വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 30, വെള്ളിയാഴ്‌ച

`പരേത' മധുവിധു ആഘോഷത്തില്‍

`മരിച്ച' വീട്ടമ്മ മധുവിധു ആഘോഷത്തില്‍. കൊലയാളിയെ പോലീസ്‌ വലയിലാക്കിയപ്പോള്‍ ആളുമാറി മറ്റൊരു യുവതിയുടെ മൃതദേഹം സംസ്‌കരിച്ച അച്ഛനമ്മമാര്‍ ദുഃഖത്തിലുമായി. കൊല്ലത്താണ്‌ സംഭവം. പുന്തലത്താഴം തെങ്ങയ്യത്ത്‌ വീട്ടില്‍ സോമന്‍-സുനീതി ദമ്പതികളുടെ മകള്‍ ഷൈനിയെ (27) കഴിഞ്ഞ ആഗസ്റ്റ്‌ മുതല്‍ കാണാതായിരുന്നു. ഷൈനി മൂന്നു മക്കളുടെ അമ്മയായിരുന്നു. മയ്യനാട്ട്‌ ഭര്‍ത്താവ്‌ സുനിലിനൊപ്പം താമസിച്ചുവരവേയാണ്‌ കാണാതായത്‌. ഇതിനിടെ ഈ മാസം 18 ന്‌ പരവൂര്‍ കായലില്‍ കണ്ട മൃതദേഹം അച്ഛനമ്മമാര്‍ ഷൈനിയുടേതാണെന്ന്‌ കരുതി സംസ്‌കരിച്ചു. വ്യാഴാഴ്‌ച 'പരേത'യെ പോലീസ്‌ കണ്ടെത്തിയതോടെ കഥ മാറി. ഷൈനി വീട്ടിനടുത്തുള്ള കലേഷു(30)മായി പ്രണയത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം ഈ യുവതിയെ കാണാതായപ്പോള്‍ അച്ഛനമ്മമാരും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. ഇതിനിടെ പരവൂര്‍ കായലില്‍ ഷൈനിക്ക്‌ സമാനമായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ പരവൂര്‍ പോലീസില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ അച്ഛനമ്മമാര്‍ പോയി മൃതദേഹം തിരിച്ചറിഞ്ഞു സംസ്‌കരിക്കുകയും ചെയ്‌തു.മരണത്തില്‍ ദുരൂഹതയുണ്ടെന്നും കലേഷിനെ സംശയമുണ്ടെന്നും കാട്ടി ഷൈനിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഷൈനിയെ കാണാതായതു മുതല്‍ കലേഷിനെയും കാണാതായിരുന്നു. കലേഷിന്റെ മൊബൈലില്‍ പോലീസ്‌ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്‌ കൈമാറി ബുധനാഴ്‌ച രാത്രി സൈബര്‍ സെല്‍ സന്ദേശത്തെ തുടര്‍ന്ന്‌ ഇരവിപുരം പോലീസ്‌ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്‌ക്കടുത്തുള്ള മണ്ണാറക്കുളഞ്ഞിയിലെത്തി. ഷൈനിയുടെ കൊലപാതകിയെ പിടിക്കാന്‍ വന്ന പോലീസ്‌ ഞെട്ടിപ്പോയി. റബര്‍ തോട്ടത്തിനുള്ളിലെ ഒരു വീട്ടില്‍ കലേഷിനൊപ്പം ഷൈനിയും. കൈയോടെ രണ്ടുപേരെയും പോലീസ്‌ അറസ്റ്റുചെയ്‌ത്‌ ഇരവിപുരം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. കാമുകീകാമുക?ാര്‍ ഇരവിപുരം പോലീസ്‌ സ്‌റ്റേഷനിലാണ്‌. അടക്കം ചെയ്‌ത മൃതദേഹം ആരുടേത്‌. അതാണിനി പോലീസിന്റെ ഉറക്കം കെടുത്തുന്നത്‌.

2 അഭിപ്രായങ്ങൾ: