വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 13, ഞായറാഴ്‌ച

പീഡകനൊരു പിന്‍ഗാമി

മലബാറിലൊരു ചൊല്ലുണ്ട്‌, മൊല്ലാക്ക നിന്നു പാത്തിയാല്‍* കുട്ടികള്‍ നടന്നു... അതാണിപ്പോള്‍ ഹരിയാനയിലും നടന്നത്‌. പീഡന വിദഗ്‌ധന്‍ മുന്‍ ഹരിയാന ഡി.ജി.പി രാത്തോഡിനെ അറിയില്ലേ. രുചിക എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചവന്‍. കോടതിക്കത്‌ വലിയ കുറ്റമല്ലെങ്കിലും നമുക്കത്‌ പൊറുക്കാനാവാത്ത കുറ്റം തന്നെ. കാര്യമതല്ല, അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഹരിയാന ഐ.ജി എം.എസ്‌. അഹലൗത്തിനെതിരെയും ലൈംഗിക പീഡനത്തിന്‌ കേസ്‌. ഒന്‍പതു വര്‍ഷം മുമ്പ്‌ എസ്‌.പിയായിരിക്കുമ്പോള്‍ ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ്‌ കേസ്‌. മുന്‍ ഹരിയാന ഡി.ജി.പി രാത്തോഡ്‌ രുചിക എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രശ്‌നവും കോടതിയുടെ നിസ്സാരവല്‍ക്കരണവും രാജ്യത്തെ ഞെട്ടിച്ചതിനു പിന്നാലെയാണ്‌ മറ്റൊരു പോലീസ്‌ ഉദ്യോഗസ്ഥനെതിരെ പീഡനക്കേസ്‌ ഉയര്‍ന്നിരിക്കുന്നത്‌.രാത്തോഡ്‌ ഡി.ജി.പിയായിരിക്കെയാണ്‌, അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഹലൗത്ത്‌ തന്നെ പീഡിപ്പിച്ചതെന്ന്‌ അരവിന്ദര്‍ കൗര്‍ പരാതിയില്‍ പറയുന്നു. രാത്തോഡിനെപ്പോലെ ഒരാളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ്‌ അഹലൗത്തിന്‌ ഇത്തരമൊരു കൃത്യം ചെയ്യാന്‍ ധൈര്യം കിട്ടിയതെന്നും കൗര്‍ ആരോപിച്ചു. സ്‌ത്രീധന പീഡനത്തില്‍നിന്ന്‌ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പോലീസിനെ സമീപിച്ചപ്പോഴാണത്രെ കൗറിന്റെ മാനം തന്നെ അഹലൗത്ത്‌ കവര്‍ന്നുകളഞ്ഞത്‌.പരാതിയെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന്‌ യമുനാനഗര്‍ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ മനോഹര്‍ ലാല്‍ പറഞ്ഞു. കേസുമായി മുന്നോട്ടു പോകുമ്പോള്‍ നിരവധി ഭീഷണികള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞ അരവിന്ദര്‍ കൗര്‍, എന്തും സഹിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. *പാത്തുക=മൂത്രമൊഴിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ