വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

രാജുവിന്‌ രക്ഷകരായത്‌ പട്ടികള്‍

പീച്ചിയിലെ ഒളകര വനമേഖലയില്‍ മരുന്നു ശേഖരിക്കാന്‍ പോയ ആദിവാസിക്ക്‌ കരടിയുടെ ആക്രമണത്തില്‍ പരിേക്കറ്റു. ഒളകര ആദിവാസി കോളനിയിലെ വേലായുധന്റെ മകന്‍ രാജുവിനാണ്‌ (41) ശരീരത്തിലും മുഖത്തും മാരകമായി പരിക്കേറ്റത്‌. രാജുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പട്ടികള്‍ കുരച്ച്‌ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ കരടി ഇയാളെ ഉപേക്ഷിച്ചു കാട്ടിലേക്ക്‌ ഓടിമറഞ്ഞത്‌. രാജുവിനെ മുളംകുന്നത്തുകാവ്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ മരുന്നുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജുവിന്റെ നേരെ കരടി ചാടിവീഴുകയായിരുന്നു. മുഖം കരടി കടിച്ചു മുറിച്ചിട്ടുണ്ട്‌. ശരീരത്തില്‍ പലയിടത്തും മാന്തി മുറിവേല്‍പിച്ചിട്ടുമുണ്ട്‌. രാജുവിനെ കരടി ആക്രമിക്കുന്നത്‌ കണ്ട്‌ വളര്‍ത്തുപട്ടികള്‍ കരടിക്കുമേല്‍ ചാടിവീണ്‌ കരടിയെ നേരിടുകയായിരുന്നു. പട്ടികളുടെ ആക്രമണം നേരിടാന്‍ കഴിയാതെ കരടി വനത്തിനുളളിലേക്ക്‌ തിരികെ ഓടിയതിനാലാണ്‌ രാജന്‍ രക്ഷപ്പെട്ടത്‌. രാജന്‍ പരിക്കേറ്റ്‌ കിടക്കുന്ന വിവരം പട്ടികള്‍ കുരച്ച്‌ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി കുരച്ച്‌ ആദിവാസി കോളനിയില്‍ എത്തിയ പട്ടികളെ കണ്ട്‌ പന്തികേട്‌ തോന്നിയ കോളനിയിലെ മറ്റ്‌ ആദിവാസികള്‍ പട്ടികളെ പിന്തുടര്‍ന്ന്‌ വനത്തിനുള്ളില്‍ എത്തിയപ്പോഴാണ്‌ പരിക്കേറ്റ്‌ കിടക്കുന്ന രാജനെ കണ്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ