വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 6, ചൊവ്വാഴ്ച

11 രാജ്യങ്ങള്‍ താണ്ടി ബൈക്കില്‍ ഉംറക്ക്‌

11 അംഗ സംഘം 11 രാജ്യം താണ്ടി മലേഷ്യയിലെ കുലാലംപൂരില്‍നിന്ന്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ മക്കയിലെത്തി. ബൈക്കുകളില്‍ യാത്ര തിരിച്ച സംഘം 45 ദിവസം കൊണ്ട്‌ 17,800 കിലോമീറ്റര്‍ യാത്ര ചെയ്‌താണ്‌ ജിദ്ദയിലെത്തിയത്‌. നാലു പേരടങ്ങിയ മറ്റൊരു സംഘം ഇവരെ ഫോര്‍വീല്‍ കാറില്‍ അനുഗമിച്ചിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയാണ്‌ മെയ്‌ 15 ന്‌ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. ജിദ്ദയില്‍ മലേഷ്യന്‍ കോണ്‍സുല്‍ ജനറല്‍ ഹിദായത്ത്‌ അബ്‌ദുല്‍ ഹമീദ്‌ സ്വീകരിച്ചു. ആദ്യമായാണ്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ തെക്കുകിഴക്കനേഷ്യയില്‍നിന്ന്‌ ബൈക്ക്‌ മാര്‍ഗം ഒരു സംഘം സാഹസിക യാത്ര നടത്തിയെത്തുന്നതെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ പറഞ്ഞു. മലേഷ്യയില്‍ ബൈക്ക്‌ യാത്രികരുടെ ക്ലബ്ബായ ഇസ്‌റാഖ്‌ അഡ്വഞ്ചറുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനല്‍ ബൈക്ക്‌ യാത്രികനാണ്‌ സംഘനേതാവായ ഹാജി മുഹമ്മദ്‌ അസീര്‍. 70 ലധികം രാജ്യങ്ങളിലൂടെ ഇദ്ദേഹം ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ ആത്മീയ യാത്രയില്‍ സംഘാംഗങ്ങളായ മലേഷ്യന്‍ എം.പിയും മതനേതാവും അടക്കം അധികപേരും ആദ്യമായാണ്‌ ഇത്രയുമധികം ദൂരം ബൈക്കില്‍ സഞ്ചരിക്കുന്നത്‌. തായ്‌ലന്റ്‌, ലാവോസ്‌, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ്‌ സംഘം സൗദിയിലെത്തിയത്‌. സംഘത്തിലെ മറ്റു അംഗങ്ങള്‍ ഈയാഴ്‌ച മലേഷ്യയിലേക്ക്‌ തിരിച്ചുപോകുമെങ്കിലും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര തുടരാനാണ്‌ മുഹമ്മദ്‌ അസീറിന്റെ പദ്ധതി.

1 അഭിപ്രായം: