വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

നാരീ പാന ദുരന്തം

നാരികള്‍ മദ്യമടിക്കാറുണ്ട്‌. മദ്യമടിച്ച്‌ കാറോട്ട മത്സരം നടത്തിയാലോ. ഇതാ ഒരു ചണ്ഡീഗഢ്‌ വിശേഷം. നഗരത്തിലെ അതീവ സുരക്ഷാ മേഖലയില്‍ മദ്യ ലഹരയില്‍ വാഹനമോടിച്ച കുമാരിമാരുടെ ക്രൂര വിനോദം എടുത്തത്‌ രണ്ട്‌ ജീവനുകള്‍. മദ്യപിച്ച്‌ പൂക്കുറ്റിയായപ്പോള്‍ ഇനി കാറോട്ട മത്സരം നടത്തിയാലോ എന്ന ചിന്തയില്‍ രണ്ട്‌ സംഘം പെണ്‍കുട്ടികള്‍ ചൊവ്വാഴ്‌ച രാത്രി നഗരത്തിലിറങ്ങി. പഞ്ചാബ്‌-ഹരിയാന മുഖ്യമന്ത്രിമാര്‍ താമസിക്കുന്ന സെക്‌ടര്‍ ത്രീ എന്ന അതീവ സുരക്ഷാ മേഖലയാണെന്നതൊന്നും അവര്‍ക്ക്‌ തടസ്സമായില്ല. ഒരു സംഘം ഹോണ്ട അക്കോര്‍ഡിലും മറ്റൊരു ബാച്ച്‌ മാരുതി സ്വിഫ്‌റ്റിലുമാണ്‌ നഗരവീഥികളെ കൈയിലെടുത്ത്‌ അമ്മാനമാടിയത്‌. ചീറിപ്പാഞ്ഞ ഇവരുടെ വാഹനങ്ങളിലൊന്ന്‌ റോഡിലൂടെ പോവുകയായിരുന്ന മോട്ടോര്‍ ബൈക്കിനെ ഇടിച്ച്‌ തെറിപ്പിച്ചു. അപകടത്തില്‍്‌ ഒരു കുട്ടിയുള്‍പ്പെടെ രണ്ട്‌ പേര്‍ മരിച്ചു. ഒരു കാര്‍ പറക്കലാണ്‌ നടത്തിയതെന്ന്‌ കണ്ടുനിന്നവര്‍ പറയുന്നു. സുഖ്‌നാ തടാകം മുതല്‍ സെക്‌ടര്‍ ത്രീ റോഡ്‌ വരെ ഇവര്‍ പറന്നു. ഇരുപത്തിയൊന്ന്‌ വയസ്സുള്ള യുവാവും അഞ്ച്‌ വയസ്സുള്ള ബാലനുമാണ്‌ മരിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ നിരവധി മീറ്ററുകള്‍ ഉയരത്തില്‍ പറന്നുയരുകയും ചെയ്‌തു. സുഖ്‌വീന്ദറാണ്‌ മരിച്ച യുവാവ്‌. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടി സംഭവ സ്ഥലത്തു വെച്ചും യുവാവ്‌ ആശുപത്രിയില്‍ വെച്ചുമാണ്‌ മരിച്ചത്‌. സംഭവത്തിനു ശേഷം കുമാരിമാരെല്ലാം സ്വിഫ്‌റ്റ്‌ കാറില്‍ രക്ഷപ്പെട്ടു. അപകടത്തില്‍ തകര്‍ന്ന ഹോണ്ട അക്കോര്‍ഡ്‌ സംഭവ സ്ഥലത്ത്‌ ഉപേക്ഷിച്ചാണ്‌ കുമാരിമാര്‍ രംഗം വിട്ടത്‌. ഈ കാറിന്‌ വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പറാണ്‌. പട്ടാളത്തില്‍നിന്ന്‌ വിരമിച്ച ലെഫ്‌. കേണലിന്റെ പേരിലാണ്‌ രജിസ്‌ട്രേഷന്‍. സംഭവത്തില്‍ പോലീസ്‌ കേസെടുത്തുവെങ്കിലും ഇതേവരെ അറസ്റ്റൊന്നും ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ