാടിവീണ്‌ കരടിയെ നേരിടുകയായിരുന്നു. പട്ടികളുടെ ആക്രമണം നേരിടാന്‍ കഴിയാതെ കരടി വനത്തിനുളളിലേക്ക്‌ തിരികെ ഓടിയതിനാലാണ്‌ രാജന്‍ രക്ഷപ്പെട്ടത്‌. രാജന്‍ പരിക്കേറ്റ്‌ കിടക്കുന്ന വിവരം പട്ടികള്‍ കുരച്ച്‌ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി കുരച്ച്‌ ആദിവാസി കോളനിയില്‍ എത്തിയ പട്ടികളെ കണ്ട്‌ പന്തികേട്‌ തോന്നിയ കോളനിയിലെ മറ്റ്‌ ആദിവാസികള്‍ പട്ടികളെ പിന്തുടര്‍ന്ന്‌ വനത്തിനുള്ളില്‍ എത്തിയപ്പോഴാണ്‌ പരിക്കേറ്റ്‌ കിടക്കുന്ന രാജനെ കണ്ടത്‌.

തൂങ്ങി മരിച്ചത്‌ കാണിച്ചുകൊടുത്തത്‌ വളര്‍ത്തുനായ

ആദിവാസി യുവതി പുരയിടത്തില്‍ തൂങ്ങിമരിച്ചത്‌ അമ്മക്ക്‌ കാട്ടിക്കൊടുത്തത്‌ വളര്‍ത്തു നായകള്‍. മറയൂര്‍ മുരുകന്‍മല അടിവാരത്ത്‌ 51 ാം ബ്ലോക്കില്‍ താമസിക്കുന്ന ദാസിന്റെ ഭാര്യ ജയ (30) ആണു മരിച്ചത്‌. കല്ലുപണിക്കാരനായ ദാസ്‌ വെണ്ണക്കുടിയിലാണ്‌ താമസം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ്‌ ജയ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ ഒരു വശത്ത്‌ തൂങ്ങിയത്‌. ജയയുടെ അമ്മ ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. ജയയുടെ വളര്‍ത്തു നായകള്‍ ദയനീയമായി ഓരിയിട്ട്‌ അമ്മയെ വട്ടം ചുറ്റിയശേഷം പുരയിടത്തിന്റെ ഒരു വശത്തേക്ക്‌ ഓടി. സംശയം തോന്നിയ അമ്മ നായകള്‍ ബഹളം വെച്ചോടുന്ന സ്ഥലത്തേക്കു നടന്നു. കുറേ ദൂരെയെത്തിയപ്പോഴാണ്‌ ജയ മരത്തില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്‌. തൂങ്ങി നില്‍ക്കുന്ന ജയയുടെ ചുറ്റിനും ഓടി കരഞ്ഞ്‌ നായകള്‍ ബഹളമുണ്ടാക്കുകയും ചെയ്‌തു.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

`ലവ്‌ ലിപ്‌ ആന്റ്‌ ലിപ്‌സ്റ്റിക്‌'

ഉത്തരഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ കഴിഞ്ഞ ദിവസം ഒരപൂര്‍വ മത്സരം നടന്നു. `ലവ്‌ ലിപ്‌ ആന്റ്‌ ലിപ്‌സ്റ്റിക്‌'. മനസ്സിലായില്ലേ?.ആണ്‍കുട്ടികള്‍ കൂട്ടുകാരികള്‍ക്ക്‌ സ്വന്തം ചുണ്ട്‌ ഉപയോഗിച്ച്‌ ലിപ്‌സ്റ്റിക്‌ ഇട്ടുകൊടുക്കുന്നതായിരുന്നു മത്സര ഇനം. ഏറ്റവും ഭംഗിയായി ചുണ്ടില്‍ ലിപ്‌സ്റ്റിക്‌ ഇടുന്നവര്‍ക്കായിരുന്നു സമ്മാനം.മത്സരത്തില്‍ ഐ.ഐ.ടിയിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. വാര്‍ഷിക ടെക്‌നിക്കല്‍ ഫെസ്റ്റിനോട്‌ അനുബന്ധിച്ചായിരുന്നു അപൂര്‍വ മത്സരം. മത്സരത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം മത്സരം ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന്‌ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവറില്ലാത്ത വാനുകള്‍ ചൈനയിലെത്തി


ഡ്രൈവറില്ലാത്ത നാലു വാനുകള്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ട്‌ ചൈനയിലെത്തി. യൂറോപ്യന്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വാനുകളാണ്‌ 13000 കിലോമീറ്റര്‍ പിന്നിട്ട്‌ ചൈനയിലെ ഓട്ടോമൊബൈല്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിയത്‌. ഇറ്റലിയില്‍നിന്ന്‌ യാത്ര ആരംഭിച്ച്‌ കിഴക്കന്‍ യൂറോപ്പ്‌, റഷ്യ, ഖസാക്കിസ്ഥാന്‍, ഗോബി മരുഭൂമി എന്നീ പ്രദേശങ്ങള്‍ പിന്നിട്ടാണ്‌ നാലു വാഹനങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിയത്‌.ഓട്ടോമാറ്റിക്‌ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിക്കുന്നതിന്റെ ഭാഗമായാണ്‌ പരീക്ഷണം. നേരത്തെ ചെറിയ ദൂരത്ത്‌ വിജയകരമായി പരീക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദീര്‍ഘദൂര സഞ്ചാരത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ്‌ ഈ യാത്രയില്‍ പരീക്ഷിച്ചത്‌. വിവിധ രാജ്യങ്ങളിലെ റോഡുകള്‍, കാലാവസ്ഥ എന്നിവിടങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളാണ്‌ പഠിക്കുന്നത്‌. പരീക്ഷണ യാത്രയില്‍ വാനുകളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നു. യാത്രക്കിടെ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ഇടപെടുന്നതിന്‌ വേണ്ടിയാണിത്‌. ചില ചെറിയ സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ യാത്ര മുടങ്ങിയതൊഴിച്ചാല്‍ ദൗത്യം വിജയകരമായിരുന്നു.ഏഴു ക്യാമറകളും സെന്‍സറുകളും കമ്പ്യൂട്ടറുകളും ഘടിപ്പിച്ചതാണ്‌ വാഹനം. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷിക്കും. മുന്നിലോ പിന്നിലോ മറ്റ്‌ വാഹനങ്ങള്‍ വരുമ്പോള്‍ സെന്‍സറുകള്‍ മുന്നറിയിപ്പ്‌ നല്‍കും. കമ്പ്യൂട്ടറുകള്‍ സ്റ്റിയറിംഗും ബ്രേക്കും ആക്‌സിലേറ്ററും നിയന്ത്രിക്കും. നഗരങ്ങളിലെ ട്രാഫിക്‌ സംവിധാനങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തുന്നതിനും വളവുകള്‍ കൃത്യമായി തിരിക്കുന്നതിനും സംവിധാനങ്ങളുണ്ട്‌. മണിക്കൂറില്‍ 60 കിലോ മീറ്ററാണ്‌ വേഗം. സോളാര്‍ സംവിധാനത്തിലാണ്‌ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വാഹനത്തിന്റെ പ്രധാന ബാറ്ററികള്‍ മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം എട്ടു മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യേണ്ടതുണ്ട്‌. ഒന്നിലേറെ ബാറ്ററികള്‍ സ്റ്റേക്ക്‌ ചെയ്‌താണ്‌ യാത്ര.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

അത്ഭുത നീരാളിക്ക്‌ വിട


ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച്‌ ലോകപ്രശസ്‌തനായ പോള്‍ എന്ന നീരാളി തീപ്പെട്ടു. നീരാളി കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തില്‍ സ്വാഭാവിക മരണത്തിന്‌ ഇരയായതായി പോളിനെ സൂക്ഷിച്ചിരുന്ന ഒബര്‍ഹോസന്‍ പട്ടണത്തിലെ സീ ലൈഫ്‌ സെന്റര്‍ അക്വേറിയത്തിലെ മാനേജര്‍ സ്റ്റെഫാന്‍ പോര്‍വോള്‍ അറിയിച്ചു. മത്സര വിജയികളെ പ്രവചിച്ച്‌ ലോകകപ്പിനെക്കാള്‍ വലിയ പ്രശസ്‌തി കൈവരിച്ച പോളിന്റെ മരണം തങ്ങള്‍ക്ക്‌ താങ്ങാനാവാത്തതാണെന്ന്‌ അക്വേറിയം മാനേജുമെന്റ്‌ അറിയിച്ചു. ഫൈനലില്‍ സ്‌പെയിനിന്റെ വിജയമടക്കം എട്ടു മത്സരങ്ങളാണ്‌ പോള്‍ കൃത്യമായി പ്രവചിച്ചത്‌. മത്സരിക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നും വിജയികളുടെ പെട്ടി തെരഞ്ഞെടുത്താണ്‌ പോള്‍ ശ്രദ്ധ നേടിയത്‌. ആദ്യ മത്സരങ്ങളിലെ പോളിന്റെ പ്രവചനങ്ങള്‍ ശരിയായതോടെ അവസാന പ്രവചനങ്ങള്‍ ജര്‍മന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്‌തു. മരണ വിവരമറിഞ്ഞ്‌ ഒരു മണിക്കൂറിനകം 150-ഓളം സന്ദേശങ്ങളാണ്‌ പോളിനുവേണ്ടി തുറന്നിട്ടുള്ള ഫേസ്‌ ബുക്ക്‌ പേജില്‍ ആരാധകര്‍ പോസ്റ്റു ചെയ്‌തത്‌. തങ്ങളുടെ ഇഷ്‌ട ടീമിന്റെ പരാജയം പ്രവചിച്ചതിനാല്‍ പോളിന്‌ ഒട്ടേറെ ശത്രുക്കളെയും ലഭിച്ചിരുന്നു. ജര്‍മനിയോട്‌ ബ്രിട്ടന്‍ തോല്‍ക്കുമെന്ന പ്രവചനം ഇംഗ്ലീഷ്‌ ആരാധകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്‌. പോളിനെ കൊന്നു തിന്നുമെന്ന്‌ ഭീഷണി മുഴക്കിയ നിരവധി ഇ-മെയിലുകളും അക്വേറിയത്തില്‍ ലഭിച്ചിരുന്നു. പോളിന്റെ സുരക്ഷ ഉറപ്പുവരുത്താനായി അവനെ തങ്ങള്‍ക്കു വിട്ടുതരണമെന്ന്‌ സ്‌പെയിന്‍ പ്രധാനമന്ത്രി ജോസ്‌ ലൂയിസ്‌ റോഡ്രിഗ്വസ്‌ തന്നെ ആവശ്യപ്പെടുക പോലുമുണ്ടായി. പോളിന്‌ ഉചിതമായ ഒരു സ്‌മാരകം പണിയാനും അക്വേറിയം അധികൃതര്‍ക്ക്‌ പരിപാടിയുണ്ട്‌.

ആകാശത്തൊരു സുഖപ്രസവം

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക്‌ ആകാശത്തൊരു സുഖ പ്രസവം. സുഖ പ്രസവം. തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന ആമിന റൗഷന്‍ ഖലീലിന്‌ ഇത്തിഹാദ്‌ വിമാനത്തിലെ യാത്രാവേളയില്‍ പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ വിമാനം മസ്‌കത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ തിരിക്കുകയായിരുന്നു. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. ആംബുലന്‍സ്‌ സജ്ജമാക്കി നിര്‍ത്താനും മസ്‌കത്ത്‌ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്ക്‌ പൈലറ്റ്‌ നിര്‍ദേശം നല്‍കി. എന്നാല്‍ വിമാനം ലാന്റു ചെയ്യുന്നതിന്‌ 20 മിനിട്ടു മുമ്പ്‌ ആമിന പൂര്‍ണ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന്‌ ജന്‍മം നല്‍കി. യാത്രക്കാരില്‍ ഒരു നഴ്‌സുണ്ടായിരുന്നത്‌ ആമിനയുടെ സുഖ പ്രസവത്തിന്‌ സഹായകവുമായി. ആശുപത്രിയില്‍ തങ്ങളുടെ പൊന്നോമനക്കൊപ്പം കഴിയുകയാണ്‌ ഈ മാലദ്വീപ്‌ സ്വദേശികള്‍. പ്രസവം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരത്തിലോ ആകുമെന്നായിരുന്നു പ്രതീക്ഷ.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

വി.ഐ.പി ആത്മഹത്യ

വിമാന ടോയ്‌ലറ്റില്‍ തൂങ്ങിമരണം. ഗള്‍ഫ്‌ എയറിലാണ്‌ സ്വന്തം കുപ്പായം ഉപയോഗിച്ച്‌ 36 കാരനായ ഫിലിപ്പിനോ യുവാവ്‌ ജീവനൊടുക്കിയത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചതായി മനില എയര്‍പോര്‍ട്ട്‌ അധികൃതര്‍ പറഞ്ഞു. മനാമ-മനില വിമാനം മനിലയില്‍ ഇറങ്ങാന്‍ നേരം വിമാന ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ടോയ്‌ലറ്റ്‌ അകത്തുനിന്ന്‌ പൂട്ടിയതായി കണ്ടെത്തി. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോഴാണ്‌ തൂങ്ങി മരിച്ചത്‌ കണ്ടെത്തിയത്‌. യുവാവ്‌ ദുബായില്‍ ടെക്‌നീഷ്യനായി ജോലി ചെയ്‌തുവരികയായിരുന്നത്രേ. സെപ്‌റ്റംബറില്‍ ഇതേ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ്‌ എയര്‍ വിമാനത്തിന്റെ ടോയ്‌ലറ്റിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയിരുന്നു.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഇതും ഒരു ഡോക്‌ടര്‍

അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തു. ഉല്‍സവ സ്ഥലത്ത്‌ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെയാണ്‌ ഡോക്‌ടര്‍ മാനഭംഗപ്പെടുത്തിയത്‌. ശനിയാഴ്‌ച രാത്രി ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നവി മുംബൈയില്‍ എത്തിയ സ്‌ത്രീയാണ്‌ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന്‌ കുഴഞ്ഞുവീണത്‌. തുടര്‍ന്ന്‌ ലോട്ടസ്‌ ആശുപത്രിയില്‍ എത്തിച്ചു. മുപ്പതുകാരിയായ ബംഗാളി യുവതി വിവാഹിതയാണ്‌. ആശുപത്രിയിലെ ഐ.സി.യുവിലാണ്‌ മാനഭംഗം നടന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ 26 കാരനായ ഡോക്‌ടറെ വാശി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. രാത്രി ആശുപത്രിയില്‍ എത്തിച്ച യുവതിയെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തത്‌. താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന്‌ യുവതിക്ക്‌ മനസ്സിലായെങ്കിലും തളര്‍ച്ച മൂലം എതിര്‍ക്കാനോ നിലവിളിക്കാനോ കഴിഞ്ഞിരുന്നില്ല. കൃത്യം നടത്തിയതായി ഡോക്‌ടര്‍ പോലീസിനോട്‌ സമ്മതിച്ചു. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ബോലാറാം പഠിക്കുകയാണ്‌

ഇത്‌ ബോലാറാം. വയസ്സ്‌ 100. നൂറാം പിറന്നാള്‍ ആഘോഷിച്ച ബോലാറാം ദാസിന്‌ പുതിയൊരു മോഹം. ഒരു പി.എച്ച്‌.ഡി വേണം. പ്രായത്തിന്റെ അസ്‌കിതയില്ലാതെ ഗുവാഹതി സര്‍വകലാശാലയില്‍നിന്ന്‌ വൈഷ്‌ണവിസത്തില്‍ ഗവേഷണ ബിരുദം നേടാനൊരുങ്ങുകയാണ്‌ ഈ സ്വാതന്ത്ര്യ സമര സേനാനി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാകും ബോലാറാം. സര്‍വകലാശാലയിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. നൂറു വര്‍ഷത്തിനിടെ താന്‍ നാടിനു വേണ്ടി ഒരുപാട്‌ കാര്യങ്ങള്‍ ചെയ്‌തെന്നും പഠനത്തോട്‌ തനിക്കുള്ള അടക്കാനാവാത്ത ആവേശത്തിന്റെ പൂര്‍ത്തികരണമായി ഒരു പി.എച്ച്‌.ഡി എടുക്കണമെന്നും അദ്ദേഹം പറയുന്നു. മുമ്പ്‌ അധ്യാപകനായും അഭിഭാഷകനായും ജില്ലാ കോടതി ജഡ്‌ജിയായും ജോലി ചെയ്‌തിട്ടുണ്ട്‌ ബോലാറാം. 1930 ല്‍ കൗമാരപ്രായത്തിലാണ്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ സമരം നടത്തിയതിന്‌ ബോലാറാം ദാസിനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചത്‌. രണ്ടു മാസം തടവ്‌. പിന്നീട്‌ കോമേഴ്‌സും നിയമവും പഠിച്ചു. 1945 ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. 1971 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ചു. നൂറു വയസ്സുള്ളയാളെ വിദ്യാര്‍ഥിയായി ലഭിച്ചതില്‍ സര്‍വകലാശാലക്കും അഭിമാനം -വൈസ്‌ ചാന്‍സലര്‍ ഒ.കെ. മേധി പറയുന്നു. ഈ പ്രായത്തിലുള്ള ഒരു വിദ്യാര്‍ഥിയുണ്ടാകുക വിരളമാണ്‌. യുവതലമുറക്ക്‌ പഠിക്കാന്‍ പ്രചോദനമാകുമിത്‌. പത്തു പേരമക്കളുള്ള അദ്ദേഹത്തെ ഇപ്പോള്‍ പഠിപ്പിക്കുന്നത്‌ സര്‍വകലാശാല പ്രൊഫസറായ ഒരു പേരമകനാണ്‌.ബോലാറാമിന്റെ ഭാര്യ മന്ദാകിനി 1988 ല്‍ മരിച്ചു. ആറുമക്കള്‍.

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഇത്തിരിക്കൊച്ചന്‍


ഏറ്റവും ചെറിയ മനുഷ്യനെന്ന ലോക റെക്കോര്‍ഡ്‌ ഇനി നേപ്പാളി ഖഗേന്ദ്രഥാപ മഗറിന്‌ സ്വന്തം. ഖഗേന്ദ്രയുടെ 18ാം പിറന്നാള്‍ ദിനമായ വ്യാഴാഴ്‌ച ഗിന്നസ്‌ബുക്ക്‌ മേധാവി മാര്‍കോ ഫ്രിഗാറ്റി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീട്ടിലെത്തി ഉയരം രേഖപ്പെടുത്തിയ ശേഷമാണ്‌ ലോകത്തെ കുറിയ മനുഷ്യനെന്ന സ്ഥാനം ഗിന്നസ്‌ബുക്ക്‌ അധികൃതര്‍ ഖഗേന്ദ്രയ്‌ക്ക്‌ നല്‍കിയത്‌. 67 സെന്‍റിമീറ്റര്‍ ഉയരമേയുള്ളൂ ഖഗേന്ദ്രയ്‌ക്ക്‌, ആറര കിലോഗ്രാം ഭാരവും. കൊളംബിയക്കാരന്‍ എഡ്വേഡ്‌ നിനോ ഹെര്‍ണാണ്ടസിനെയാണ്‌ (24) ഖഗേന്ദ്ര പിന്നിലാക്കിയത്‌. എഡ്വേഡിനേക്കാള്‍ ഒരു സെന്‍റിമീറ്റര്‍ കുറവ്‌. 18 വയസ്സ്‌ തികയണമെന്ന കാരണത്താല്‍ റെക്കോര്‍ഡിനായി ഖഗേന്ദ്രയുടെ കുടുംബം നേരത്തേ ഉന്നയിച്ച അവകാശവാദം തള്ളുകയായിരുന്നു.`പ്രൈമോര്‍ഡിയല്‍ ഡ്വാര്‍ഫിസം' എന്ന രോഗാവസ്ഥയാണിതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്‍ട്രല്‍ നേപ്പാളിലെ പഴക്കച്ചവടക്കാരനാണ്‌ ഖഗേന്ദ്രയുടെ പിതാവ്‌.

അടിവസ്‌ത്ര പുരാണം

അടിവസ്‌ത്രങ്ങളുടെ നിറവും അത്‌ ധരിക്കുന്നയാളുടെ സ്വഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ്‌ മുംബൈ നഗരത്തില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത്‌. വ്യക്തിയുടെ സ്വഭാവവും അഭിരുചികളും അയാള്‍/ അവള്‍ ധരിക്കുന്ന വസ്‌ത്രത്തിന്റെ നിറത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന്‌ പഠന വിവരങ്ങള്‍ അടിസ്ഥാനമാക്കി മനഃശാസ്‌ത്രജ്ഞര്‍ പറയുന്നു. ചുവന്ന നിറത്തിലുള്ള അടിവസ്‌ത്രം ധരിക്കുന്നവര്‍ വൈകാരികമായി അടുപ്പം കാക്കുന്നവരും ഊര്‍ജസ്വലരും ചെയ്യുന്ന കാര്യങ്ങളില്‍ നാടകീയത പുലര്‍ത്തുന്നവരുമായിരിക്കും. പിങ്ക്‌ നിറം ഇഷ്‌ടപ്പെടുന്നവര്‍ പ്രണയാര്‍ദ്രരും സ്‌നേഹം കൊതിക്കുന്നവരുമാണ്‌. അവര്‍ക്ക്‌ സ്‌ത്രൈണത കൂടുതലുണ്ടാകും. വൈകാരികമായി ദുര്‍ബലരുമായിക്കും. വെള്ള നിറത്തിലുള്ള അടിവസ്‌ത്രം ധരിക്കുന്നവര്‍ സത്യസന്ധരും മറ്റുള്ളവരുടെ നിര്‍ദേശങ്ങളെ മാനിക്കുന്നവരുമായിരിക്കുമത്രെ. കറുത്ത നിറം ഇഷ്‌ടപ്പെടുന്നവര്‍ വ്യക്തിത്വം മുറുകെ പിടിക്കുന്നവരും മാനസികമായി ശക്തരും ആഴത്തിലുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും.സര്‍വേയില്‍ പങ്കെടുത്തവരിലേറെയും സ്‌ത്രീകളായതു കൊണ്ടുതന്നെ ഈ നിരീക്ഷണങ്ങള്‍ സ്‌ത്രീകളുടെ സ്വഭാവവുമായാണ്‌ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്‌. അടിവസ്‌ത്രങ്ങളുടെ വിപണിയില്‍ പുതിയ പ്രവണതകള്‍ വര്‍ധിക്കുന്നുണ്ട്‌. പരമ്പരാഗതമായ വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ക്ക്‌ പകരം പല വര്‍ണങ്ങള്‍ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നുണ്ട്‌. തൊലിയുടെ നിറത്തിലുള്ള അടിവസ്‌ത്രങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ഡിമാന്റ്‌ കൂടുതല്‍.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പ്രതിമാ പ്രണാമം

അഭിനയരംഗത്തെ കുലപതിക്ക്‌ ജന്‍മനാളില്‍ പ്രതിമകള്‍ കൊണ്ട്‌ ആരാധകന്റെ പ്രണാമം. അമിതാഭ്‌ ബച്ചന്റെ 68-ാം ജന്‍മ ദിനത്തിലാണ്‌ അലഹാബാദില്‍ ആരാധകന്‍ മണല്‍ ശില്‍പങ്ങളൊരുക്കിയത്‌. ഒരു കൂറ്റന്‍ പ്രതിമക്ക്‌ ചുറ്റും 68 കൊച്ചുപ്രതിമകള്‍ നിര്‍മിച്ചാണ്‌ യുവശില്‍പി ആര്‍.കെ. ചിത്തേര ബച്ചനോടുള്ള ആരാധന പ്രകടിപ്പിച്ചത്‌. ഗംഗാ നദിയുടെ തീരത്ത്‌ നിര്‍മിച്ച പ്രതിമകള്‍ക്ക്‌ ചുറ്റുംകൂടി ഇന്നലെ അലഹാബാദിലെ ആരാധകര്‍ ബച്ചന്റെ ജന്‍മദിനം ആഘോഷിക്കുകയും ചെയ്‌തു. 11 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമക്ക്‌ ചുറ്റം രണ്ട്‌ അടി ഉയരമുള്ള 68 പ്രതിമകള്‍ നിര്‍മിച്ചാണ്‌ ചിത്തേര സമ്മാനമൊരുക്കിയത്‌. ആറ്‌ മണിക്കൂറു കൊണ്ടാണ്‌ 69 പ്രതിമകള്‍ സ്ഥാപിച്ചത്‌.

അമേരിക്കന്‍ പൗരത്വ ലഭ്യതക്ക്‌ 101 വര്‍ഷം

മെക്‌സിക്കോയില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ യുലാലിയ ഗാര്‍ഷ്യക്ക്‌ ഒടുവില്‍ അമേരിക്കന്‍ പൗരത്വം കിട്ടി. അതിനവര്‍ക്ക്‌ കുറച്ചു കാത്തിരിന്നുവെന്ന്‌ മാത്രം, വെറും ഒരു നൂറ്റാണ്ടു കാലം! 1909 ഒക്‌ടോബര്‍ 12 ന്‌ അമേരിക്കയിലെത്തിയ ഇവര്‍ക്ക്‌ കൃത്യം 101 വര്‍ഷത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ പൗരത്വം ലഭിച്ചത്‌. 101 വയസ്സുകാരിയായ ഇവര്‍ പക്ഷെ വൈകിയെത്തിയ അംഗീകാരത്തെ ആഹ്ലാദത്തോടെ വരവേറ്റു. നൂറു വയസ്സിനു മേല്‍ പ്രായമുള്ള 15 അപേക്ഷകരെ തെരഞ്ഞെടുത്ത്‌ പൗരത്വം നല്‍കാനുള്ള അമേരിക്കയിലെ ബ്യൂറോ ഓഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്റ്‌ ഇമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനമാണ്‌ ഇവര്‍ക്ക്‌ തുണയായത്‌. ആറു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കേയാണ്‌ യുലാലിയയുടെ മാതാവ്‌ അവരെയും കൂട്ടി അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. അന്ന്‌ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌ രേഖകളില്ലാതെ അതിര്‍ത്തി കടന്ന്‌ യാത്ര ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതിനകം രണ്ടു തവണ വിവാഹിതയായ ഇവര്‍ക്ക്‌ രണ്ട്‌ മക്കളുമുണ്ട്‌. പൗരത്വം ലഭിക്കുന്നതിന്‌ വേണ്ടി നടത്തിയ വാചാ പരീക്ഷയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയതായി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

മലിനജല തടാകം ഓര്‍മയാകുന്നു

സൗദിയിലെ ജിദ്ദയില്‍ മലിനജല തടാകം വറ്റിക്കുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നു. കഴിഞ്ഞ നവംബറിലെ പ്രളയവേളയില്‍ തടാകം നിറഞ്ഞുകവിയുകയും പൊട്ടുമെന്ന ആശങ്ക പരക്കുകയും ചെയ്‌തിരുന്നു. തടാകത്തിലെ ജലവിതാനം 10.5 മീറ്ററിലെത്തി ഏത്‌ നിമിഷവും പൊട്ടുമെന്ന കിംവദന്തി പരന്നത്‌ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സാമിര്‍ ഡിസ്‌ട്രിക്‌ടിലെ തടാകത്തിന്റെ സമീപവാസികളെ ഒഴിപ്പിക്കുകയുമുണ്ടായി. മസ്‌ക്‌ എന്ന പേരിലറിയപ്പെടുന്ന 18 മീറ്റര്‍ ഉയരവും നാലു കിലോമീറ്റര്‍ നീളവുമുള്ള തടാകത്തില്‍നിന്ന്‌ 10 ദശലക്ഷത്തിലേറെ ഘനമീറ്റര്‍ മലിനജലം ഇതിനകം പമ്പ്‌ ചെയ്‌ത്‌ കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ്‌ വറ്റിക്കുന്നത്‌ തുടങ്ങിയത്‌. മൂന്നിടങ്ങളിലേക്കാണ്‌ തടാകത്തില്‍നിന്ന്‌ അഴുക്കുജലം പമ്പ്‌ ചെയ്യാന്‍ തുടങ്ങിയത്‌. കിംഗ്‌ അബ്‌ദുല്‍ അസീസ്‌ വിമാനത്താവളത്തിന്‌ സമീപത്തെയും ബുറൈമാനിലെയും ശുദ്ധീകരണശാലകളിലേക്കും മലിനജലം ബാഷ്‌പീകരിച്ചുകളയുന്ന ഒമ്പത്‌ പ്ലാന്റുകളിലേക്കുമാണ്‌ പമ്പ്‌ ചെയ്‌ത്‌ ഒഴിവാക്കിയത്‌. ഖരമാലിന്യം മറ്റൊരിടത്തേക്കാണ്‌ മാറ്റിക്കൊണ്ടിരിക്കുന്നത്‌. തടാകത്തിന്റെ ചെറിയൊരു ഭാഗത്ത്‌ മാത്രമേ മലിനജലം ശേഷിക്കുന്നുള്ളൂ. ഖരമാലിന്യം നീക്കുന്ന ജോലിയും പൂര്‍ത്തിയായിവരുന്നു. വറ്റിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മണ്ണിട്ട്‌ തടാകം തൂര്‍ക്കുന്ന പണിയാരംഭിക്കും. ഇവിടെ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനും നഗരസഭക്ക്‌ പരിപാടിയുണ്ട്‌.

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ചണ്ഡീഗഢിലെ കല്യാണ ദിനം

നവരാത്രി ആഘോഷം തീയതി 10-10-10 എന്ന നിലയില്‍ ഒത്തുവന്നതും മൂലമുള്ള ഭാഗ്യനേട്ടത്തിന്‌ ചണ്ഡീഗഢില്‍ നടന്നത്‌ അഞ്ഞൂറോളം വിവാഹങ്ങള്‍. എല്ലാത്തിനും കൂയി ചെലവായതോ 100 കോടിയിലേറെ രൂപ. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമായിരുന്നു ഇത്‌. നവരാത്രിയില്‍ വിവാഹം കഴിക്കുന്നത്‌ ശുഭകരമാണെന്നാണ്‌ ഉത്തരേന്ത്യയിലെ ഹൈന്ദവ സങ്കല്‍പം. അതോടൊപ്പം തീയതിയിലെ സംഖ്യകള്‍ ഒത്തുവന്നത്‌ ഭാഗ്യം ഇരട്ടിപ്പിക്കുന്നു. ചണ്ഡീഗഢിലെ ഹിന്ദു പണ്ഡിറ്റുമാര്‍ അഞ്ചും ആറും കല്യാണങ്ങള്‍ക്കാണ്‌ കാര്‍മികത്വം വഹിച്ചത്‌. നഗരത്തിലെയും പരിസരങ്ങളിലെയും കല്യാണ ഓഡിറ്റോറിയങ്ങളെല്ലാം വളരെ നേരത്തെ തന്നെ ബുക്ക്‌ ചെയ്‌തിരുന്നു. കല്യാണ സീസണ്‍ കഴിയുന്നതുവരെ ഇനി ബുക്കിംഗ്‌ എടുക്കുന്നുമില്ല. കാറ്ററിംഗ്‌ കമ്പനികള്‍ക്കും ഒഴിവില്ല. 400 പേര്‍ പങ്കെടുക്കുന്ന മധ്യവര്‍ഗ കല്യാണങ്ങളില്‍ ഭക്ഷണ ചെലവ്‌ മാത്രം 5-6 ലക്ഷം രൂപയാണ്‌ ഇവിടെ.

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

വമ്പന്‍ ചായക്കോപ്പ


ലോകത്ത്‌ ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ശ്രീലങ്കയില്‍നിന്ന്‌ മറ്റൊരു റെക്കോര്‍ഡ്‌. ഏറ്റവും വലിയ ചായക്കോപ്പ നിര്‍മിച്ചുകൊണ്ടാണ്‌ ശ്രീലങ്ക റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. ആയിരം ഗാലന്‍ വെള്ളവും 64 കിലോ തേയിലയും 875 കിലോ പാല്‍പൊടിയും 160 കിലോ പഞ്ചസാരയും ചേര്‍ത്തുള്ള ചായ കൊള്ളുന്നതാണ്‌ കൂറ്റന്‍ കോപ്പ. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കോപ്പയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണിത്‌. കോപ്പയില്‍ നിറച്ച ചായ പിന്നീട്‌ കൊളംബോ വാസികള്‍ക്ക്‌ ചെറിയ പ്ലാസ്റ്റിക്‌ കപ്പുകളില്‍ വിതരണം ചെയ്‌തു. 32,000 സാധാരണ കപ്പ്‌ ചായ ഉള്‍ക്കൊള്ളുന്നതാണ്‌ കോപ്പയെന്ന്‌ ഗിന്നസ്‌ ബുക്ക്‌ പ്രതിനിധി സ്ഥിരീകരിച്ചു.

കത്തുകളുടെ തോഴരായി പന്താവൂര്‍ ദമ്പതികള്‍

`ആകാശവാണി കഴിഞ്ഞ ആഴ്‌ച പ്രക്ഷേപണം ചെയ്‌ത വയലും വീടും പരിപാടി ഉന്നത നിലവാരം പുലര്‍ത്തി. ആകാശവാണിക്ക്‌ ആശംസകള്‍ നേരുന്നു'- കത്തയച്ചിരിക്കുന്നത്‌ നഫീസ-കുഞ്ഞിപ്പ പന്താവൂര്‍.കഴിഞ്ഞ 31 കൊല്ലങ്ങളായി ഞായറാഴ്‌ചകളിലെ `നിങ്ങളുടെ കത്തുകളും ശ്രോതാക്കള്‍ക്കുള്ള മറുപടിയും' പരിപാടിയില്‍ ഒരിക്കല്‍ പോലും നഫീസ-കുഞ്ഞിപ്പ പന്താവൂര്‍ എന്ന പേര്‌ വായിക്കാതിരുന്നിട്ടില്ലത്രേ. ആകാശവാണിയിലെ മുഴുവന്‍ പരിപാടികളും റേഡിയോയിലൂടെ കേട്ട്‌ അഭിനന്ദിച്ച്‌ കത്തെഴുതുന്നവരാണ്‌ എടപ്പാള്‍ പന്താവൂരിലെ ഈ ദമ്പതികള്‍. ഇവരുടെ പേര്‌ സുപരിചിതമായപ്പോള്‍ റേഡിയോ ശ്രോതാക്കള്‍ ദമ്പതികളെ അഭിനന്ദിച്ച്‌ കത്തുകളയച്ചു തുടങ്ങി. കുഞ്ഞിപ്പയുടെ വീട്ടില്‍ പോസ്റ്റ്‌മാന്‍ കയറിവരാത്ത ദിവസങ്ങളില്ല. അവര്‍ക്ക്‌ ഇതിനകം വന്ന കത്തുകളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെട്ടുപോകും. ഒരുലക്ഷത്തിലധികം. വത്തിക്കാന്‍ റേഡിയോയില്‍നിന്ന്‌ മാര്‍പാപ്പയുടെ ഫോട്ടോ ആലേഖനം ചെയ്‌ത അഭിനന്ദന കത്ത്‌ വന്നത്‌ നിധി പോലെ കാത്തുസൂക്ഷിച്ചിരിക്കുകയാണ്‌ ദമ്പതികള്‍.റേഡിയോയിലൂടെ സുപരിചിതരായ ദമ്പതികളെ അഭിനന്ദിക്കാന്‍ എം.ടി. വാസുദേവന്‍ നായരും എഴുതി കത്ത്‌. ഇരുവര്‍ക്കും വിദ്യാഭ്യാസം കുറവാണെങ്കിലും തപാല്‍ മാര്‍ഗമുണ്ടായ വ്യക്തിബന്ധം വാനോളം.ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണിവര്‍. ആലംകോട്‌ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന നഫീസക്കൊപ്പം കുഞ്ഞിപ്പയും വോട്ട്‌ അഭ്യര്‍ഥിക്കുന്നു.

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പൊക്കം കൂടിയ ഇജാസിന്‌ സൗദി ഭാര്യാ മോഹം


ലോകത്തെ ഏറ്റവും പൊക്കം കൂടിയ വ്യക്തിയെന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയത്‌ തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെനാണ്‌. എട്ടടി ഒരിഞ്ചാണ്‌ ഈ 27 കാരന്റെ പൊക്കം. എന്നാല്‍ കോസെനെക്കാളും മൂന്ന്‌ ഇഞ്ച്‌ കൂടുതല്‍ പൊക്കമുള്ള താനാണ്‌ ഏറ്റവും പൊക്കം കൂടിയ ആളെന്ന്‌ പാക്കിസ്ഥാനിയായ ഇജാസ്‌ മുഹമ്മദ്‌ അഹ്‌മദിന്റെ അവകാശവാദം. ഗിന്നസില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ്‌ ഇജാസ്‌. ഉംറ നിര്‍വഹിച്ച ഇജാസ്‌ ഇപ്പോള്‍ സൗദിയിലുണ്ട്‌. സൗദിയില്‍നിന്ന്‌ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടത്രേ. 143.5 കിലോ തൂക്കമുള്ള ഇജാസ്‌ പൊക്കം കാരണമായുള്ള ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നുണ്ട്‌. ഏതാനും വര്‍ഷം മുമ്പ്‌ വാഹനാപകടത്തില്‍ വലത്തെ കാല്‍പാദത്തിന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇപ്പോഴും ഊന്നുവടിയുടെ സഹായത്തോടെയാണ്‌ ഇജാസിന്റെ നടത്തം.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

അശ്ലീല എസ്‌.എം.എസ്‌ അയച്ചാല്‍....

പരിചയക്കാരിയായ നവവധുവിന്‌ പേര്‌ വെക്കാതെ അശ്ലീല എസ്‌.എം.എസ്‌ അയച്ച മൂന്ന്‌ യുവാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗിരീഷ്‌ ദിഗംബര്‍ ചന്ദ്‌ (23), വിജയ്‌ ജാവല്‍ക്കര്‍ (18), പ്രശാന്ത്‌ അരുണ്‍ ഗൈക്ക്‌ വാദ്‌ (20) എന്നിവരാണിവര്‍. ഗൈക്ക്‌ വാദിന്റെ സിമ്മില്‍ നിന്ന്‌ ചന്ദ്‌ ആണ്‌ അശ്ലീല സന്ദേശം അയച്ചത്‌. കംപോസര്‍-ജാവല്‍ക്കര്‍. നേരമ്പോക്കിനാണ്‌ തങ്ങള്‍ സന്ദേശം അയച്ചതെന്ന്‌ അവര്‍ പോലീസിനോട്‌ പറഞ്ഞു. നവവധുവിന്‌ പ്രതികളെയും അറിയാം. മൂന്ന്‌ യുവാക്കളുടേയും പേരില്‍ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വിവാഹിതയായ യുവതി കല്യാണത്തിന്‌ ശേഷം മുംബൈയിലായിരുന്നു താമസം. ഇക്കഴിഞ്ഞ സെപ്‌തംബര്‍ 24ന്‌ പൂനെയില്‍ തിരിച്ചെത്തിയപ്പോഴാണ്‌ അശ്ലീല എസ്‌.എം.എസ്‌ ലഭിച്ചത്‌. വൃത്തികെട്ട സന്ദേശം യുവതിക്ക്‌ കനത്ത ആഘാതമായി. അച്ഛനോട്‌ കാര്യം പറയുകയും ചെയ്‌തു. മൊബൈല്‍ സര്‍വീസ്‌ പ്രൊവൈഡറുടെ സഹായത്തോടെയാണ്‌ കുറ്റവാളികളെ കണ്ടെത്തിയത്‌.

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

യുവതിയുടെ വയറ്റില്‍ ഗ്ലൗസ്‌

കോഴിക്കോട്‌ മെഡിക്കല്‍ കോേളജില്‍ പ്രസവിച്ച യുവതിയുടെ വയറ്റില്‍നിന്ന്‌ ശസ്‌ത്രക്രിയക്ക്‌ ഉപയോഗിച്ച ഗ്ലൗസിന്റെ ഭാഗം കണ്ടെത്തി. കലശലായ വയറുവേദനയെ തുടര്‍ന്ന്‌ സ്വകാര്യ ക്ലിനിക്കില്‍ യുവതിയെ സ്‌കാന്‍ ചെയ്‌തപ്പോഴാണ്‌ ഗ്ലൗസിന്റെ ഭാഗം കണ്ടത്‌. തുടര്‍ന്ന്‌ വീണ്ടും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ച്‌ ശസ്‌ത്രക്രിയയിലൂടെ ഇത്‌ പുറത്തെടുക്കുകയായിരുന്നു.പന്തീരാങ്കാവ്‌ പുളങ്കര സ്വദേശി കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സിസേറിയന്‍ ശസ്‌ത്രക്രിയയിലൂടെ പ്രസവിച്ചത്‌. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവതിക്ക്‌ കലശലായ വയറുവേദന. വേദന സഹിക്കവയ്യാതെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ സോഫിയയുടെ ബന്ധുക്കളെ പോലീസെത്തിയാണ്‌ അനുനയിപ്പിച്ചു. അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ബന്ധുക്കളുടെ ലോകം-2

സഹോദര ഭാര്യ‍കൊല്ലം: ജില്ലയിലെ തെന്‍മല പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡായ ഇടമണ്ണില്‍ സഹോദര ഭാര്യമാര്‍ ഏറ്റുമുട്ടുന്നു. ഇടമണ്‍ പൊടിമണ്ണില്‍ തെക്കേക്കര കുടുംബത്തിലെ ഇസ്‌മായില്‍ ഷായുടെയും ശരീഫിന്റെയും ഭാര്യമാരായ പ്യാരി മെഹറും താഹിറയും തമ്മിലാണ്‌ മത്സരം. പ്യാരി മെഹര്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയും താഹിറ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിയുമാണ്‌. സഹോദര ഭാര്യമാര്‍തളിപ്പറമ്പ്‌: ഒരു പഞ്ചായത്തിലെ അടുത്തടുത്ത വാര്‍ഡില്‍ ഒരേ മുന്നണിക്കു വേണ്‍ണ്ടി ജനവിധി തേടുന്നത്‌ സഹോദര ഭാര്യമാര്‍. പരിയാരം പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലാണ്‌ മത്സരം. പതിനാറാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്‌ പരേതനായ കെ.എം. ദാമോദരന്റെ ഭാര്യ കെ. സാവിത്രി. തൊട്ടടുത്ത വാര്‍ഡിലാവട്ടെ ദാമോദരന്റെ സഹോദര ഭാര്യ പി. സുജന. ദമ്പതിമാര്‍കോട്ടയം: ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയും ഭര്‍ത്താവും മത്സര രംഗത്ത്‌. അയര്‍ക്കുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.എസ്‌.പി സ്ഥാനാര്‍ഥിയായി പുന്നത്തുറ വള്ളോംകുന്നേല്‍ ഇ.ജെ. ദേവസ്യയും പള്ളം ബ്ലോക്ക്‌ പഞ്ചായത്തിലെ നീറിക്കാട്‌ ഡിവിഷനില്‍ ദേവസ്യയുടെ ഭാര്യ മറിയാമ്മയുമാണ്‌ മത്സരിക്കുന്നത്‌. മറിയാമ്മയും ബി.എസ്‌.പി സ്ഥാനാര്‍ഥിയാണ്‌.
ചെറുകാവ്‌, പുളിക്കല്‍ പഞ്ചായത്തുകളില്‍ ദമ്പതിമാര്‍ മത്സരരംഗത്ത്‌. ചെറുകാവ്‌ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളായി കുണ്ടലക്കാടന്‍ റഷീദും ഭാര്യ ത്വാഹിറയും മത്സരിക്കുമ്പോള്‍ പുളിക്കല്‍ പഞ്ചായത്തില്‍ സി.പി.എമ്മിലെ മോഹന്‍ദാസും ഭാര്യ പ്രമീളയുമാണ്‌ സ്ഥാനാര്‍ഥികളായുള്ളത്‌. ചെറുകാവില്‍ സിയാംകണ്ടത്ത്‌നിന്നാണ്‌ റഷീദ്‌ ജനവിധി തേടുന്നത്‌. നേരത്തെ ഭാര്യ ത്വാഹിറ മത്സരിച്ച്‌ വിജയിച്ച വാര്‍ഡ്‌ കൂടിയാണിത്‌. ത്വാഹിറ ഇത്തവണ ചാമപ്പറമ്പ്‌ വാര്‍ഡില്‍നിന്നാണ്‌ രണ്ടാമൂഴത്തിനിറങ്ങിയിരിക്കുന്നത്‌. പുളിക്കല്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മെമ്പറായ സി.പി.എമ്മിലെ പി.കെ മോഹന്‍ദാസ്‌ രണ്ടാം വാര്‍ഡില്‍നിന്നാണ്‌ രണ്ടാംതവണ മത്സരിക്കാനെത്തുന്നത്‌. കഴിഞ്ഞ തവണ മോഹന്‍ദാസ്‌ മത്സരിച്ച ഒന്നാം വാര്‍ഡില്‍ ഭാര്യ പ്രമീള കന്നിയങ്കത്തിനുമിറങ്ങുന്നു.

15 കാരന്‌ ആദ്യത്തെ കൃത്രിമ ഹൃദയം

ഇതാദ്യമായി കൃത്രിമ ഹൃദയം 15 വയസ്സുകാരനില്‍ വെച്ചുപിടിപ്പിച്ചു. പത്ത്‌ മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ പേര്‌ വെളിപ്പെടുത്താത്ത ഇറ്റാലിയന്‍ കുട്ടിയുടെ ശരീരത്തില്‍ `റോബോട്ട്‌ ഹൃദയം' വെച്ചത്‌. കഴിഞ്ഞയാഴ്‌ച നടന്ന ശസ്‌ത്രക്രിയക്കുശേഷം നില മെച്ചപ്പെട്ടെങ്കിലും കുട്ടി ഇപ്പോഴും റോമിലെ ബാംബിനോ ജെസു ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഡുഷേന്‍സ്‌ സിന്‍ഡ്രോം എന്ന രോഗമായിരുന്നു കുട്ടിക്ക്‌. രോഗം ഇതായതിനാല്‍ കൃത്രിമ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തുക അസാധ്യവും. രോഗി ഏതാണ്ട്‌ മരണത്തോടടുത്ത സമയത്താണ്‌ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്‌. കൃത്രിമ ഹൃദയവുമായി 20?-25 വര്‍ഷം വരെ കുട്ടിക്ക്‌ സാധാരണ ജീവിതം നയിക്കാനാവുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.രണ്ടര ഇഞ്ച്‌ നീളം വരുന്ന കൃത്രിമ ഹൃദയം ബാറ്ററി കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക്‌ പമ്പാണ്‌. കുട്ടിയുടെ നെഞ്ചിനുള്ളില്‍ ഇടതുഭാഗത്തായി ഹൃദയത്തിന്റെ സ്ഥാനത്താണിത്‌. രക്തക്കുഴലുകളെ ഹൃദയവുമായി ബന്ധിപ്പിക്കുകയും ചെയ്‌തു.ഇടതു ചെവിക്ക്‌ പുറത്തുള്ള പ്ലഗ്‌ വഴിയാണ്‌ ഹൃദയത്തില്‍ വൈദ്യുതി എത്തുക. ശരീരത്തില്‍ കെട്ടിയിട്ടുള്ള ബെല്‍റ്റിലാണ്‌ ഇതിന്റെ ബാറ്ററി. മൊബൈല്‍ ഫോണ്‍ പോലെ ബാറ്ററി റീചാര്‍ജ്‌ ചെയ്യാമെന്നും നേതൃത്വം നല്‍കിയ ഡോക്‌ടര്‍ അമോഡിയോ പറഞ്ഞു.

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ബന്ധുക്കളുടെ ലോകം

റിബലും ഔദ്യോഗികവും കൊട്ടാരക്കര: സഹോദരന്‍ റിബല്‍. സഹോദരി ഔദ്യോഗിക സ്ഥാനാര്‍ഥി. കൊട്ടാരക്കര ടൗണ്‍ വാര്‍ഡില്‍ കേ. കോണ്‍.-ബി സ്ഥാനാര്‍ഥി കണ്ണാട്ട്‌ രവിക്കെതിരേ റിബല്‍ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍. ഇദ്ദേഹത്തിന്റെ സഹോദരി മിനികുമാരി ഔദ്യോഗിക സ്ഥാനാര്‍ഥിയായി കാടാകുളം വാര്‍ഡില്‍.ജ്യേഷ്‌ഠാനുജ ‍പുനലൂര്‍: നഗരസഭയില്‍ ജ്യേഷ്‌ഠാനുജ�ാര്‍ പോരിനിറങ്ങി. സി.പി.എം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.എ. രാജഗോപാലും സഹോദരന്‍ കേരളാ കോണ്‍ഗ്രസ്‌-ജേക്കബ്‌ നേതാവ്‌ എം.എ. വേണുവും തമ്മിലാണ്‌ കോളേജ്‌ വാര്‍ഡില്‍ അങ്കം. അമ്മായിയപ്പനും മരുമകനുംപുനലൂര്‍: നഗരസഭയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളായി അമ്മായിയപ്പനും മരുമകനും. കോണ്‍ഗ്രസ്‌ നേതാവ്‌ ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍ ആരംപുന്ന വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ മകളുടെ ഭര്‍ത്താവായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജി. ജയപ്രകാശ്‌ കലുങ്കിന്‍മുകള്‍ വാര്‍ഡില്‍ ജനവിധി തേടുന്നു. ജ്യേഷ്‌ഠന്‌ വിമതശല്യംഅമ്പൂരി: തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്ത്‌ തേക്കുപാറ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ അനുജന്‍ വിമതനായി മത്സരിക്കുന്നു. സി.പി.ഐ സ്ഥാനാര്‍ഥി തങ്കരാജിനെ എല്‍.ഡി.എഫ്‌ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനാര്‍ഥിയാക്കിയിരുന്നു. എന്നാല്‍, ഡി.വൈ.എഫ്‌.ഐയുടെ അമ്പൂരി ഏരിയാ കമ്മിറ്റി അംഗമായ അനുജന്‍ ഷാജി ഇവിടെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. അമ്മായിയമ്മയും മരുമകനും ചാഴൂര്‍: അമ്മായിയമ്മയും മരുമകനും കന്നിയങ്കത്തിന്‌ രണ്ടുവാര്‍ഡുകളിലായി തെരഞ്ഞെടുപ്പ്‌ ഗോദയില്‍. തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തിലാണ്‌ ഈ കൗതുകം. സി.പി.ഐ സിറ്റിംഗ്‌ വാര്‍ഡായ ചിറയ്‌ക്കല്‍ മേഖലയിലെ പത്താം വാര്‍ഡിലാണ്‌ സി.പി.ഐ സ്ഥാനാര്‍ഥിയായി തണ്ടാശേരി രവീന്ദ്രന്റെ ഭാര്യ മല്ലിക അങ്കം കുറിക്കുന്നത്‌. ഇവരുടെ മൂത്തമകളെ വിവാഹം ചെയ്‌ത, നാട്ടുകാര്‍ സലൂ എന്ന്‌ വിളിക്കുന്ന കാരോട്ട്‌ പറമ്പില്‍ കെ.വി. സല്‍ജിത്ത്‌ (35) ആണ്‌ സി.പി.എം സ്ഥാനാര്‍ഥിയായി ഏഴാം വാര്‍ഡില്‍ മത്സരിക്കുന്നത്‌. കൊച്ചച്ഛനും മകനും കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ വാര്‍ഡില്‍ ഏറ്റുമുട്ടുന്നത്‌ അടുത്ത ബന്ധുക്കള്‍. പ്രമുഖ തെയ്യം കലാകാരന്‍, അന്നൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്ത എം. ചന്തുപ്പണിക്കരുടെ മകന്‍ കൃഷ്‌ണകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ എതിരാളി, ചന്തുപ്പണിക്കരുടെ സഹോദരനും കോണ്‍ഗ്രസ്‌ നേതാവുമായ എം. ശശിധരനാണ്‌. സംവരണ വാര്‍ഡായ ഇവിടെ രണ്ടുപേരും പത്രിക സമര്‍പ്പിച്ചു.

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

വളണ്ടിയര്‍ കിറ്റുമായി മുങ്ങി

ഗെയിംസുകളുടെ വികാരം സദാ സേവനസന്നദ്ധരായ വളണ്ടിയര്‍മാരാണെങ്കില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ആ മേളയെക്കുറിച്ച ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കും. ഗെയിംസിനായി രജിസ്റ്റര്‍ ചെയ്‌ത പതിനായിരത്തോളം വളണ്ടിയര്‍മാര്‍ അവര്‍ക്കു കിട്ടിയ 12,000 രൂപ വിലമതിക്കുന്ന കിറ്റുമായി അപ്രത്യക്ഷരായി. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളെ സംഘാടകര്‍ക്ക്‌ വാടകക്ക്‌ നിയോഗിക്കേണ്ടിവന്നു. സഹാറ ഗ്രൂപ്പിന്റെ വളണ്ടിയര്‍മാരാണ്‌ ഇപ്പോള്‍ വിമാനത്താവളത്തിലും ഗെയിംസ്‌ ഗ്രാമത്തിലും സേവനമനുഷ്‌ഠിക്കുന്നത്‌.രണ്ട്‌ ജോടി യൂനിഫോം, വീട്ടില്‍നിന്ന്‌ വേദിയിലേക്ക്‌ സൗജന്യ മെട്രൊ പാസ്‌ എന്നിവയായിരുന്നു കിറ്റില്‍. വളണ്ടിയര്‍മാര്‍ക്കായി ഭക്ഷണത്തിന്‌ ചുമതലപ്പെടുത്തിയ കാറ്ററിംഗ്‌ ഏജന്‍സി ഇനി ഭക്ഷണം എന്തു ചെയ്യുമെന്ന തലവേദനയിലാണ്‌. ചുമതല നല്‍കുന്നതിലെ വീഴ്‌ച, ശ്രദ്ധ കിട്ടാത്ത വിധത്തിലുള്ള ജോലികള്‍, പരിശീലനക്കുറവ്‌, പ്രചോദനമില്ലായ്‌മ തുടങ്ങിയവയാണ്‌ വളണ്ടിയര്‍മാരില്‍ പകുതിയും മുങ്ങിയതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വളണ്ടിയര്‍മാര്‍ക്ക്‌ വേതനമുണ്ടായിരുന്നില്ല. ഭക്ഷണവും സര്‍ട്ടിഫിക്കറ്റുമാണ്‌ നല്‍കുക. പ്രമുഖ അത്‌ലറ്റുകളെ നേരിട്ട്‌ കാണുകയും അവര്‍ക്ക്‌ സേവനം ചെയ്യുകയും ചെയ്യുകയെന്നതായിരുന്നു ജോലിയുടെ പ്രധാന പ്രചോദനം. കടുത്ത ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെങ്കിലും അലവന്‍സ്‌ നല്‍കണമായിരുന്നുവെന്ന്‌ പലരും അഭിപ്രായപ്പെട്ടു.

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ദല്‍ഹിയിലും വൂവുസേല

ലോകകപ്പ്‌ ഫുട്‌ബോളിനിടെ വന്‍ ശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ വാദ്യോപകരണം വൂവുസേല കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഹിറോയാവുന്നു. വൂവുസേല യൂറോപ്പിലെ പല മേളകളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഗെയിംസില്‍ അത്‌ അനുവദിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചിരുന്നു. 12000 ത്തിലേറെ വൂവുസേലകള്‍ തങ്ങള്‍ മാത്രം വിറ്റതായി പ്രധാന ബ്രാന്റിന്റെ ചെയര്‍മാന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. 250 രൂപയാണ്‌ വില. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലുമെല്ലാം വൂവുസേല ലഭ്യമാണ്‌. ദക്ഷിണാഫ്രിക്കയിലെ ഗാലറികള്‍ക്ക്‌ വൂവുസേല വന്‍ ഹരമായെങ്കിലും കളിക്കാര്‍ക്കും കമന്ററി കേള്‍ക്കുന്നവര്‍ക്കും അത്‌ വലിയ ശല്യമായിരുന്നു.

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

പന്ത്രണ്ടുകാരിയും മെഡലിനായ്‌

എട്ടാം ക്ലാസിലെ പാഠങ്ങള്‍ നഷ്‌ടപ്പെടുന്നതിന്റെയും അമ്മയെ വിട്ടുവന്നതിന്റെയും ആശങ്കയിലും പ്രയാസത്തിലുമാണ്‌ ഖാലിഖ നിംജി. കെനിയയില്‍നിന്നുള്ള ഈ പന്ത്രണ്ടുകാരിക്ക്‌ പക്ഷെ ചിക്കന്‍ ടിക്കയും നാനും ശ്ശി പിടിച്ചു. ഇനിയൊരു മോഹമേയുള്ളൂ, ദല്‍ഹി വിടുമ്പോള്‍ സ്‌ക്വാഷില്‍ ഒരു കോമണ്‍വെല്‍ത്ത്‌ മെഡല്‍. ഖാലിഖക്ക്‌ ഇന്ത്യയെക്കുറിച്ച്‌ അധികമൊന്നുമറിയില്ല. പക്ഷെ ദല്‍ഹിയില്‍ വന്നശേഷം ചിക്കന്‍ ടിക്കയുമായി വല്ലാത്ത പ്രണയത്തിലാണ്‌. എത്രത്തോളമെന്നാല്‍, ആഫ്രിക്കന്‍ ഭക്ഷണം പിന്നീട്‌ കൈകൊണ്ട്‌ തൊട്ടിട്ടില്ല. കെനിയയിലെ രണ്ടാം നമ്പര്‍ സ്‌ക്വാഷ്‌ താരമായ ഖാലിഖ ഒന്നാം നമ്പറുകാരിയായ സഫീന മദനിയെ പലതവണ തോല്‍പിച്ചിട്ടുണ്ട്‌. ഖാലിഖയുടെ പിതാവ്‌ സദ്‌രി നിംജി തൊണ്ണൂറുകളില്‍ കെനിയക്കു കളിച്ചിട്ടുണ്ട്‌. ഖാലിഖ ടെന്നിസും കളിക്കും. ഗെയിംസ്‌ ഗ്രാമത്തിലെ പോലീസ്‌ കൂട്ടത്തെ കണ്ട്‌ ഖാലിഖ ആദ്യം ഭയന്നതാണ്‌. പിതാവിനെ എപ്പോഴും കാണാനാവില്ലെന്നതും പേടിപ്പിക്കുന്നു. എന്നാല്‍ ഗെയിംസ്‌ ഗ്രാമത്തില്‍ എല്ലാവരും സൗഹൃദത്തിലാണെന്നത്‌ ഖാലിഖക്ക്‌ ആശ്വാസം പകരുന്നു.

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഗെയിംസില്‍ മാറ്റുരയ്‌ക്കാന്‍ പാമ്പും

അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ താരങ്ങള്‍ താമസിക്കേണ്ട സ്ഥലത്ത്‌ പാമ്പിനെ കണ്ടെത്തിയത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ പുതിയ നാണക്കേടായി. ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റുകള്‍ക്ക്‌ താമസിക്കേണ്ട സ്ഥലത്ത്‌ അവരുടെ ഹൈക്കമ്മീഷണറാണ്‌ പാമ്പിനെ കണ്ടത്‌. അവരുടെ അത്‌ലറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഗെയിംസിനെപ്പറ്റി തങ്ങള്‍ പരാതി പറയില്ലെന്നും വേണ്ടിവന്നാല്‍ കക്കൂസ്‌ സ്വയം കഴുകാന്‍ തയാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ഒളിംപിക്‌ കമ്മിറ്റി മേധാവി ഗിഡിയോണ്‍ സാം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക്‌ നല്‍കിയ കട്ടിലുകളിലൊന്ന്‌ തകര്‍ന്നുവീണതിനു പിന്നാലെ ഇന്നലെ ഇന്ത്യന്‍ ഷൂട്ടര്‍മാരെയും സംഘാടകര്‍ വട്ടംകറക്കി. 18 ടീമുകള്‍ ഇതുവരെ ദല്‍ഹിയിലെത്തി. മൊത്തം 71 രാജ്യങ്ങളാണ്‌ ഗെയിംസില്‍ പങ്കെടുക്കുക. നാലു താരങ്ങള്‍ കൂടി ഇന്നലെ പിന്‍മാറി.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

14,400 വര്‍ഷം തടവു ശിക്ഷ

കൗമാരക്കാരിയായ മകളെ ഒരു വര്‍ഷത്തോളം നിരന്തരം ബലാത്സംഗത്തിന്‌ വിധേയനാക്കിയ പിതാവിനെ ഫിലിപ്പൈന്‍സ്‌ കോടതി 14,400 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. വിചാരണ കോടതി ഇയാളെ നേരത്തെ വധശിക്ഷക്ക്‌ വിധിച്ചിരുന്നു. റിക്ഷാ ഡ്രൈവറായ പ്രതി ഭാര്യ ജോലിക്കായി ഹോങ്കോംഗിലായിരുന്ന ഒരു വര്‍ഷം ദിവസേന മകളെ പീഡിപ്പിച്ചതായാണ്‌ കേസ്‌. 360 തവണ ബലാത്സംഗം ചെയ്‌തതായി കുറ്റം ചുമത്തി വിചാരണ കോടതി 2006 മാര്‍ച്ചില്‍ ഇയാളെ വധശിക്ഷക്ക്‌ വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഓരോ ബലാത്സംഗത്തിനും 40 വര്‍ഷം എന്ന തോതില്‍ 14,400 വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ പ്രതിക്ക്‌ അപ്പീല്‍ നല്‍കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. -nerkaycha.blogspot.com

കോമണ്‍വെല്‍ത്ത്‌: സരസ സന്ദേശങ്ങളും

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പിടിപ്പുകേട്‌ സരസഹൃദയക്കും പൂക്കാലം. പരിഹാസ എസ്‌.എം.എസ്‌ കൂരമ്പുകള്‍ രാജ്യമെങ്ങും പറന്നുനടക്കുകയാണ്‌. പ്രസിദ്ധീകരണയോഗ്യമായ ചില സന്ദേശങ്ങള്‍:`ഗെയിംസിന്‌ എത്തണമെന്ന്‌ ബ്രിട്ടീഷ്‌ രാജ്ഞിയെ ചാള്‍സ്‌ രാജകുമാരന്‍ നിര്‍ബന്ധിക്കുകയാണ്‌. രാജാവാകാന്‍ അദ്ദേഹത്തിന്‌ കിട്ടുന്ന ഏക അവസരമാണ്‌ ഇത്‌'.`ദല്‍ഹിയിലെ മഴയുടെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തിരിക്കുന്നു. ആത്മഹത്യാ മേഘങ്ങളെ അവര്‍ ദല്‍ഹിക്കു മുകളില്‍ വിന്യസിക്കുകയാണ്‌'.`കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ പിന്‍മാറട്ടെ, മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമതാവും'.`ഗെയിംസ്‌ ഗ്രാമത്തില്‍നിന്ന്‌ പട്ടി കാഷ്‌ഠവുമായി മൂന്ന്‌ തീവ്രവാദികളെ പിടിച്ചു'.`ജഴ്‌സിയും ഗ്വേണ്‍സിയും പിന്‍മാറല്‍ ഭീഷണി മുഴക്കിയത്‌ നന്നായി. ഇങ്ങനെയും രാജ്യങ്ങളുണ്ടെന്ന്‌ അറിഞ്ഞല്ലോ?.nerkaycha.blogspot.com

അഴീക്കോടന്‍ കണ്ടെത്തലുകള്‍

കേരളത്തിലെ പലര്‍ക്കും ദേശീയ ഗാനമായ ജനഗണമന എന്തെന്ന്‌ അറിയില്ലത്രെ. പറയുന്നത്‌ ഡോ.സുകുമാര്‍ അഴീക്കോട്‌. ജനഗണമനയെന്നാല്‍ തെക്കേ മലബാറിലെ ഏതോ നമ്പൂതിരി ഇല്ലമോ മനയോ ആണെന്നാണ്‌ പലരുടേയും ധാരണ- അഴീക്കോട്‌ തൃശൂരില്‍ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാഗോര്‍ ഒരോര്‍മ-വാക്കും കാഴ്‌ചയും എന്ന പരിപാടിയുടെ ഭാഗമായി സ്‌മരണാഞ്‌ജലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്‌. സ്വാതന്ത്രലബ്‌ധിക്ക്‌ മുമ്പ്‌ പഠിപ്പിച്ചതാണ്‌ ജനഗണമനയെന്നും അഴീക്കോട്‌ ഓര്‍മിപ്പിച്ചു. മതമേലധ്യക്ഷന്‍മാര്‍ എന്നത്‌ ഇപ്പോള്‍ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണെന്നും എന്നാല്‍ മതത്തിന്‌ എവിടെയാണ്‌ അധ്യക്ഷനെന്നും അഴീക്കോട്‌ ചോദിച്ചു. സഭാ അധ്യക്ഷന്‍മാര്‍ മതവിശ്വാസത്തേയും ഇല്ലായ്‌മയേയും വേര്‍തിരിച്ച്‌ ദിവസേന പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ കേരളത്തിലേക്ക്‌ കടന്നുവന്നത്‌ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും ടാഗോറിന്റെ ഹൃദയത്തെ കേരളത്തില്‍ അവതരിപ്പിച്ചത്‌ മഹാകവി കുമാരനാശാനാണെന്നും അഴീക്കോട്‌ കൂട്ടിച്ചേര്‍ത്തു.

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ആനദുരന്തം

പശ്ചിമ ബംഗാളില്‍ റെയില്‍പാളം മുറിച്ച്‌ കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ട്രെയിനിടിച്ച്‌ ഏഴ്‌ ആനകള്‍ ചരിഞ്ഞു. ട്രാക്കില്‍ കുടുങ്ങിപ്പോയ രണ്ട്‌ കുട്ടിയാനകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ്‌ മറ്റ്‌ ആനകളും ദാരുണ ദുരന്തത്തില്‍ പെട്ടത്‌.ജല്‍പായിഗുരി ജില്ലയിലെ വനമേഖലയില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു ദുരന്തം. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനകള്‍ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇവയ്‌ക്ക്‌ സംരക്ഷണമായി വലിയ ആനകള്‍ ചുറ്റും കൂടി നില്‍ക്കുമ്പോഴായിരുന്നു അതിവേഗത്തില്‍ ട്രെയിനിന്റെ വരവ്‌. ഇടിയേറ്റ്‌ അഞ്ച്‌ ആനകള്‍ തല്‍ക്ഷണം ചരിഞ്ഞു. പരിക്കേറ്റ രണ്ടെണ്ണം ഇന്നലെ രാവിലെയും. ചരിഞ്ഞവയില്‍ രണ്ട്‌ കുട്ടിയാനകളുമുണ്ടെന്ന്‌ സംസ്ഥാന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ അതനു രാഹ പറഞ്ഞു.ദുരന്തത്തെത്തുടര്‍ന്ന്‌ ഇതുവഴിയുള്ള റെയില്‍ഗതാഗതം നിര്‍ത്തിവെച്ചു. രക്ഷപ്പെട്ട ആനകള്‍ ഇന്നലെ രാവിലെയും ദുരന്തസ്ഥലത്തിന്‌ സമീപം ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപഥമായ ഈ പ്രദേശത്ത്‌ ട്രെയിനുകള്‍ പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേ പോകാവൂവെന്ന്‌ നിര്‍ദേശമുണ്ട്‌. എന്നാല്‍ അപകടത്തില്‍പെട്ട ട്രെയിനിന്റെ വേഗം 70 കിലോമീറ്ററായിരുന്നുവെന്ന്‌ അതനു രാഹ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന്‌ റെയില്‍വേ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത്‌ 20 ആനകളാണ്‌ ട്രെയിനിടിച്ച്‌ ചെരിഞ്ഞത്‌.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമണ്‍വെല്‍ത്ത്‌: പിന്‍മാറിയ പ്രധാനികള്‍

ഉസൈന്‍ ബോള്‍ട്ട്‌ (ജമൈക്ക)-100 മീ. ലോക റെക്കോര്‍ഡ്‌അസാഫ പവല്‍ (ജമൈക്ക)-കോമണ്‍വെല്‍ത്ത്‌ 100 മീ. ചാമ്പ്യന്‍ക്രിസ്റ്റീന്‍ ഒഹുരൂഗു (ഇംഗ്ലണ്ട്‌)-ലോക ട്രിപ്പിള്‍ജമ്പ്‌ ചാമ്പ്യന്‍ഡാനി സാമുവേല്‍സ്‌ (ഇംഗ്ലണ്ട്‌)-ലോക ഡിസ്‌കസ്‌ ചാമ്പ്യന്‍ഡേവിഡ്‌ രുദിഷ (കെനിയ)-800 മീ. ലോക റെക്കോര്‍ഡ്‌ആസ്‌ബെല്‍ കിപ്രോപ്‌ (കെനിയ)-ഒളിംപിക്‌ 1500 മീ. ചാമ്പ്യന്‍ലിനറ്റ്‌ മസായി (കെനിയ)- ലോക 10,000 മീ. ചാമ്പ്യന്‍ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ (ജമൈക്ക)-ഒളിംപിക്‌ 100 മീ. ചാമ്പ്യന്‍ക്രിസ്‌ ഹോയ്‌ (സ്‌കോട്‌ലന്റ്‌)-ലോക, ഒളിംപിക്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍വിക്‌ടോറിയ പെന്‍ഡെല്‍ടണ്‍ (ഇംഗ്ലണ്ട്‌)-ലോക, ഒളിംപിക്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍സ്റ്റെഫാനി റൈസ്‌ (ഓസ്‌ട്രേലിയ)- ട്രിപ്പിള്‍ ഒളിംപിക്‌ നീന്തല്‍ ചാമ്പ്യന്‍ആന്‍ജി മറെ (സ്‌കോട്‌ലന്റ്‌)-ലോക നാലാം നമ്പര്‍ ടെന്നിസ്‌ താരംലെയ്‌റ്റന്‍ ഹ്യൂവിറ്റ്‌ (ഓസ്‌ട്രേലിയ)- മുന്‍ ഒന്നാം നമ്പര്‍ ടെന്നിസ്‌ താരംസാമന്ത സ്‌ട്രോസുര്‍ (ഓസ്‌ട്രേലിയ)-ഫ്രഞ്ച്‌ ഓപണ്‍ ടെന്നിസ്‌ റണ്ണര്‍അപ്‌ ബെത്‌ ട്വെഡ്‌ല്‍ (ഇംഗ്ലണ്ട്‌) - ജിംനാസ്റ്റിക്‌സ്‌ ലോക ചാമ്പ്യന്‍

കോമണ്‍വെല്‍ത്ത്‌: നമുക്ക്‌ തലതാഴ്‌ത്താം

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങാന്‍ 10 ദിവസം മാത്രം. 35,000 കോടി രൂപ ചെലവിട്ട്‌ ഇന്ത്യ ഒരുക്കിയ കായിക മാമാങ്കത്തില്‍നിന്ന്‌ താരങ്ങളും ടീമുകളും കൂട്ടത്തോടെ പിന്‍മാറിയേക്കുമെന്ന്‌ സൂചന. അഴിമതി, കെടുകാര്യസ്ഥത, പിന്നാലെ നിര്‍മാണത്തിലെ പിശകുകളും ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി. ആശങ്ക പുറത്തുകാണിക്കാതിരിക്കാനായി നടത്തുന്ന പ്രസ്‌താവനകള്‍പോലും പരിഹാസ്യമാവുകയാണ്‌. മേല്‍പാത പൊളിഞ്ഞുവീണതില്‍ അത്‌ലറ്റുകള്‍ ഭയക്കേണ്ടതില്ലെന്നും അത്‌ സാധാരണക്കാര്‍ക്ക്‌ പോകാനുള്ളതാണെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌. വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌ വേദിയിലെ മേല്‍ക്കൂര വീണശേഷം നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്‌ഢി പ്രസ്‌താവിച്ചത്‌ നിസ്സാര കാര്യങ്ങളെച്ചൊല്ലി ആശങ്ക വേണ്ടെന്നാണ്‌. ഗെയിംസില്‍ ആധിപത്യം പുലര്‍ത്താറുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കാനഡയും കനത്ത ആശങ്കയാണ്‌ ഉയര്‍ത്തിയത്‌. ഇംഗ്ലണ്ട്‌ സംഘത്തലവന്‍ ക്രയ്‌ഗ്‌ ഹണ്ടറും, ഇംഗ്ലണ്ട്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി ആന്‍ഡ്രൂ ഫോസ്റ്ററും ഭീഷണി മുഴക്കിക്കഴിഞ്ഞു. സമയം അതിക്രമിക്കുകയാണെന്നും പങ്കെടുക്കണമോയെന്ന്‌ അത്‌ലറ്റുകള്‍ക്ക്‌ വ്യക്തിപരമായി തീരുമാനിക്കാമെന്നും ബ്രിട്ടീഷ്‌ ഉപപ്രധാനമന്ത്രി നിക്‌ ക്ലെഗ്‌ പ്രസ്‌താവിച്ചു. ഗെയിംസ്‌ ഗ്രാമം മതിയായ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ ഗെയിംസ്‌ റദ്ദാക്കേണ്ടി വരുമെന്ന്‌ ന്യൂസിലാന്റ്‌ സംഘത്തലവന്‍ ഡേവ്‌ കറി ഓര്‍മിപ്പിച്ചു. അത്‌ലറ്റുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറണമോയെന്ന്‌ ന്യൂസിലാന്റ്‌ ഒളിംപിക്‌ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കോട്‌ലന്റും ഇംഗ്ലണ്ടും വെയ്‌ല്‍സും സംഘാടക സമിതിക്ക്‌ അന്ത്യശാസനം നല്‍കി. ദല്‍ഹിയിലേക്കുള്ള യാത്ര സ്‌കോട്‌ലന്റ്‌ ടീം നീട്ടിവെച്ചു. രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറുമെന്ന്‌ കൊച്ചു രാജ്യങ്ങളായ ഗ്വേണ്‍സിയും ജഴ്‌സിയും മുന്നറിയിപ്പ്‌ നല്‍കി. ഗ്വേണ്‍സി 43 പേരെയാണ്‌ അയക്കേണ്ടത്‌. അത്‌ലറ്റുകളുടെ ഗ്രാമം സന്ദര്‍ശിച്ച സ്‌കോട്‌ലന്റ്‌ പ്രതിനിധി ഒരു കട്ടിലില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌. അത്‌ലറ്റുകളുടെ ഗ്രാമം താരങ്ങള്‍ക്ക്‌ ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി മൈക്‌ ഫെന്നല്‍ ഇന്ന്‌ ന്യൂദല്‍ഹിയിലെത്തും. താമസയോഗ്യമല്ലാത്ത ഗ്രാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം അദ്ദേഹം ഗെയിംസിന്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിക്ക്‌ എഴുതിയ കത്ത്‌ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടിരുന്നു. പരിശോധനക്കെത്തിയ ന്യൂസിലാന്റ്‌, കാനഡ, സ്‌കോട്‌ലന്റ്‌, അയര്‍ലന്റ്‌ പ്രതിനിധികളെ ഞെട്ടിച്ച ഗെയിംസ്‌ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്നു വരെയാണ്‌ ഫെന്നല്‍ സംഘാടക സമിതിക്ക്‌ സമയം നല്‍കിയിട്ടുള്ളത്‌. ഗെയിംസിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന്‌ അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ അഭ്യര്‍ഥിച്ചേക്കും. ഇന്നലെ അഞ്ച്‌ പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍നിന്ന്‌ പി�ാറി. പൂര്‍ണ കരുത്തുള്ള ടീമിനെ അയക്കാനാവില്ലെന്ന്‌ ആഫ്രിക്കയിലെ 19 കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസില്‍നിന്ന്‌ പിന്‍മാറിയേക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി മാര്‍ക്ക്‌ അര്‍ബീബ്‌ പ്രഖ്യാപിച്ചു. വൃത്തിഹീനമായ അത്‌ലറ്റുകളുടെ ഗ്രാമത്തെക്കുറിച്ച്‌ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 71 രാജ്യങ്ങളിലെ ഏഴായിരത്തോളം അത്‌ലറ്റുകളാണ്‌ ഗെയിംസില്‍ പങ്കെടുക്കേണ്ടത്‌.

അവ്വ കാടിറങ്ങുകയാണ്‌

കാളിന്ദിയുടെ കരയില്‍ നാലു പതിറ്റാണ്ടായി തുടരുന്ന വനവാസം ലക്ഷ്‌മി അവ്വ അവസാനിപ്പിക്കുന്നു. വനം വകുപ്പ്‌ കാട്ടിക്കുളത്തിനടുത്ത്‌ പനവല്ലിയില്‍ നിര്‍മിച്ച വീട്ടിലേക്ക്‌ ലക്ഷ്‌മി അവ്വ നാളെ താമസം മാറ്റും. ആനത്താര പദ്ധതിയില്‍ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ വനംവകുപ്പ്‌ ഇവരെ പുനരധിവസിപ്പിക്കുന്നത്‌. 40 വര്‍ഷം മുന്‍പ്‌ തുടങ്ങിയതാണ്‌ അവ്വയുടെ കാട്ടു ജീവിതം. വയനാട്‌ തോല്‍പ്പെട്ടി-അപ്പപ്പാറ റോഡില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ മാറി കാടിനുനടുവില്‍ ഭര്‍ത്താവ്‌ ദാസന്‍ ചെട്ടിയോടൊപ്പം. കാട്ടില്‍ വിത്തെറിഞ്ഞും വിളവെടുത്തും ജീവിച്ചു. ദാസന്‍ ചെട്ടി മരിച്ചപ്പോള്‍ സന്താനഭാഗ്യം ഇല്ലാതിരുന്ന അവ്വ ഒറ്റയ്‌ക്കുമായി. ഇതിനുശേഷം `നാട്ടിലേക്ക്‌' താമസം മാറ്റാന്‍ പലരും ഉപദേശിച്ചെങ്കിലും അവ്വ വഴങ്ങിയില്ല. ഭര്‍ത്താവ്‌ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ജീവിക്കാനായിരുന്നു അവരുടെ തീരുമാനം. അവ്വക്ക്‌ വന്യജീവികള്‍ കൂട്ടുകാര്‍. ആരും അവരെ ഭയപ്പെടുത്തുകപോലും ചെയ്‌തിട്ടില്ല. തൊടിയിലും വീട്ടുമുറ്റത്തുമെത്തുന്ന ആനയും മാനും ഉള്‍പ്പെടെ വന്യജീവികള്‍ ശല്യക്കാരായിരുന്നില്ല. കാട്ടാനകളെല്ലാം അവ്വയ്‌ക്ക്‌ `ഗണേശ�ാ' രായിരുന്നു. ആനകള്‍ തന്നെ ഉപദ്രവിക്കില്ലെന്നു മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യുമെന്ന്‌ അവ്വ വിശ്വസിച്ചിരുന്നു. ഇതിനു ഇന്നോളം പോറല്‍ ഏറ്റിട്ടുമില്ല. കാട്ടില്‍ പുലിയും കടുവയുമൊക്കെ ഉണ്ടെങ്കിലും അവയും അവ്വയെ വിരട്ടിയ കഥകള്‍ ഇല്ല. തൊടിയിലെ സ്ഥിരം സന്ദര്‍ശകരായ എല്ലാ വന്യജീവികളെയും അവ്വ സ്വന്തം കുട്ടികളെപ്പോലെയാണ്‌ കണക്കാക്കിയിരുന്നത്‌. പ്രായത്തിന്റെ അരിഷ്‌ടതകള്‍ പിടികൂടിയ അവ്വയ്‌ക്ക്‌ പലപ്പോഴും വനംവകുപ്പു ജീവനക്കാരായിരുന്നു തുണ. അവ്വയുടെ റേഷനും അത്യാവശ്യം പലവ്യഞ്‌ജനങ്ങളും വാങ്ങി വീട്ടിലെത്തിക്കുന്നതും വനം വകുപ്പ്‌ ജീവനക്കാരാണ്‌. വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും `ജപ്യൂട്ടി ശാറു'മാരാണ്‌ അവ്വക്ക്‌. അവ്വ കാടൊഴിയാന്‍ തയാറായില്ലെങ്കിലും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറെ പണിപ്പെട്ടാണ്‌ അവ്വയെക്കൊണ്ട്‌ സമ്മതം മൂളിച്ചത്‌. പനവല്ലിയില്‍ 25 സെന്റ്‌ സ്ഥലവും നാലുമുറി വീടുമാണ്‌ അവ്വയ്‌ക്കായി വനം വകുപ്പ്‌ ഒരുക്കിയത്‌.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

സൗദിയില്‍ പൊതുമാപ്പ്‌

സെപ്‌റ്റംബര്‍ 23-ലെ ദേശീയ ദിനാഘോഷത്തിന്‌ സൗദി സമ്മാനം. സൗദി അറേബ്യ ആറ്‌ മാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. വിസ, ഇഖാമ നിയമങ്ങള്‍ ലംഘിച്ച്‌ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക്‌ തടവും പിഴയുമില്ലാതെ ഈ കാലാവധിയില്‍ നാട്ടിലേക്ക്‌ മടങ്ങാം. ഹജ്‌, ഉംറ, സന്ദര്‍ശക വിസകളില്‍ എത്തി മടങ്ങാത്തവര്‍ക്കും തൊഴില്‍ വിസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവര്‍ക്കും രാജ്യം വിടുന്നതിന്‌ ആറ്‌ മാസത്തെ സമയപരിധിയാണ്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ മാസം 25 മുതല്‍ 2011 മാര്‍ച്ച്‌ 18 വരെയാണ്‌ കാലാവധി. ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള വിദേശികള്‍ക്കായുള്ള വകുപ്പിന്റെ (ഇദാറത്തുല്‍ വാഫിദീന്‍) ഏറ്റവുമടുത്ത ഓഫീസില്‍ ബന്ധപ്പെട്ട്‌ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഏറ്റവുമൊടുവില്‍ 1997 ലാണ്‌ സൗദി അറേബ്യയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. നിരവധി സന്ദര്‍ശക വിസയിലും ബിസിനസ്‌ വിസയിലും എത്തി നിശ്ചിത സമയപരിധിക്കകം നാട്ടിലേക്ക്‌ മടങ്ങിപ്പോകാത്തവര്‍ക്ക്‌ പതിനായിരം റിയാലാണ്‌ പിഴ ചുമത്തുന്നത്‌. സന്ദര്‍ശക വിസയില്‍ ഇവരെ കൊണ്ടുവന്നവര്‍ക്കും പതിനായിരം റിയാല്‍ പിഴ ചുമത്തിയശേഷം കയറ്റിവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്‌. ഭാരിച്ച തുക നല്‍കാനാവാതെ മലയാളികളുള്‍പ്പെടെ നിരവധി കുടുംബിനികളും മക്കളും സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ട്‌. വിസ കാലാവധി കഴിഞ്ഞ്‌ പല പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക്‌ മടങ്ങാനാവാതെ ദുരിതം നേരിടുന്നവരും കുറവല്ല.

സൗദിയില്‍ മൊബൈല്‍ ഫോണ്‍ തിന്നുന്നത്‌ 1380 കോടി റിയാല്‍

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്‌ വിപണികളിലൊന്നായി സൗദി അറേബ്യ മാറിയതായി റിപ്പോര്‍ട്ട്‌. മൊബൈല്‍ ഫോണിന്‌ മാത്രമായി വര്‍ഷത്തില്‍ സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ചെലവിടുന്നത്‌ 1380 കോടി റിയാല്‍ വരുമെന്ന്‌ ടെലികമ്യൂണിക്കേഷന്‍സ്‌, ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌. 2010 ലെ ആദ്യപാദത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 12 ലക്ഷം വര്‍ധനയുണ്‍ണ്ടായി. ഇതോടെ, മൊത്തം ഉപയോക്താക്കളുടെ എണ്ണം 4.6 കോടിയായി. ഓരോരുത്തര്‍ക്കും ശരാശരി രണ്‍ട്‌ണ്‍്‌ ഫോണ്‍ എന്ന നിരക്കില്‍. വിദേശികളടക്കം മൊത്തം 2.9 കോടി ജനങ്ങളാണ്‌ സൗദിയിലുള്ളത്‌.

പൊണ്ണത്തടിയന്‍മാരുടെ നാട്‌

സൗദി അറേബ്യ അടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ പൊണ്ണത്തടിയന്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഗള്‍ഫ്‌ പൗരന്‍മാരില്‍ 60 ശതമാനവും പൊണ്ണത്തടി മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെന്ന്‌ പഠനത്തില്‍ കണ്ടെണ്‍ത്തി. വിവാഹിതകളില്‍ 50 ശതമാനത്തിനും 70 ശതമാനത്തിനുമിടയിലാണ്‌ പൊണ്ണത്തടിക്കാര്‍. വിവാഹിതരായ പുരുഷന്‍മാരില്‍ ഇത്‌ 30-50 ശതമാനമാണെന്ന്‌ ബഹ്‌റൈനിലെ പരിസ്ഥിതി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലോകത്ത്‌ ജനങ്ങളില്‍ 150 കോടിയും പൊണ്ണത്തടിയന്‍മാരാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വാര്‍ത്ത വായിക്കുന്നത്‌ കാളി

നിമക്ക്‌ എല്ലാവര്‌ക്ക്‌ എത്ത്‌ കുസുടു.. മുഖ്യമാന സെതിക പഠിക്കത്‌ കാളി...�. കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിക്കുമ്പോള്‍ അര മണിക്കൂര്‍ അട്ടപ്പാടിയിലെ 187 ആദിവാസി ഊരുകളും നിശ്ശബ്‌ദമാകും. തങ്ങളുടെ പ്രശ്‌നങ്ങളാണ്‌ അവര്‍ കേള്‍ക്കുന്നത്‌, അതും സ്വന്തം ഭാഷയില്‍ വാര്‍ത്ത വായിക്കുന്നത്‌ തങ്ങളില്‍ നിന്നൊരാളും. കഴിഞ്ഞ ഏപ്രില്‍ 13 നാണ്‌ അട്ടപ്പാടിയിലെ ചാനല്‍ പ്ലസ്‌ എന്ന പ്രാദേശിക ചാനലില്‍ ആദിവാസിയായ, ഇരുള സമുദായത്തില്‍പെട്ട കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിച്ചത്‌. അട്ടപ്പാടിയിലെ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ഇരുളരാണ്‌. കാളിയുടേത്‌ വാസ്‌തവത്തില്‍ വാര്‍ത്താ വായനയല്ല, നിലനില്‍പിനുള്ള പോരാട്ടമാണ്‌. കാളിക്ക്‌ വാര്‍ത്തകള്‍ നോക്കി വായിക്കാനാവില്ല. അക്ഷരാര്‍ത്ഥത്തില്‍ അവ അവതരിപ്പിക്കുകതന്നെ വേണം. കാരണം എന്തെന്നല്ലേ? ഇരുളഭാഷയ്‌ക്ക്‌ ലിപിയില്ല. അതിനാല്‍ എഴുതിവെക്കാനോ കംപ്യൂട്ടറില്‍ ടൈപ്പു ചെയ്യാനോ സാധിക്കില്ല. കൃത്യമായി മനസ്സിലാക്കി അവതരിപ്പിക്കണം. എന്നാല്‍ കാളിക്കത്‌ പ്രശ്‌നമേയല്ല. സ്വന്തം ജനതയുടെ പ്രശ്‌നങ്ങളായതിനാല്‍ അനായാസം വായിച്ചുപോകാന്‍ കഴിയുന്നു. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ തമിഴിലോ മലയാളത്തിലോ എഴുതി കൈയില്‍ പിടിക്കും. ആഴ്‌ചയില്‍ രണ്ടുദിവസമാണ്‌ ചാനല്‍ പ്ലസ്‌ ആദിവാസിഭാഷയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്‌. തീര്‍ന്നില്ല, വാര്‍ത്തകള്‍ വായിക്കുന്നതുമാത്രമല്ല, ശേഖരിക്കുന്നതും കാളിയും കൂട്ടരും തന്നെ. ഊരുകളില്‍നിന്ന്‌ ഊരുകളിലേക്ക്‌ യാത്രചെയ്‌ത്‌ ഇവര്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നു. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നു. അവ വിശദമായി വാര്‍ത്തകളാക്കുന്നു. ദൃശ്യങ്ങളെടുക്കാന്‍ ചാനലിലെ ക്യാമറാമാന്‍ കൂടെയുണ്ടാകും. അഹാഡ്‌സിലെ ജീവനക്കാരിയാണ്‌ കാളി. ജനനം നായ്‌ക്കര്‍പാടി ഊരില്‍. വാര്‍ത്തകള്‍ വായിക്കാന്‍ ആരംഭത്തില്‍ കൂടെയുണ്ടായിരുന്ന രംഗമ്മ അടുത്തയിടെ മരിച്ചു. ഇപ്പോള്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനി കൂടിയായ ലക്ഷ്‌മിയുമുണ്ട്‌ കൂട്ടിന്‌.

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

കടം വീട്ടാതെ കല്യാണം കഴിക്കരുതേ...

കിട്ടാക്കുറ്റി പണം തിരിച്ചു വാങ്ങാന്‍ പറ്റിയ സമയം കല്ല്യാണ മുഹൂര്‍ത്തം തന്നെ. ഇതാ സൗദി അറേബ്യയിലെ മദീനയില്‍നിന്നൊരു രസകരമായ സംഭവം. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്‌ കാര്‍ വാങ്ങാന്‍ യുവാവ്‌ ജാമ്യം നിന്നതാണ്‌ പൊല്ലാപ്പായത്‌. കാറിന്റെ തുകയില്‍ 15,000 റിയാല്‍ സുഹൃത്ത്‌ അടച്ചില്ല. ഇതേത്തുടര്‍ന്ന്‌ കാര്‍ കമ്പനി ജാമ്യക്കാരനില്‍നിന്ന്‌ തുക ഈടാക്കി. തുക തിരിച്ചു കിട്ടാന്‍ സുഹൃത്തിന്റെ പിറകെ നടന്നെങ്കിലും ഫലമുണ്ടായില്ല. ആയിടക്കാണ്‌ സുഹൃത്തിന്റെ വിവാഹം നിശ്ചയിച്ചത്‌. സഹപ്രവര്‍ത്തകനെ കല്യാണത്തിന്‌ ക്ഷണിക്കുകയും ചെയ്‌തു. കല്യാണ മണ്ഡപത്തിലെത്തിയ യുവാവ്‌ നവവരനെ സമീപിച്ച്‌ സ്വകാര്യം പറഞ്ഞു. 15,000 റിയാല്‍ ഇപ്പോള്‍ കിട്ടണം. ഇല്ലെങ്കില്‍ പത്ത്‌ മിനിറ്റിനകം പോലീസെത്തി താങ്കളെ കൈയാമം വെച്ച്‌ കൊണ്ടുപോവും. പരിഭ്രാന്തനായ യുവാവ്‌ കല്യാണ പന്തലില്‍ പരക്കം പാഞ്ഞ്‌ നിമിഷങ്ങള്‍ക്കകം പണം തരപ്പെടുത്തിക്കൊടുത്തു. കല്യാണ ചടങ്ങ്‌ മംഗളമായി പര്യവസാനിക്കുകയും ചെയ്‌തു.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ബന്ദിയെ തേടി, അനാഥയെ കിട്ടി

പോലീസ്‌ ചെന്നത്‌ യുവതിയെ ബന്ദിയാക്കിയെന്ന സന്ദേശത്തെ തുടര്‍ന്ന്‌. കിട്ടിയത്‌ മാതാപിതാക്കള്‍ ഉപേക്ഷിച്ച ബാലികയെ. ഫിലിപ്പൈന്‍സിലെ തലസ്ഥാന നഗരിയില്‍ പെടുന്ന പാസിഗ്‌ ജില്ലയിലാണ്‌ സംഭവം. തന്റെ കക്ഷിയെ അവരുടെ കാമുകന്‍ ഫ്‌ളാറ്റില്‍ ബന്ദിയാക്കിയിരിക്കുന്നതായി ഒരു അഭിഭാഷകന്റെ പേരിലാണ്‌ പോലീസ്‌ ആസ്ഥാനത്തേക്ക്‌ ടെലിഫോണ്‍ വന്നത്‌. സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട പോലീസുകാരന്‍ ബസ്‌ റാഞ്ചി വിനോദ സഞ്ചാരികളെ ബന്ദിയാക്കിയതിനെ തുടര്‍ന്ന്‌ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാത്ത പോലീസ്‌ ഞൊടിയിടയില്‍ ഉണര്‍ന്നു. സര്‍വ സന്നാഹങ്ങളുമായി ഫ്‌ളാറ്റ്‌ വളഞ്ഞ പോലീസിന്‌ മൂന്നു വയസ്സുകാരിയായ ബാലികയെയാണ്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ദമ്പതികള്‍ സ്ഥിരമായി വഴക്കടിക്കുന്നവരായിരുന്നുവെന്ന്‌ മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാലികയുടെ മാതാപിതാക്കളെ കുറിച്ച്‌ ഇതുവരെ വിവരമൊന്നുമില്ലെന്ന്‌ പോലീസ്‌ മേധാവി ജെസ്‌ കാര്‍ഡോനോ പറഞ്ഞു.

പുതിയ ഗിന്നസ്‌ വിശേഷങ്ങള്‍

ആടിന്റെ വലിപ്പം പോലുമില്ലാത്ത പശുവും ശരീരത്തോളം നീണ്ട നാവുള്ള നായയും ഉള്‍പ്പെടെ 3000 പുതിയ ലോക റെക്കോഡുകളെക്കുറിച്ചുള്ള വിവരവുമായി ഗിന്നസ്‌ബുക്കിന്റെ പുതിയ പതിപ്പു പുറത്തിറങ്ങി. ഏറ്റവും നീണ്ട ഇടിമിന്നലും ഭീമന്‍ പ്രഭാത ഭക്ഷണവുമെല്ലാം ലോക റെക്കോഡുകളുടെ പുസ്‌തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.വ്യാഴാഴ്‌ച പുറത്തിറങ്ങിയ ഗിന്നസ്‌ബുക്കിന്റെ 2011ലെ പതിപ്പനുസരിച്ച്‌ ബ്രിട്ടനിലെ ചെഷയറിലാണ്‌ ഏറ്റവും ഉയരം കുറഞ്ഞ പശുവുള്ളത്‌. സ്വാലോ എന്നു പേരിട്ട ഈ പശുവിന്‌ വയസ്സ്‌ പതിനൊന്നായി; മക്കള്‍ ഒമ്പത്‌. പക്ഷേ ഉയരം വെറും 80 സെ.മീറ്റര്‍. സാധാരണ ആടിന്‌ ഇതിനേക്കാള്‍ പൊക്കമുണ്ട്‌. ന്യൂബറിയില്‍ 1999ല്‍ ജനിച്ച സ്വാലോയുടെ പൊക്കക്കുറവിന്‌ പിന്നില്‍ എന്തോ ജനിതക വൈകല്യമാണെന്നാണ്‌ കരുതുന്നത്‌. പുതിയ ഗിന്നസ്‌ബുക്കില്‍ തനിക്കേറ്റവും പ്രിയപ്പെട്ട അതിഥിയാണ്‌ ഈ കുഞ്ഞിപ്പശുവെന്ന്‌ മുഖ്യ പത്രാധിപര്‍ ക്രെയ്‌ഗ്‌ ഗ്ലെന്‍ഡേ പറയുന്നു.അമേരിക്കയിലെ ടെക്‌സാസിലുള്ള പഗ്ഗിക്കാണ്‌ നായ്‌ക്കളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ നാവുള്ളത്‌. നാലര ഇഞ്ച്‌ നീളമുണ്ട്‌ പഗ്ഗിയുടെ നാവിന്‌. ശരീരത്തിനും ഏതാണ്ടതേ വലിപ്പമേയുള്ളൂ. ആരോ ഉപേക്ഷിച്ചുപോയ ഈ പെക്കിന്‍ഗീസ്‌ നായയെ എട്ടുവര്‍ഷം മുമ്പാണ്‌ ബെക്കി സ്റ്റാന്‍ഫഡ്‌ എന്ന യുവതി എടുത്തുവളര്‍ത്തിയത്‌.ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലുള്ള മരിയോസ്‌ കഫേയിലാണ്‌ ഏറ്റവും വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം കിട്ടുക. വിഭവങ്ങള്‍ക്കെല്ലാംകൂടി മൂന്നു കിലോയോളം ഭാരം വരും. വില 10.95 പൗണ്ട്‌ (ഏതാണ്ട്‌ 800 രൂപ). എന്നാല്‍ 20 മിനിറ്റുകൊണ്ട്‌ മുഴുവന്‍ തിന്നു തീര്‍ക്കാവുന്നവര്‍ക്ക്‌ ഭക്ഷണം സൗജന്യമാണ്‌.ഏറ്റവും ദൈര്‍ഘ്യമേറിയ ഇടിമിന്നല്‍ കണ്ടിട്ടുള്ളത്‌ ഭൂമിയിലല്ല; ശനിയിലാണ്‌. ഏട്ടുമാസമാണത്‌ നീണ്ടുനിന്നത്‌. ഏറ്റവും നീളമുള്ള മുയലുള്ളത്‌ ബ്രിട്ടനിലാണ്‌. ഡാരിയസ്‌ എന്നു പേരിട്ട ഈ ഭീമന്‌ നാലടിയും മൂന്നിഞ്ചുമാണ്‌ നീളം. വെസ്റ്റ്‌മിഡ്‌ലന്‍ഡിലെ സ്റ്റീഫന്‍ ബട്‌ലര്‍ ഗിന്നസ്‌ബുക്കിലിടം പിടിച്ചത്‌ വ്യായാമം ചെയ്‌താണ്‌. ഒരു മിനിറ്റിനുള്ളില്‍ 73 'പുഷ്‌അപ്പു'കളാണ്‌ ഈ 44കാരനെടുത്തത്‌. ഡോണ സിംസണ്‍ എന്ന അമേരിക്കക്കാരി റെക്കോഡിട്ടത്‌ പൊണ്ണത്തടിയുമായാണ്‌. കുഞ്ഞിനെ പ്രസവിച്ച ഏറ്റവും ഭാരമുള്ളയാളാണ്‌ 240 കിലോഗ്രാം തൂക്കമുള്ള ഡോണ.

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ജീവന്റെ (പത്രക്കാരുടെ) വില

വന്‍ ദുരന്തമുണ്ടായാല്‍ പോലും സമയത്തിന്‌ സ്ഥലത്തെത്താത്ത ഫയര്‍ഫോഴ്‌സ്‌ തക്കസമയത്ത്‌ പാഞ്ഞെത്തി കാക്കയെ രക്ഷിച്ചു. കൂറ്റന്‍ പരസ്യ ബോര്‍ഡിലെ കമ്പിയില്‍ ഒരു മണിക്കൂറിലേറെ കുരുങ്ങിയ കാക്കയെയാണ്‌ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷിച്ചത്‌. തലശ്ശേരി പഴയ ബസ്‌സ്റ്റാന്റിലെ പ്രസ്‌ ഫോറം ഓഫീസിന്‌ മുന്നിലെ കോണ്‍ക്രീറ്റ്‌ സ്ലാബിന്‌ മേലെ ഉയര്‍ത്തിയ കൂറ്റന്‍ പരസ്യ ബോര്‍ഡിലെ കമ്പിയില്‍പെട്ട തായിരുന്നു കാക്ക. ഇന്നലെ കാലത്താണ്‌ കാക്ക കമ്പിയില്‍ കുടുങ്ങിയത്‌. സംഭവം ശ്രദ്ധയില്‍പെട്ട മാധ്യമ പ്രവര്‍ത്തകര്‍ കാക്കയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ഒടുവില്‍ തലശ്ശേരി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഉടന്‍ കുതിച്ചെത്തിയ സംഘത്തിലെ ലീഡിങ്ങ്‌ ഫയര്‍മേന്‍ എന്‍.പി.ശ്രീധരനും ഫയര്‍മേന്‍ കെ.ബൈജുവും ബോര്‍ഡിന്‌ മുകളില്‍ കയറി കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ: സിക്കിം മുന്നില്‍

രാജ്യത്തെ ആത്മഹത്യാ നിരക്കില്‍ സിക്കിം മുന്നില്‍. മുന്‍വര്‍ഷം നേരത്തേ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി നാലാം സ്ഥാനത്താണ്‌. സിക്കിമില്‍ ഒരു ലക്ഷം പേരില്‍ 48.2 പേരാണ്‌ പുതിയ കണക്കുകള്‍ പ്രകാരം ആത്മഹത്യയില്‍ അഭയം തേടുന്നത്‌. ലക്ഷത്തില്‍ ഇരുപത്തി അഞ്ചാണ്‌ കേരളത്തിലെ നിരക്ക്‌. രണ്ടാം സ്ഥാനത്തുള്ള പോണ്ടിച്ചേരിയില്‍ 46.9, മൂന്നാം സ്ഥാനത്തുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ സമൂഹത്തില്‍ 34.5 എന്നിങ്ങനെയാണ്‌ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ നിരക്ക്‌. നഗരങ്ങളിലെ ആത്മഹത്യാ നിരക്കില്‍ ബാംഗ്ലൂരാണ്‌ മുന്നില്‍. 42.1, രാജ്‌കോട്ട്‌ (31.5), ജബല്‍പൂര്‍ (24.4), വിജയവാഡ (23.2) എന്നീ നഗരങ്ങളാണ്‌ തൊട്ടുപിന്നില്‍. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടയായ സ്‌നേഹയുടെ പഠനത്തിലാണ്‌ പുതിയ കണക്കുകള്‍.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

രണ്ട്‌ പെണ്ണുങ്ങള്‍

അതിഥി വയസ്സ്‌, 22- എട്ടു മിനിറ്റിനുള്ളില്‍ 10 വാഹനങ്ങള്‍ ഇടിച്ചു തകര്‍ക്കുകയും ഒമ്പത്‌ പേര്‍ക്ക്‌ പരിക്കേല്‍പിക്കുകയും ചെയ്‌ത 22 കാരി പുനെ നഗരത്തില്‍ ഭീതി വിതച്ചു. അതിഥി എന്ന വിദ്യാര്‍ഥിനി ഓടിച്ച മെഴ്‌സിഡസ്‌ സി ക്ലാസ്‌ കാറാണ്‌ നഗരത്തില്‍ ഇടഞ്ഞ ആനയുടെ പ്രതീതി സൃഷ്‌ടിച്ചത്‌. കൂട്ടുകാരിയുടെ വീട്ടിലേക്ക്‌ പോകാനാണ്‌ അതിഥി ഇഷ്‌ട വാഹനവുമായി ഇറങ്ങിയത്‌. കാല്‍നടക്കാരിയായ വൃദ്ധയെയാണ്‌ ആദ്യം മെര്‍സിഡസ്‌ ഇടിച്ചു തെറിപ്പിച്ചത്‌. തുടര്‍ന്ന്‌ തെറ്റായ ദിശയിലൂടെ പാഞ്ഞ കാര്‍ നാലു കാറുകളിലും മൂന്നു ഓട്ടോ റിക്ഷകളിലും ഇടിച്ച ശേഷം ബസിലിടിച്ചാണ്‌ നിന്നു. പരിക്കേറ്റവരില്‍ ഒരു വയസ്സുകാരനും ഉള്‍പ്പെടുന്നു. യുവതിയെ വൈദ്യപരിശോധനക്ക്‌ വിധേയമാക്കി. മദ്യപിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കാര്യം നിസ്സാരം
ജുഡിത്ത്‌ സ്ലേഡ്‌ വയസ്സ്‌, 81- വിക്‌ടോറിയക്കാരി ജൂഡിത്ത്‌ സ്ലേഡിന്‌ പ്രായം എണ്‍പത്തിയൊന്ന്‌. ജൂഡിത്ത്‌ പോലീസിന്റെ പിടിയിലായത്‌ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ വാഹനം പറത്തിയതിന്‌. ഒടുവില്‍ ബെന്‍ഡിഗൊ മജിസ്‌ട്രേറ്റ്‌ കോടതി ജൂഡിത്തിന്‌ പിഴയിട്ടു. 850 ഡോളര്‍. ഒരു വര്‍ഷത്തേയ്‌ക്ക്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്‌തു. മില്‍ദുരയില്‍ നിന്നു നാന്നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള ഹീത്ത്‌കോട്ടിലേക്ക്‌ മറെവാലിയിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ്‌ ജൂഡിത്ത്‌ വാഹനം പറത്തിയത്‌. നാല്‌ കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ്‌ ജൂഡിത്തിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

പെരുന്നാളിന്‌ ചെലവ്‌ 500 കോടി സൗദി റിയാല്‍

ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നതിന്‌ മാത്രം ഇത്തവണ സൗദി കുടുംബങ്ങള്‍ ചെലവിട്ടത്‌ 500 കോടിയോളം റിയാലെന്ന്‌ റിപ്പോര്‍ട്ട്‌. മുന്‍വര്‍ഷത്തെ ചെറിയ പെരുന്നാളിനെ അപേക്ഷിച്ച്‌ 30 ശതമാനം കൂടുതലാണിത്‌. റമദാന്‍-പെരുന്നാള്‍ വേളയില്‍ റീട്ടെയില്‍ മേഖലയില്‍ വന്‍തോതില്‍ വിപണനം നടക്കുകയുണ്ടായി. ജിദ്ദയിലും മക്കയിലും മാത്രം 1400 കോടി റിയാലിന്റെ കച്ചവടം നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന്‌ ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി ഉപാധ്യക്ഷന്‍ മാസിന്‍ ബതര്‍ജി പറഞ്ഞു.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ജനസേവനത്തിന്റെ കൂലി നമ്പര്‍ 4

പിരിവിന്റെ പഴി കമ്യൂണിസ്റ്റുകാര്‍ക്കാണ്‌. മുമ്പന്തിയില്‍ കോണ്‍ഗ്രസും. രാഷ്‌ട്രീയ കക്ഷികള്‍ ഫണ്ട്‌ സ്വരൂപിക്കാന്‍ ക്ലേശിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ ഇപ്രാവശ്യം സ്വീകരിച്ചത്‌ പുതിയ രൂപം. 2007-09 കാലഘട്ടത്തില്‍ കൂപ്പണ്‍ വിറ്റ്‌ കോണ്‍ഗ്രസ്‌ നേടിയത്‌ 598.4 കോടി രൂപ. സംഭാവനയായി സമാഹരിച്ച 72 കോടി വേറെയുമുണ്ട്‌. ഈ കാലയളവില്‍ പലിശയിനത്തില്‍ 38 കോടി രൂപയും കിട്ടി. കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലാണ്‌ ഈ വിവരം. ഇതേ കാലയളവില്‍ ബി.ജെ.പി സംഭാവനകളിലൂടെ 297.7 കോടി രൂപ സമാഹരിച്ചു. 21.29 കോടി രൂപ പലിശ ഇനത്തിലും ബി.ജെ.പിക്ക്‌ കിട്ടി. സംഭാവനകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം ബി.എസ്‌.പിക്കാണ്‌. 202.94 കോടി രൂപ. ജനാധിപത്യ പരിഷ്‌കരണ വേദി എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം സമാഹരിച്ചതാണീ കണക്കുകള്‍. സമ്പാദ്യത്തിന്റെ കാര്യത്തില്‍ സി.പി.എം തീരെ മോശമായില്ല. ലെവി ഇനത്തില്‍ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 46 കോടി രൂപയാണ്‌. എന്‍.സി.പി കൂപ്പണ്‍ വിറ്റ്‌ നേടിയത്‌ അമ്പത്‌ കോടി. 600 കോടി ലഭിച്ച കോണ്‍ഗ്രസ്‌ വന്‍ തുക തെരഞ്ഞെടുപ്പിനായി ചെലവാക്കി, 215 കോടി രൂപ. പ്രചാരണത്തിനായി 58 കോടി രൂപയും ചെലവ്‌ ചെയ്‌തു. `മറ്റിനങ്ങളില്‍' എന്നു കാണിച്ച്‌ കോണ്‍ഗ്രസ്‌ 56 കോടി രൂപ ചെലവാക്കി. ഇതെന്താണെന്ന്‌ വ്യക്തമാക്കുന്നില്ല. പ്രചാരണത്തിന്‌ 89.16 കോടി രൂപയാണ്‌ ബി.ജെ.പി ചെലവാക്കിയത്‌. ബി.എസ്‌.പി 85 കോടിയുടെ സ്വത്ത്‌ വാങ്ങിക്കൂട്ടി. വരുമാനത്തില്‍ സി.പി.ഐ പിറകോട്ട്‌ പോയി . 2007-08ല്‍ 1.24 കോടി വരുമാനമുണ്ടായിരുന്നത്‌ വരവ്‌ 2008-09ല്‍ 1.16 കോടിയായി ചുരുങ്ങി.

പകല്‍ സമരവും രാത്രി ജോലിയും

പുകയുന്ന കശ്‌മീരില്‍നിന്ന്‌ പുതിയൊരു സമരരീതിക്ക്‌ തുടക്കമാവുന്നു. പകല്‍ തെരുവില്‍ സമരം ചെയ്യാനിറങ്ങുന്ന ദിവസങ്ങളില്‍ രാത്രി ജോലി ചെയ്യാനാണ്‌ നിര്‍ദേശം. 11 ദിവസത്തെ പ്രക്ഷോഭത്തിനായി ഹുര്‍രിയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സയ്യിദ്‌ അലി ഷാ ഗീലാനിയുടെതാണ്‌ രൂപരേഖ.സമര സമയക്രമമനുസരിച്ച്‌ ഈ മാസം 19, 22 തീയതികള്‍ മാത്രമാണ്‌ പണിമുടക്കില്ലാത്തത്‌. ബാക്കിയെല്ലാ ദിവസങ്ങളിലും കശ്‌മീരികള്‍ പണിമുടക്കും. രാത്രി ജോലി ചെയ്യുകയും ചെയ്യും. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുവരെയായിരിക്കും ജോലി സമയം.ഫാക്‌ടറികളും കടകമ്പോളങ്ങളും രാത്രി ഏഴുമുതല്‍ രാവിലെ ഏഴു വരെ തുറന്നിരിക്കുമെന്ന്‌ ഗീലാനി പറയുന്നു. യാത്രക്കാര്‍ക്ക്‌ രാത്രിയില്‍ സഞ്ചാരത്തിനും തടസ്സമില്ല.

ബിന്‍ലാദ ബീജം ചുമന്നാല്‍

ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ച യുവതിക്ക്‌ അജ്ഞാതരുടെ ആക്രമണത്തില്‍ ഗര്‍ഭമലസി. ഉസാമയുടെ മകന്‍ ഉമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്‌ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ്‌ പൊള്ളാര്‍ഡ്‌ (24) ആണ്‌ സിറിയയില്‍വെച്ച്‌ ആക്രമിക്കപ്പെട്ടത്‌. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക്‌ 10 ആഴ്‌ച വളര്‍ച്ചയുണ്ടായിരുന്നു.രണ്ടാം തവണയാണ്‌ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ്‌ വാടകഗര്‍ഭം ധരിക്കുന്നത്‌. ഇത്തവണ ഉസാമയുടെ കൊച്ചുമക്കളെയാണ്‌ ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ച ഇംഗ്ലണ്ടുകാരി ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്‌ക്ക്‌ നല്‍കില്ലത്രെ. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ്‌ താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടത്‌ -പൊള്ളാര്‍ഡ്‌ പറയുന്നു. ഒരു കുട്ടിക്ക്‌ 10000 പൗണ്ട്‌ -ഏകദേശം 72 ലക്ഷ രൂപ- ആയിരുന്നു വാടക. 54 കാരിയായ ഭാര്യ സൈനയും ഉമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഉമറിന്റെ പ്രതികരണം

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പാക്കിസ്ഥാന്‌ കേരളത്തിന്റെ കൈത്താങ്ങ്‌

വമ്പിച്ച വെള്ളപ്പൊക്കവും പട്ടിണിയും മൂലം കഷ്‌ടപ്പെടുന്ന പാക്കിസ്ഥാന്‍ ജനതയെ സഹായിക്കാന്‍ കേരളം അഞ്ചു കോടി രൂപ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വഴിയായിരിക്കും സഹായം എത്തിക്കുകയെന്ന്‌ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.ഈ നടപടിയുടെ ഔചിത്യം ചോദ്യം ചെയ്‌ത പത്രലേഖകനോട്‌ അങ്ങനെ ചോദിച്ചതു തന്നെ തെറ്റായിപ്പോയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കഠിനമായ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ പാക്കിസ്ഥാനിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചു. ഞങ്ങളും സഹായം നല്‍കുന്നു -അദ്ദേഹം വ്യക്തമാക്കി.

കാമുകന്‍ മൂലം.......

കാമിനി മൂലമല്ല, കാമുകന്‍ മൂലം കലഹം. തര്‍ക്കം യുവതികള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചു. നെഞ്ചിനും വയറിനും കുത്തേറ്റ്‌ ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.തൃപ്രയാര്‍ കൊപ്രക്കളം സ്വദേശിനി സാജിതയ്‌ക്കാണ്‌ കുത്തേറ്റത്‌. സാജിതയെ കുത്തിയ കച്ചേരിപ്പടി സ്വദേശിനിയായ സുനിതയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.സാജിത തൃപ്രയാറിലെ അറേബ്യന്‍ ഗിഫ്‌റ്റ്‌ ഹൗസിലെ ജീവനക്കാരിയാണ്‌. കാലത്ത്‌ കടയിലെത്തിയ സുനിത വാക്കുതര്‍ക്കത്തിനുശേഷം സാജിതയെ കുത്തുകയായിരുന്നു. സുനിതയുടെ കാമുകനായ ജഗനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ അക്രമത്തിന്‌ കാരണം. ഏറെനാളായി സുനിതയ്‌ക്കൊപ്പം കഴിയുന്ന ജഗന്‍ ഈയിടെ സാജിതയോട്‌ അടുപ്പം പ്രകടിപ്പിക്കുന്നുണ്ടെന്ന്‌ സുനിതക്ക്‌ സംശയം. അതാണ്‌ കാരണമെന്ന്‌ പോലീസ്‌ പറയുന്നു.

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

എസ്‌.ഐക്ക്‌ ചെരിപ്പടി ചികിത്സ

പെണ്‍കുട്ടിയോട്‌ അപമര്യാദയായി പെരുമാറിയ സബ്‌ ഇന്‍സ്‌പെക്ടറെ സ്‌ത്രീകള്‍ കൂട്ടം ചേര്‍ന്ന്‌ ചെരിപ്പുകൊണ്ടടിച്ചു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ്‌ സംഭവം. രക്ഷപ്പെടാന്‍ സ്‌റ്റേഷനിലെ മുറിയില്‍ കയറി വാതിലടച്ച എസ്‌.ഐയെ സ്‌ത്രീകള്‍ പൂട്ടു തകര്‍ത്ത്‌ പുറത്തിറക്കി കൈകാര്യം ചെയ്‌തു. രണ്ടാഴ്‌ചമുമ്പ്‌ പോലീസ്‌ പിടികൂടിയ സഹോദരനെ കാണാന്‍ പെണ്‍കുട്ടി സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ സീനിയര്‍ സബ്‌ ഇന്‍സ്‌പെക്ടറായ ജഗദീഷ്‌ സിംഗ്‌ അപമര്യാദയായി പെരുമാറിയത്‌.തുടര്‍ന്ന്‌ റോഡ്‌ ഉപരോധിച്ച സ്‌ത്രീകള്‍ക്ക്‌ നടപടിയുണ്ടാകുമെന്ന്‌ ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയപ്പോഴാണ്‌ പിരിഞ്ഞുപോയത്‌.. പോലീസ്‌ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ അഡീഷണല്‍ എസ്‌.പി സുരേന്ദ്രവര്‍മ പറഞ്ഞു.

വിമാന ടോയ്‌ലറ്റില്‍ ചോരക്കുഞ്ഞ്‌

മനിലയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ഗള്‍ഫ്‌ എയര്‍ വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ ചോരക്കുഞ്ഞ്‌. ടോയ്‌ലറ്റിനുള്ളിലെ ചവറുകൊട്ടയില്‍നിന്നാണ്‌ ചോരക്കുഞ്ഞിനെ കണ്ടെടുത്തത്‌. ബഹ്‌റൈനില്‍നിന്നെത്തിയ വിമാനത്തില്‍ ടവലിനുള്ളില്‍ പുതപ്പിച്ച നിലയിലായിരുന്നു ചോരക്കുഞ്ഞ്‌. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ജോര്‍ജ്‌ ഫ്രാന്‍സിസ്‌ എന്നു പേരിട്ട കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്‌.

ആന അറസ്റ്റില്‍

പാര്‍ക്കില്‍ ശല്യക്കാരനായി മാറിയ കാഴ്‌ചക്കാരനെ എറിഞ്ഞുകൊന്നതിന്‌ ആന അറസ്റ്റില്‍. ഛത്തീസ്‌ഗഢിലെ ധംതാരിയിലാണ്‌ അലഹബാദുകാരനായ ആനയെ അറസ്റ്റ്‌ ചെയ്‌ത്‌ പോലീസ്‌ സ്റ്റേഷനില്‍ ചങ്ങലക്കിട്ടിരിക്കുന്നത്‌. സന്ദര്‍ശകര്‍ ആനയെ ശല്യപ്പെടുത്തുക മാത്രമല്ല, തുമ്പിക്കൈയില്‍ പിടിച്ച്‌ തൂങ്ങുകയും ചെയ്‌തു. ഉപദ്രവിക്കരുതെന്ന്‌ പറഞ്ഞിട്ടും കാഴ്‌ചക്കാര്‍ കണക്കിലെടുത്തില്ലെന്നാണ്‌ പാപ്പാന്‍ പ്രേംനാഥിന്റെ മൊഴി. നിലത്തടിച്ച്‌ വീണ്‌ സാരമായി പരിക്കേറ്റ ശങ്കര്‍ സത്‌നാമിയാണ്‌ കൊല്ലപ്പെട്ടത്‌. ആനക്കൊപ്പം പാപ്പാനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ട്‌ വീണ്ടും

വീണ്ടുമൊരു കൈവെട്ട്‌. അധ്യാപകനെയല്ല, ഭാര്യയെ. സംഭവം അയല്‍വാസിയുമായി അവിഹിത ബന്ധ സംശയം. ഇടതു കൈപ്പത്തി വെട്ടി മാറ്റിയ ഭര്‍ത്താവ്‌ പുനലൂര്‍ ഇടമണ്‍ ഷാഹിന മന്‍സിലില്‍ ഹാഷിം പിടിയിലായി. വെട്ടിയ കൈപ്പത്തി ഹാഷിം സമീപത്തു താമസിക്കുന്ന യുവതിയുടെ കാമുകന്റെ വീട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. ഭാര്യ ഹസിയ എന്ന ഡയാനയുടെ (27) കൈപ്പത്തിയാണ്‌ വെട്ടി മാറ്റിയത്‌. മത്സ്യ മാംസ കച്ചവടക്കാരനാണ്‌ ഹാഷിം.രാവിലെ പുറത്തു പോയ ഇയാള്‍ രാത്രിയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഡയാനയെ കാണാനില്ലായിരുന്നു. അന്വേഷണത്തില്‍ സമീപത്തുള്ള കാമുകന്റെ വീട്ടില്‍ ഡയാനയെ കണ്ടെത്തി. അവിടെനിന്നും ബലമായി പിടിച്ചു കൊണ്ടു വന്ന ഡയാനയെ നഗ്‌നയാക്കിയ ശേഷം ഹാഷിം വാളു കൊണ്ട്‌ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ കാലിനും വെട്ടേറ്റിട്ടുണ്ട്‌. ഓടിയെത്തിയ നാട്ടുകാര്‍ ഡയാനയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഡയാനയുടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും തുടരുന്നു. അയല്‍വാസിയായ യുവാവുമായി ഡയാന ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്ന്‌ ഹാഷിം മുമ്പും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ഭാര്യക്കും അയല്‍വാസിക്കും ഹാഷിം നിരവധി തവണ താക്കീതുകള്‍ നല്‍കിയിരുന്നു. ഇതേച്ചൊല്ലി ഹാഷിം ഭാര്യയെ പലപ്പോഴും മര്‍ദിച്ചിരുന്നു. ഹാഷിം-ഡയാന ദമ്പതികള്‍ക്ക്‌ രണ്ടു മക്കളുണ്ട്‌.

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

കാമുകിക്ക്‌ സംശയം വന്നാല്‍

തന്നെ വഞ്ചിക്കുന്നുവെന്ന സംശയം തോന്നിയ കാമുകന്റെ ലൈംഗികാവയവങ്ങള്‍ യുവതി മുറച്ചുമാറ്റി. കാമുകി ജ്യോതിയെ അലഹബാദിലെ കേണല്‍ഗഞ്‌ജ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ജയപ്രകാശ്‌ ആശുപത്രിയിലായി. വിധവയായ ജ്യോതിക്ക്‌ തെരുവില്‍ പഴങ്ങള്‍ വില്‍ക്കുന്ന ജോലിയാണ്‌. കുറെ കാലമായി ഇവര്‍ ജയപ്രകാശുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്ന സംശയം ബലപ്പെട്ടതോടെ ജ്യോതി പ്രതികാരത്തിന്‌ തീരുമാനിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. അനുനയത്തില്‍ ജയപ്രകാശിനെ ജ്യോതി ആളൊഴിഞ്ഞ സ്ഥലത്ത്‌ കൊണ്ടുപോയി മദ്യം നല്‍കി. യുവാവ്‌ കുടിച്ച്‌ ബോധമില്ലാതായപ്പോഴാണ്‌ ജ്യോതി കൃത്യം നിര്‍വഹിച്ചത്‌. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ യുവതി കരഞ്ഞ്‌ ആളെ കൂട്ടുകയായിരുന്നു. ഓടിക്കൂടിയവരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

ചൊട്ടയിലെ ശീലം.....

ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എം.പിയുടെ ഭാര്യ ലൈംഗിക തൊഴിലാളിയാണെന്ന്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിനൊപ്പം തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയിട്ടുള്ള മൈക്ക്‌ വെതര്‍ലിയുടെ ഭാര്യ കാര്‍ല (39) യെക്കുറിച്ച്‌ സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ട റിപ്പോര്‍ട്ട്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രീയത്തെ കുലുക്കുകയാണ്‌. പ്രധാനമന്ത്രി ഡേവിഡ്‌ കാമണൂറിനെയും സംഭവം അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.ഇടപാടുകാരനെന്ന നിലയില്‍ കാര്‍ലയെ സമീപിച്ച റിപ്പോര്‍ട്ടറാണ്‌ സംഭവം പുറത്തു വിട്ടത്‌. രണ്ട്‌ വേശ്യാലയങ്ങളില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്നും 30 മുതല്‍ 70 പൗണ്ട്‌ വരെയാണ്‌ ഫീസെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.ബ്രസീലുകാരിയായ കാര്‍ലയെ ഏഴ്‌ വര്‍ഷം മുമ്പാണ്‌ മൈക്ക്‌ വിവാഹം ചെയ്യുന്നത്‌. സ്വദേശത്ത്‌ ഇവര്‍ ലൈംഗിക തൊഴിലാളിയായിരുന്നെന്നും അക്കാര്യം മൈക്കിന്‌ അറിയാമായിരുന്നതാണെന്നുംപറയുന്നു. 2003 ല്‍ കാര്‍ലയെ മൈക്ക്‌ ബ്രിട്ടനിലേക്ക്‌ കൊണ്ടുവന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. ആദ്യമൊക്കെ മാന്യ കുടുംബിനിയായി കഴഞ്ഞ കാര്‍ല, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൈക്ക്‌ പ്രചാരണ രംഗത്ത്‌ സജീവമായതോടെയാണ്‌ വീണ്ടും പഴയ തൊഴിലിലേക്ക്‌ പോയതത്രേ. ബ്രിട്ടനില്‍ ഈ തൊഴില്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഇവിടെ നല്ല ഇടപാടുകാരാണെന്നും ഇഷ്‌ടം പോലെ പണം കിട്ടുമെന്നും കാര്‍ലയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവം തന്നെ ഞെട്ടിച്ചുവെന്നാണ്‌ മൈക്ക്‌ വെതര്‍ലി പ്രതികരിച്ചത്‌.

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

അഞ്ചാം ക്ലാസുകാരി അമ്മ

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനി പ്രസവിച്ചു. വയനാട്‌ വെള്ളമുണ്ടയ്‌ക്ക്‌ സമീപം ആദിവാസി കോളനിയിലെ പതിനൊന്നുകാരിയാണ്‌ പ്രസവിച്ചത്‌. ആണ്‍കുഞ്ഞിനാണ്‌ ജന്‍മം നല്‍കിയത്‌. കഴിഞ്ഞയാഴ്‌ച വീട്ടിലായിരുന്നു പ്രസവം. സഹോദരീ ഭര്‍ത്താവില്‍നിന്നാണ്‌ ഗര്‍ഭം ധരിച്ചതെന്ന്‌ പെണ്‍കുട്ടി പട്ടികവര്‍ഗ വികസന വകുപ്പ്‌ അധികൃതര്‍ക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഗര്‍ഭിണിയായത്‌ മുതല്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നുവത്രേ. വീട്ടുകാര്‍ക്ക്‌ സംശയം തോന്നിയിരുന്നെങ്കിലും വിവരം പുറത്തുപറഞ്ഞിരുന്നില്ല.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വീണ്ടും കാസ്‌ട്രോ

ക്യൂബയുടെ മുത്ത്‌ വീണ്ടും പൊതുവേദിയില്‍. പ്രായാധിക്യവും രോഗാതുരതയുംമൂലം നാല്‌ വര്‍ഷമായി പൊതുവേദികളില്‍നിന്ന്‌ വിട്ടുനിന്ന ക്യൂബന്‍ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ആണവ ശേഷിയും ആണവ കരാറുകളുമായിരുന്നു പ്രസംഗത്തിലെ പ്രധാന വിഷയം. പച്ചനിറത്തിലുള്ള സ്ഥിരം പട്ടാള വേഷം ധരിച്ചെത്തിയ 84 കാരന്‍ ഹവാന സര്‍വകലാശാലയിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളെയാണ്‌ അഭിസംബോധന ചെയ്‌തത്‌. ആണവ ദുരന്തങ്ങളില്‍നിന്ന്‌ ജനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ആണവ യുദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള സമാധാന മൂല്യങ്ങള്‍ക്കുള്ള ക്യൂബന്‍ സര്‍ക്കാരിന്റെ പിന്തുണയും കാസ്‌ട്രോ വാഗ്‌ദാനം ചെയ്‌തു. 2006 ലാണ്‌ കാസ്‌ട്രോ ആരോഗ്യ കാരണങ്ങളാല്‍ ക്യൂബന്‍ പ്രസിഡന്റ്‌ പദം ഒഴിഞ്ഞത്‌. സഹോദരന്‍ റൗള്‍ കാസ്‌ട്രോയാണ്‌ പകരം സ്ഥാനമേറ്റെടുത്തത്‌.

ആയുസ്സിന്റെ രഹസ്യം

106-ാം വയസ്സിലും ശുദ്ധ കന്യകയായി തുടരുന്ന ഇസ ബ്ലിത്ത്‌ അമ്മൂമ്മ, താന്‍ ഒരിക്കല്‍ പോലും ചുംബിക്കപ്പെട്ടിട്ടില്ലെന്നു കൂടി പറയുമ്പോള്‍ വിശ്വസിക്കുക. അവരുടെ ആയുസ്സിന്റെ രഹസ്യം അതാണത്രേ. ഒറ്റയായിരുന്നതാണ്‌ എന്റെ കരുത്ത്‌. തനിക്ക്‌ സമാനമായി ആരെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ജീവിതത്തില്‍ പ്രണയത്തിന്റെ ആവശ്യമേ തനിക്ക്‌ തോന്നിയിട്ടില്ല. ഒരു പുരുഷന്‌ വേണ്ടി ഒരു നിമിഷം പോലും എനിക്ക്‌ ചെലവഴിക്കേണ്ടി വന്നിട്ടില്ല -അമ്മൂമ്മ പറയുന്നു.1904ല്‍ ലണ്ടനിലാണ്‌ ബ്ലിത്ത്‌ ജനിച്ചത്‌. ഗോള്‍ഫ്‌ കളിക്കലും പൂന്തോട്ടമൊരുക്കലുമായിരുന്നു ഹോബികള്‍. ഒരു വിസ്‌കി നിര്‍മാതാവിന്റെ സെക്രട്ടറിയായി 35 കൊല്ലം ജോലി ചെയ്‌തു. ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജീവിത ശൈലിക്കുടമയാണ്‌ അമ്മൂമ്മയെന്നും 106 വയസ്സായെന്ന്‌ ആരും പറയില്ലെന്നും അനന്തരവള്‍ ഷീന കാംപ്‌ബെല്‍ സാക്ഷ്യപ്പെടുത്തുന്നു.

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ആന ദേശീയ പൈതൃക മൃഗം

ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കും. 1992 ല്‍ രൂപീകരിച്ച പ്രോജക്‌ട്‌ എലിഫന്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്‌ ഈ തീരുമാനമെടുത്തത്‌. ആനകളെ സംരക്ഷിക്കുന്നതിനുള്ള വിശാല പദ്ധതിയുടെ ഭാഗമായാണിത്‌. പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ 12 അംഗ സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്‌ കൈമാറി. വിനോദത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ആനയെ ഉപയോഗിക്കുന്നത്‌ ഘട്ടം ഘട്ടമായി നിരോധിക്കും- മന്ത്രി വ്യക്തമാക്കി. സര്‍ക്കസിലെ നിരോധം ഉടനെ നടപ്പിലാക്കുമെന്നും ദേശീയ ആന സംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മഗിരി-നീലഗിരി-പശ്ചിമഘട്ട ആനത്താരകള്‍ ആന സംരക്ഷണ കേന്ദ്രമായും പരിസ്ഥിതി ദുര്‍ബല പ്രദേശമായും പ്രഖ്യാപിക്കാന്‍ ശുപാര്‍ശയുണ്ട്‌. 3,500 നാട്ടാനകളടക്കം രാജ്യത്ത്‌ 25,000 ആനകളുണ്ടെണ്‍ന്നാണ്‌ കണക്ക്‌. ഏഷ്യയിലെ ആനകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്‌

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

അവസാനം പൊട്ടി

ഇന്തോനേഷ്യയിലെ സുമാത്രയില്‍ നാല്‌ നൂറ്റാണ്ടുകാലം ഉറങ്ങിക്കിടന്ന സിനാബുംഗ്‌ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടമുന്നറിയിപ്പ്‌ നല്‍കിയ ഭരണകൂടം 12,000 പേരെ ആശ്വാസ കേന്ദ്രത്തിലേക്ക്‌ മാറ്റി. കൂടുതല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.ഉത്തര സുമാത്ര പ്രവിശ്യയില്‍ കാരോ ജില്ലയിലെ സിനാബുംഗ്‌ ഇതിനുമുമ്പ്‌ പൊട്ടിത്തെറിച്ചത്‌ 1600ലാണ്‌. ഏതാനും ദിവസം മുമ്പാണ്‌ ഇത്‌ വീണ്ടും പുക തുപ്പാന്‍ തുടങ്ങിയത്‌. ശനിയാഴ്‌ച രാത്രി ചെറിയൊരു ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ അത്‌ പൊട്ടിത്തെറിച്ചു. ലാവയും ചാരവും പാറത്തരികളും പ്രവഹിക്കാന്‍ തുടങ്ങി. 2,451 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വതത്തില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരത്തില്‍ ചാരപ്പുക ഉയര്‍ന്നെങ്കിലും മേഖലയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ചാരപ്പുക ശ്വാസകോശത്തില്‍ കയറുന്നത്‌ തടയാന്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌.

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഡോക്‌ടറുടെ അനാസ്ഥയും അമ്മയുടെ ചൂടും

മരിച്ചതായി വിധിയെഴുതിയ കുഞ്ഞ്‌ അമ്മയുടെ ചൂടേറ്റ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ 'ദിവ്യാത്ഭുതം' നടന്നത്‌.കുഞ്ഞ്‌ പ്രസവ സമയം തന്നെ മരിച്ചെന്ന്‌ വിധിയെഴുതിയാണ്‌ 27 ആഴ്‌ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മക്ക്‌ കെയ്‌റ്റ്‌ ഡോക്ടര്‍ കൈമാറിയത്‌. പൊന്നോമനയ്‌ക്ക്‌ യാത്രാമൊഴിയെന്നോണം മാറോട്‌ ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട്‌ പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ്‌ പതുക്കെ കണ്ണു തുറന്നു. ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്‌കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വസവും സാധാരണനിലയിലായി.എന്നാല്‍ കുഞ്ഞ്‌ ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ വിശ്വസിച്ചില്ല. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്‌കാന്‍ തയ്യാറാവുകയും ചെയ്‌തു.അഞ്ചു മാസം മുമ്പ്‌ നടന്ന സംഭവം ശനിയാഴ്‌ചയാണ്‌ കെയ്‌റ്റും ഭര്‍ത്താവ്‌ ഡേവിഡ്‌ ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്‌. ജാമി ഓഗ്‌ എന്ന്‌ പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ കെയ്‌റ്റും ഭര്‍ത്താവും.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ഓപ്പറേഷന്‍ സമൂസ

സമൂസ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നോ. എന്നാല്‍ കൊതിയൂറാന്‍ വരട്ടെ. ഇതത്ര പന്തിയുള്ള കാര്യമല്ല. ഓപ്പറേഷന്‍ സമൂസ എന്നാല്‍ സമൂസ കീറി മുറിച്ച്‌ തിന്നുക എന്നര്‍ഥമാക്കല്ലേ, എന്താണന്നല്ലേ?. കാനഡയില്‍ ഭീകരാക്രമണം നടത്താനുള്ള അല്‍ ഖാഇദ പദ്ധതിയുടെ പേരാണ്‌ ഓപ്പറേഷന്‍ സമൂസ. പദ്ധതി കാനഡയിലെ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. രണ്ട്‌ പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഇന്ത്യക്കാരനാണ്‌. മിസ്‌ബാഹുദ്ദീന്‍ അഹമദ്‌ എന്നയാളാണ്‌ പിടിയിലായ ഇന്ത്യക്കാരന്‍. അഹമദ്‌ ഇഹ്‌സാന്‍ എന്നതാണ്‌ രണ്ടാമന്റെ പേര്‌. മിസ്‌ബാഹുദ്ദീന്‍ ജനിച്ചത്‌ ഇന്ത്യയിലാണെങ്കിലും ഏറെക്കാലം സൗദി അറേബ്യയിലായിരുന്നുവെന്ന്‌ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌.