വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഡ്രൈവറില്ലാത്ത വാനുകള്‍ ചൈനയിലെത്തി


ഡ്രൈവറില്ലാത്ത നാലു വാനുകള്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ട്‌ ചൈനയിലെത്തി. യൂറോപ്യന്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വാനുകളാണ്‌ 13000 കിലോമീറ്റര്‍ പിന്നിട്ട്‌ ചൈനയിലെ ഓട്ടോമൊബൈല്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിയത്‌. ഇറ്റലിയില്‍നിന്ന്‌ യാത്ര ആരംഭിച്ച്‌ കിഴക്കന്‍ യൂറോപ്പ്‌, റഷ്യ, ഖസാക്കിസ്ഥാന്‍, ഗോബി മരുഭൂമി എന്നീ പ്രദേശങ്ങള്‍ പിന്നിട്ടാണ്‌ നാലു വാഹനങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിയത്‌.ഓട്ടോമാറ്റിക്‌ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിക്കുന്നതിന്റെ ഭാഗമായാണ്‌ പരീക്ഷണം. നേരത്തെ ചെറിയ ദൂരത്ത്‌ വിജയകരമായി പരീക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദീര്‍ഘദൂര സഞ്ചാരത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ്‌ ഈ യാത്രയില്‍ പരീക്ഷിച്ചത്‌. വിവിധ രാജ്യങ്ങളിലെ റോഡുകള്‍, കാലാവസ്ഥ എന്നിവിടങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളാണ്‌ പഠിക്കുന്നത്‌. പരീക്ഷണ യാത്രയില്‍ വാനുകളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നു. യാത്രക്കിടെ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ഇടപെടുന്നതിന്‌ വേണ്ടിയാണിത്‌. ചില ചെറിയ സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ യാത്ര മുടങ്ങിയതൊഴിച്ചാല്‍ ദൗത്യം വിജയകരമായിരുന്നു.ഏഴു ക്യാമറകളും സെന്‍സറുകളും കമ്പ്യൂട്ടറുകളും ഘടിപ്പിച്ചതാണ്‌ വാഹനം. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷിക്കും. മുന്നിലോ പിന്നിലോ മറ്റ്‌ വാഹനങ്ങള്‍ വരുമ്പോള്‍ സെന്‍സറുകള്‍ മുന്നറിയിപ്പ്‌ നല്‍കും. കമ്പ്യൂട്ടറുകള്‍ സ്റ്റിയറിംഗും ബ്രേക്കും ആക്‌സിലേറ്ററും നിയന്ത്രിക്കും. നഗരങ്ങളിലെ ട്രാഫിക്‌ സംവിധാനങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തുന്നതിനും വളവുകള്‍ കൃത്യമായി തിരിക്കുന്നതിനും സംവിധാനങ്ങളുണ്ട്‌. മണിക്കൂറില്‍ 60 കിലോ മീറ്ററാണ്‌ വേഗം. സോളാര്‍ സംവിധാനത്തിലാണ്‌ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വാഹനത്തിന്റെ പ്രധാന ബാറ്ററികള്‍ മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം എട്ടു മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യേണ്ടതുണ്ട്‌. ഒന്നിലേറെ ബാറ്ററികള്‍ സ്റ്റേക്ക്‌ ചെയ്‌താണ്‌ യാത്ര.

1 അഭിപ്രായം: