വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വാര്‍ത്ത വായിക്കുന്നത്‌ കാളി

നിമക്ക്‌ എല്ലാവര്‌ക്ക്‌ എത്ത്‌ കുസുടു.. മുഖ്യമാന സെതിക പഠിക്കത്‌ കാളി...�. കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിക്കുമ്പോള്‍ അര മണിക്കൂര്‍ അട്ടപ്പാടിയിലെ 187 ആദിവാസി ഊരുകളും നിശ്ശബ്‌ദമാകും. തങ്ങളുടെ പ്രശ്‌നങ്ങളാണ്‌ അവര്‍ കേള്‍ക്കുന്നത്‌, അതും സ്വന്തം ഭാഷയില്‍ വാര്‍ത്ത വായിക്കുന്നത്‌ തങ്ങളില്‍ നിന്നൊരാളും. കഴിഞ്ഞ ഏപ്രില്‍ 13 നാണ്‌ അട്ടപ്പാടിയിലെ ചാനല്‍ പ്ലസ്‌ എന്ന പ്രാദേശിക ചാനലില്‍ ആദിവാസിയായ, ഇരുള സമുദായത്തില്‍പെട്ട കാളി വാര്‍ത്തകള്‍ വായിക്കാനാരംഭിച്ചത്‌. അട്ടപ്പാടിയിലെ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ഇരുളരാണ്‌. കാളിയുടേത്‌ വാസ്‌തവത്തില്‍ വാര്‍ത്താ വായനയല്ല, നിലനില്‍പിനുള്ള പോരാട്ടമാണ്‌. കാളിക്ക്‌ വാര്‍ത്തകള്‍ നോക്കി വായിക്കാനാവില്ല. അക്ഷരാര്‍ത്ഥത്തില്‍ അവ അവതരിപ്പിക്കുകതന്നെ വേണം. കാരണം എന്തെന്നല്ലേ? ഇരുളഭാഷയ്‌ക്ക്‌ ലിപിയില്ല. അതിനാല്‍ എഴുതിവെക്കാനോ കംപ്യൂട്ടറില്‍ ടൈപ്പു ചെയ്യാനോ സാധിക്കില്ല. കൃത്യമായി മനസ്സിലാക്കി അവതരിപ്പിക്കണം. എന്നാല്‍ കാളിക്കത്‌ പ്രശ്‌നമേയല്ല. സ്വന്തം ജനതയുടെ പ്രശ്‌നങ്ങളായതിനാല്‍ അനായാസം വായിച്ചുപോകാന്‍ കഴിയുന്നു. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ തമിഴിലോ മലയാളത്തിലോ എഴുതി കൈയില്‍ പിടിക്കും. ആഴ്‌ചയില്‍ രണ്ടുദിവസമാണ്‌ ചാനല്‍ പ്ലസ്‌ ആദിവാസിഭാഷയില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്‌. തീര്‍ന്നില്ല, വാര്‍ത്തകള്‍ വായിക്കുന്നതുമാത്രമല്ല, ശേഖരിക്കുന്നതും കാളിയും കൂട്ടരും തന്നെ. ഊരുകളില്‍നിന്ന്‌ ഊരുകളിലേക്ക്‌ യാത്രചെയ്‌ത്‌ ഇവര്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നു. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നു. അവ വിശദമായി വാര്‍ത്തകളാക്കുന്നു. ദൃശ്യങ്ങളെടുക്കാന്‍ ചാനലിലെ ക്യാമറാമാന്‍ കൂടെയുണ്ടാകും. അഹാഡ്‌സിലെ ജീവനക്കാരിയാണ്‌ കാളി. ജനനം നായ്‌ക്കര്‍പാടി ഊരില്‍. വാര്‍ത്തകള്‍ വായിക്കാന്‍ ആരംഭത്തില്‍ കൂടെയുണ്ടായിരുന്ന രംഗമ്മ അടുത്തയിടെ മരിച്ചു. ഇപ്പോള്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനി കൂടിയായ ലക്ഷ്‌മിയുമുണ്ട്‌ കൂട്ടിന്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ