വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 18, വ്യാഴാഴ്‌ച

പണത്തിനായി മകളെ `കൊന്ന' അമ്മ

മകളുടെ വ്യാജ സംസ്‌കാര ചടങ്ങ്‌ സംഘടിപ്പിച്ച്‌ പണം തട്ടാന്‍ മുതിര്‍ന്ന്‌ ഒരമ്മ മാതൃത്വത്തിന്‌ അപമാനമായി മാറി. ഇന്ത്യാനയില്‍ റിച്ച്‌മണ്ട്‌ സ്വദേശിനിയായ അഞ്ചല ബോയ്‌ഡ്‌ എന്ന 38കാരിയാണ്‌ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ പുതിയ തന്ത്രം മെനഞ്ഞത്‌. 15 വയസ്സുകാരിയായ തന്റെ മകളെ സ്വന്തം പിതാവ്‌ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതായാണ്‌ അഞ്ചല കഥ മെനഞ്ഞത്‌. റിച്ച്‌മണ്ടിലെ ഒരു ചര്‍ച്ചില്‍ പാതിരിയെ തെറ്റിദ്ധരിപ്പിച്ച്‌ സംസ്‌കാര ചടങ്ങും ഇവര്‍ ഒരുക്കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയ യുവതി മകളെ കുറിച്ച്‌ വികാരാധീനയായി ഒരു പ്രഭാഷണവും കാച്ചി. മകള്‍ മറ്റൊരിടത്ത്‌ ജീവനോടെയിരിക്കുന്നതറിയാതെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ അഞ്ചലയുടെ ദുഃഖത്തില്‍ പങ്കാളിയായി. ചടങ്ങിനെത്തിയവരില്‍നിന്നും പണം പിരിക്കുന്നതിനായി ഒരു സംഘടനയുടെ പേരില്‍ പള്ളിയില്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന യുവതിയുടെ സഹോദരനാണ്‌ കപടനാടകം പൊളിച്ചത്‌. സഹോദരീ പുത്രി ജീവനോടെയിരിക്കുന്ന കാര്യം ഇയാള്‍ ചടങ്ങിനെത്തിയവരോട്‌ വിളിച്ചു പറഞ്ഞതോടെ പണപ്പെട്ടി പോലും എടുക്കാതെ യുവതി ഓടി രക്ഷപ്പെട്ടു. റിച്ച്‌മണ്ട്‌ പോലീസ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ