വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഫുട്‌ബോള്‍ ലോകകപ്പ്‌ വേദിയില്‍ ഇന്ത്യക്ക്‌ ക്രിക്കറ്റ്‌

ലോകകപ്പ്‌ ഫുട്‌ബോളിനായി ദക്ഷിണാഫ്രിക്ക കോടികള്‍ ഒഴുക്കി പണിത സ്റ്റേഡിയങ്ങളില്‍ പലതിനെയും സജീവമാക്കി നിര്‍ത്താന്‍ ഇനി ക്രിക്കറ്റ്‌ വേണ്ടിവന്നേക്കും. ദര്‍ബനിലെ മോസസ്‌ മഭീദ സ്റ്റേഡിയത്തില്‍ ആദ്യ മത്സരം നിശ്ചയിച്ചു കഴിഞ്ഞു, അടുത്ത ജനുവരിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 മത്സരത്തിനാണ്‌ ഈ ലോകകപ്പ്‌ വേദി അരങ്ങൊരുക്കുക. ദര്‍ബന്‍ ഏറെ ഇന്ത്യന്‍ വംശജരുള്ള പ്രദേശമാണ്‌. ഈ സ്റ്റേഡിയത്തിലെ പ്ലേയിംഗ്‌ ഏരിയ ക്രിക്കറ്റിന്‌ മതിയാവില്ല. ചുറ്റുമുള്ള അത്‌ലറ്റിക്‌ ട്രാക്ക്‌ കൂടി ചേര്‍ത്താവും ക്രിക്കറ്റിനായി ഗ്രൗണ്ട്‌ തയാറാക്കുക. വൈകാതെ ഈ ഗ്രൗണ്ടിന്‌ ടെസ്റ്റ്‌ പദവി നേടിയെടുക്കാനാണ്‌ ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്‌. ഇന്ത്യയുടെ കളിക്ക്‌ താല്‍ക്കാലിക പിച്ച്‌ സ്ഥാപിക്കുകയാണ്‌ ചെയ്യുക. ക്രമേണ സ്ഥിരം പിച്ച്‌ പണിയും. ദര്‍ബനില്‍ ഇപ്പോള്‍തന്നെ ഒരു ക്രിക്കറ്റ്‌ സ്റ്റേഡിയമുണ്ട്‌, കാല്‍ ലക്ഷം പേര്‍ക്കിരിക്കാവുന്ന കിംഗ്‌സ്‌മെഡ്‌. എന്നാല്‍ മോസസ്‌ മഭീദയിര്‍ 63,000 പേര്‍ക്കിരിക്കാം. റൂസ്റ്റന്‍ബര്‍ഗിലെ റോയല്‍ ബഫോകെംഗ്‌ ലോകകപ്പ്‌ സ്റ്റേഡിയവും ക്രിക്കറ്റിനായി ഉപയോഗപ്പെടുത്താന്‍ നീക്കമുണ്ട്‌.ലോകകപ്പിനായി അഞ്ച്‌ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച ദക്ഷിണാഫ്രിക്ക മറ്റ്‌ അഞ്ചെണ്ണം നവീകരിക്കുകയായിരുന്നു. ഇതില്‍ പലതും ഇനി വെറുതെ ഇടേണ്ടി വരുമെന്നാണ്‌ ആശങ്ക. ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്‌. ഐ.പി.എല്ലിനെ അനുകരിച്ച്‌ ട്വന്റി20 ടൂര്‍ണമെന്റ്‌ നടത്താനും ദക്ഷിണാഫ്രിക്കക്ക്‌ പദ്ധതിയുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ