വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 29, ചൊവ്വാഴ്ച

വിവാദങ്ങള്‍ക്ക്‌ പിറകേ ഒരാള്‍

ലോകകപ്പില്‍ ഫ്രാങ്ക്‌ ലംപാഡിന്റെ ഷോട്ട്‌ ജര്‍മന്‍ ഗോള്‍വര കടന്നിട്ടും ഇംഗ്ലണ്ടിന്‌ ഗോള്‍ അനുവദിക്കാതിരുന്ന ഉറുഗ്വായ്‌ റഫറി ഗോര്‍ഗെ ലാരിയോണ്ട വിവാദങ്ങള്‍ക്ക്‌ പുതുമുഖമൊന്നുമല്ല. കൃത്രിമം കാണിച്ചതിന്റെ പേരില്‍ 2002 ല്‍ ഉറുഗ്വായ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആറ്‌ മാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു ഇയാള്‍ക്ക്‌. അന്നു മുതല്‍ റെഡ്‌ കാര്‍ഡ്‌ ലാരിയോണ്ട എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‌ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ 2002 ലെ ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ അവസരം ലഭിച്ചില്ല.ലംപാഡിന്റെ ഷോട്ട്‌ ഗോളാണെന്ന്‌ വിധിച്ചിരുന്നെങ്കില്‍ മത്സരം 2?-2 ആവുകയും ഇംഗ്ലണ്ടിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്‌തേനേ. ഇത്ര കനത്ത തോല്‍വി അവര്‍ക്ക്‌ നേരിടേണ്ടിവരുമായിരുന്നില്ലെന്ന്‌ തീര്‍ച്ച.ഈ ലോകകപ്പില്‍ ഇതിനു മുമ്പും ലാരിയോണ്ടയുടെ അശ്രദ്ധ വിവാദമായിട്ടുണ്ട്‌. ഓസ്‌ട്രേലിയയുടെ ടിം കഹീലിന്റെ കയ്യില്‍ പന്ത്‌ തട്ടിയിട്ടും സെര്‍ബിയന്‍ കളിക്കാരുടെ പെനാല്‍റ്റി അപ്പീല്‍ റഫറി തള്ളി. ആ പെനാല്‍റ്റി സെര്‍ബിയ ഗോളാക്കിയിരുന്നെങ്കില്‍ ഘാനക്കു പകരം രണ്ടാം റൗണ്ടിലേക്ക്‌ യോഗ്യത നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞേനേ. റഫറിയില്‍നിന്ന്‌ നീതി ലഭിച്ചില്ലെന്ന്‌ സെര്‍ബിയന്‍ കോച്ച്‌ റദോമിര്‍ ആന്റിക്‌ ആരോപിക്കുന്നു.2006ലെ ലോകകപ്പിലും വിവാദമുണ്ടാക്കി ലാരിയോണ്ട. അന്ന്‌ ഇറ്റലിയും അമേരിക്കയും തമ്മില്‍ നടന്ന ആദ്യ റൗണ്ട്‌ മത്സരത്തില്‍ മൂന്ന്‌ തവണയാണ്‌ അദ്ദേഹം ചുവപ്പു കാര്‍ഡ്‌ പുറത്തെടുത്തത്‌. രണ്ട്‌ തവണ യു.എസ്‌ ടീമിനു നേരെയും ഒരു തവണ ഇറ്റലിക്കു നേരെയും.2004 ല്‍ നടന്ന ബ്രസീല്‍?-കൊളംബിയ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലും ലാരിയോണ്ട മണ്ടത്തരം കാട്ടി -ബ്രസീല്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോയുടെ ഷോട്ട്‌ ബാറില്‍ തട്ടി ഗോള്‍ വരക്ക്‌ ഉള്ളില്‍ വീണെങ്കിലും റഫറി ഗോളല്ലെന്ന്‌ വിധിച്ചു. ഏതാണ്ട്‌ അതേ വിഡ്‌ഢിത്തമാണ്‌ ഇംഗ്ലണ്ട്‌-ജര്‍മനി മത്സരത്തിലും അദ്ദേഹം കാട്ടിയത്‌.