വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 11, വ്യാഴാഴ്‌ച

അര്‍ധ സൈന്യത്തിലെ ആത്മഹത്യ

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ വിഭാഗങ്ങളില്‍ പെട്ട്‌ ഇരുനൂറിലേറെ ജവാന്‍മാര്‍ ആത്മഹത്യ ചെയ്‌തുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിഷമതകള്‍ എന്നീ കാരണങ്ങളാണ്‌ ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്‌തത്‌. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട്‌ അര്‍ധ സൈനിക വിഭാഗങ്ങളാണ്‌ സി.ആര്‍.പി.എഫും ബി.എസ്‌.എഫും. ആത്മഹത്യ നിരക്കില്‍ മുമ്പില്‍ സി.ആര്‍.പി.എഫാണ്‌. ഇവരില്‍ 143 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ ബി.എസ്‌.എഫിലേത്‌ 75 ആണ്‌. മാവോവാദി വേട്ട, അതിര്‍ത്തി സംരക്ഷണം, ക്രമസമാധാന പാലനം എന്നിവയിലും മറ്റു ജോലികളിലുമാണ്‌ ഇരു സേനയേയും ഉപയോഗിക്കുന്നത്‌. ചില ജവാന്‍മാര്‍ സ്വന്തം ആയുധമുപയോഗിച്ചാണ്‌ ജീവനൊടുക്കിയത്‌. വ്യക്തിപരമായ പ്രശ്‌നങ്ങളാണ്‌ മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി അജയ്‌ മാക്കന്‍ വ്യക്തമാക്കി. ആവശ്യത്തിന്‌ അവധി അനുവദിക്കുക, ജവാന്‍മാരുടെ കുടുംബത്തിന്‌ ബറ്റാലിയനടുത്ത്‌ താമസ സൗകര്യമൊരുക്കല്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കല്‍, അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക്‌ കുടുംബവുമായി ആശയവിനിമയത്തിന്‌ സൗകര്യമുണ്ടാക്കല്‍ എന്നിവയാണ്‌ ആത്മഹത്യാ നിരക്ക്‌ കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിന്‌ പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥാരുമായി അനൗപചാരിക കൂടിക്കാഴ്‌ചക്ക്‌ സംവിധാനമുണ്ടാക്കും. സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ക്ക്‌ എയര്‍ കുറിയര്‍ സര്‍വീസുമേര്‍പ്പെടുത്തും. സി.ആര്‍.പി.എഫില്‍ മൂന്ന്‌ ലക്ഷത്തിലേറെ ജവാന്‍മാരാണുള്ളത്‌. ബി.എസ്‌.എഫില്‍ 2.3 ലക്ഷം പേരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ